HOME
DETAILS

മുത്വലാഖ് ബില്‍: രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യപ്പെടണം

  
backup
December 28, 2018 | 6:39 PM

muthwalaq-suprabhaatham-editorial-29-12-2018

 

ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ രണ്ടാം തവണയും മുത്വലാഖ് ബില്‍ (മുസ്‌ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബില്‍) ലോക്‌സഭയില്‍ പാസാക്കിയിരിക്കയാണ്. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശം തള്ളിയാണ് ബില്‍ വോട്ടെടുപ്പിലൂടെ ലോക്‌സഭ പാസാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസും അണ്ണാ ഡി.എം.കെയും എസ്.പിയും സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല.
നേരത്തെ ലോക്‌സഭയില്‍ പാസാക്കിയ ബില്‍, പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ പാസാക്കാന്‍ ബി.ജെ.പി സര്‍ക്കാരിനു സാധിച്ചിരുന്നില്ല. തുടര്‍ന്ന്, സെപ്റ്റംബറില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. അതിനു പകരമുള്ള ബില്ലാണ് ചില ഭേദഗതികളോടെ കഴിഞ്ഞദിവസം സഭയിലെത്തിയത്. സര്‍ക്കാരിനു ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ ബില്‍ പാസാക്കിയെടുക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് നേരത്തെ നിരീക്ഷിച്ചതാണ്. സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ വാദത്തിനു പരിഗണന നല്‍കുമോ എന്നായിരുന്നു രാഷ്ട്രീയ, നിയമ, മത കേന്ദ്രങ്ങള്‍ ഉറ്റുനോക്കിയത്. ബി.ജെ.പി പ്രഖ്യാപിത നിലപാടില്‍ ഒരു മാറ്റവും വരുത്താതെ ഉറച്ചു നില്‍ക്കുകയും ലോക്‌സഭ അവകാശപ്പോരാട്ടത്തിന്റെ ഉജ്ജ്വല വാദഗതികള്‍ക്ക് ഒരിക്കല്‍ കൂടി വേദിയാകുകയും ചെയ്തു. സമുദായത്തിനാവശ്യമായ ശബ്ദം ഉയര്‍ത്തല്‍ അനിവാര്യമായ സ്ഥലത്തും സമയത്തും ഉത്തരവാദിത്തബോധമുള്ള അംഗങ്ങള്‍ കര്‍ത്തവ്യം നിര്‍വഹിച്ചു എന്നാശ്വസിക്കാം.
തിങ്കളാഴ്ച രാജ്യസഭ വീണ്ടും ബില്ലിന്‍മേലുള്ള ശക്തിപരീക്ഷണത്തിനു വേദിയാകും. ഉപരിസഭയില്‍ എന്‍.ഡി.എയ്ക്ക് അംഗബലം വര്‍ധിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷം ഒന്നിച്ചുനിന്നാല്‍ ബില്‍ അവിടെ വീണ്ടും പരാജയപ്പെടും. അങ്ങനെയെങ്കില്‍ അടുത്ത മാസം ശൈത്യകാല സമ്മേളനം അവസാനിച്ച ശേഷം വീണ്ടും ഓര്‍ഡിനന്‍സ് കൊണ്ടുവരികയായിരിക്കും സര്‍ക്കാര്‍ ചെയ്യുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ വിഷയം ചര്‍ച്ചയാക്കി നിര്‍ത്തി മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ബി.ജെ.പി നിലകൊണ്ടു എന്ന് സ്ഥാപിക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാനും ഫാസിസത്തിനെതിരേ ഒന്നിക്കാനുമുള്ള അവസരമായി പ്രതിപക്ഷനേതാക്കള്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് ജനാധിപത്യ ഇന്ത്യയ്ക്കു പ്രത്യാശിക്കാം.
ലോക്‌സഭയിലെ പ്രതിഷേധത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയിച്ചില്ല എന്നത് ഇവിടെ ഗൗരവത്തില്‍ കാണണം. വോട്ടെടുപ്പില്‍ പങ്കെടുക്കാതെ പ്രതിപക്ഷം ഒറ്റക്കെട്ടായി ഇറങ്ങിപ്പോകണമെന്ന കോണ്‍ഗ്രസ് ആശയത്തെ എതിര്‍ത്ത സി.പി.എം, മുസ്‌ലിം ലീഗ്, ആര്‍.എസ്.പി എന്നിവര്‍ വോട്ടെടുപ്പില്‍ പങ്കെടുത്ത് ബില്ലിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തി. പ്രതിപക്ഷ നേതൃനിരയില്‍ എന്തുകൊണ്ട് ഐക്യമുണ്ടായില്ല എന്നത് ചര്‍ച്ച ചെയ്യപ്പെടണം.
