'വീട്ടമ്മ'യല്ല, ഇനി 'തലമുറകളെ വാർത്തെടുക്കുന്നവർ'; മാതൃദിനത്തിൽ വിപ്ലവകരമായ പ്രഖ്യാപനവുമായി ശൈഖ് ഹംദാൻ
ദുബൈ: മാതൃദിനത്തിൽ അമ്മമാർക്ക് ആദരമർപ്പിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സമൂഹത്തെയും രാഷ്ട്രത്തെയും കെട്ടിപ്പടുക്കുന്നതിൽ അമ്മമാർ വഹിക്കുന്ന നിർണായക പങ്ക് മുൻനിർത്തി, 'വീട്ടമ്മ' (Housewife) എന്ന പദത്തിന് പകരം 'തലമുറകളെ രൂപപ്പെടുത്തുന്നയാൾ' (Generation Shaper) എന്ന പദം ഉപയോഗിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയോടാണ് ഔദ്യോഗിക പദവികളിൽ ഈ മാറ്റം വരുത്താൻ ശൈഖ് ഹംദാൻ ആവശ്യപ്പെട്ടത്. വാക്കുകൾക്കോ പദവികൾക്കോ ഉൾക്കൊള്ളാൻ കഴിയാത്തത്ര വലുതാണ് അമ്മമാരുടെ സ്ഥാനമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മാതൃദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ അമ്മമാരെ കുറിച്ച് ഹൃദ്യമായ വാക്കുകൾ കുറിച്ചു. "അമ്മമാരാണ് കുട്ടികൾക്കുള്ള ആദ്യത്തെ വിദ്യാലയം. സ്വന്തം വ്യക്തിത്വം തിരിച്ചറിയാനും ഉത്തരവാദിത്തബോധം വളർത്താനും ശക്തമായ രാഷ്ട്രങ്ങളെ രൂപപ്പെടുത്തുന്ന മൂല്യങ്ങൾ പഠിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നത് അമ്മമാരാണ്." അദ്ദേഹം എക്സിൽ കുറിച്ചു.
എല്ലാ നന്മയുടെയും അടിസ്ഥാനം അമ്മമാരാണെന്ന് പറഞ്ഞ അദ്ദേഹം, ലോകത്തെമ്പാടുമുള്ള അമ്മമാർക്ക് മാതൃദിനാശംസകൾ നേരുകയും നന്ദി അറിയിക്കുകയും ചെയ്തു.
ഹൃദയസ്പർശിയായ വീഡിയോ
ആശംസകൾക്കൊപ്പം അമ്മമാരുടെ സ്നേഹവും കരുത്തും സ്വാധീനവും പ്രകടിപ്പിക്കുന്ന ഒരു പ്രത്യേക വീഡിയോയും ഷെയ്ഖ് ഹംദാൻ പങ്കുവെച്ചു. കുടുംബങ്ങളെയും സമൂഹത്തെയും ഒരുമിച്ച് നിർത്തുന്നതിൽ അമ്മമാർ വഹിക്കുന്ന നിശബ്ദമായ പോരാട്ടങ്ങളെ വീഡിയോ അടയാളപ്പെടുത്തുന്നു.
യുഎഇയിൽ ഓരോ വർഷവും മാതൃദിനം വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. അമ്മമാരുടെ സാമൂഹികവും സാമ്പത്തികവുമായ സംഭാവനകളെ അംഗീകരിക്കുന്നതിനൊപ്പം അവർക്ക് നൽകുന്ന ബഹുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദപ്രയോഗം ഔദ്യോഗികമായി കൊണ്ടുവരുന്നത്.
sheikh hamdan marks mother's day with a revolutionary announcement, officially changing the term 'housewife' to 'nurturers of generations' to honor their role.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."