ബില്ലിലൂടെ ഭൂരിപക്ഷ സമുദായത്തെയും ന്യൂനക്ഷത്തിലെ ചിലരേയും സംതൃപ്തരാക്കി നേട്ടം കൊയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ന്യൂനപക്ഷത്തിനുമേലുള്ള കടന്നുകയറ്റമാണ് ബില്‍ എന്ന് സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള പ്രതിപക്ഷ ഐക്യനീക്കം സര്‍ക്കാരിന്റെ പ്രതീക്ഷയ്ക്കു മങ്ങലേല്‍പിച്ചിരിക്കയാണ്. ഗൂഢോദ്ദേശ്യത്തോടെയാണ് ബില്‍ എന്ന് സ്ഥാപിക്കാനുള്ള നീക്കം ഊര്‍ജിതമാക്കുകയാണ് വേണ്ടത്. പൗരര്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്നും സര്‍ക്കാരിന്റെ പരാജയത്തില്‍നിന്നും ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പി അജന്‍ഡയാണ് മുത്വലാഖ് ലൈവ് ആക്കി നിര്‍ത്തുന്നതിന് പിന്നിലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാവണം. പ്രചാരണമില്ലാതെ ഒരു ആശയത്തിനും പിടിച്ചുനില്‍ക്കാനാകില്ലെന്ന അംബേദ്കറുടെ അധ്യാപനം വിസ്മരിച്ചു കൂടാ. ഫാസിസത്തിന്റെ ഗൂഢനീക്കം നിരന്തരം ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയും അതുതന്നെ.
സിവില്‍ നടപടികള്‍ ആവശ്യമായ വിഷയത്തില്‍ ക്രിമിനല്‍ നടപടികള്‍ നടത്തുന്നതിനോടു യോജിക്കാനാവില്ല. വിവാഹം, പിന്തുടര്‍ച്ച, സ്വത്തവകാശം എന്നീ സിവില്‍ വിഷയങ്ങളെ ക്രിമിനല്‍ നിയമനടപടികളുടെ പരിധിക്കുള്ളില്‍ കൊണ്ടുവരുന്നത് ആപല്‍കരവും അപ്രായോഗികവുമാണ്. പരസ്പരവൈരുദ്ധ്യങ്ങളുള്ള നിയമം കോടതിക്കു മുന്നില്‍ നിലനില്‍ക്കില്ല. ഈ ബോധത്തോടു കൂടിയാണ് പ്രതിപക്ഷം നീങ്ങുന്നത്.
സുപ്രിംകോടതിയുടെ നിര്‍ദേശമുള്ളതിനാലാണ് മൂന്നു മൊഴിയും ഒന്നിച്ചു ചൊല്ലുന്ന മുത്വലാഖ് സംവിധാനം കുറ്റമാക്കിക്കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. ശബരിമലയില്‍ ആചാര സംരക്ഷണം ഉറപ്പാക്കാന്‍ എന്തുകൊണ്ട് അതേ മാര്‍ഗം സ്വീകരിക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ബി.ജെ.പി സര്‍ക്കാരിനു സാധിക്കുന്നില്ല. ഒരു പ്രത്യേക വിഭാഗത്തോടുള്ള ദുരുദ്ദേശ്യപൂര്‍ണമായ സമീപനമാണിതെന്ന് ശബരിമല വിവാദവുമായി ചേര്‍ത്തു വായിച്ചാല്‍ വ്യക്തമാണ്. ഒരേ മാനദണ്ഡം സ്വീകരിക്കേണ്ട വിഷയത്തില്‍ വ്യത്യസ്ത മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇന്ത്യന്‍ പൗരന് ഭരണഘടന നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണവും കൂടിയാണീ ഓര്‍ഡിനന്‍സ്. മൗലികാവകാശങ്ങള്‍ക്കു നേരെയുള്ള ഓര്‍ഡിനന്‍സ്, ഉത്തരവുകള്‍, ബൈലോ, റൂള്‍, റെഗുലേഷന്‍സ് മുതലായവ നിയമ സാധുതയില്ലാത്തതാണെന്ന് ഭരണഘടനയുടെ പതിമൂന്നാം വകുപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
മതേതര മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുത്തിയിരിക്കുന്നത്. എല്ലാ മതസ്ഥര്‍ക്കും അവരവരുടെ വിശ്വാസാചാരപ്രകാരം ജീവിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നു. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശവും കൂടിയാണ്. ഭരണഘടനയുടെ 25 മുതല്‍ 28 വരെയുള്ള അനുഛേദങ്ങള്‍ ഇതു വ്യക്തമായി പറയുന്നുണ്ട്. മതനിയമങ്ങള്‍ അനുസരിച്ചു ജീവിക്കാനുള്ള മുസ്‌ലിംകളുടെ ഭരണഘടനാപരമായ അവകാശത്തിന്‍മേലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കത്തിവച്ചിരിക്കുന്നത്. ഭരണഘടനയെ തകര്‍ക്കാനുള്ള ആര്‍.എസ്.എസ് ഗൂഢ പദ്ധതിയുടെ ഭാഗമായിവേണം ഇതിനെ കാണാന്‍.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയേറ്റ ബി.ജെ.പി സാമുദായിക സ്പര്‍ശമുള്ള പൊതുപ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കി നിര്‍ത്താനാണ് ശ്രമിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിലേക്ക് ആയുധം മൂര്‍ച്ച കൂട്ടല്‍ ബി.ജെ.പിക്ക് നിര്‍ബന്ധമാണ്. അതിനുള്ള അവസരമായി അവരിതിനെ കാണും. പ്രതിപക്ഷത്തിനു ഫാസിസ്റ്റ് വിരുദ്ധ ഐക്യനിര ശക്തിപ്പെടുത്തലാണ് ആവശ്യം. അതിനുള്ള അവസരമാണ് തിങ്കളാഴ്ചത്തെ രാജ്യസഭയിലെ ബില്‍ അവതരണം. അവിടെ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷത്തിനു സാധിക്കണം. അതിനായി ശക്തമായ നീക്കങ്ങള്‍ പ്രതിപക്ഷ നിരയില്‍നിന്ന് ഉണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹകരണ സംഘത്തിൽ കോടികളുടെ തട്ടിപ്പ്: കായംകുളം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

കൊച്ചിൻ ഷിപ്പ്‌യാർഡിലെ ചാരവൃത്തിയിൽ വീണ്ടും അറസ്റ്റ്; ഗുജറാത്ത് സ്വദേശി ഹിരേന്ദ്ര കുമാർ പാകിസ്ഥാന് ചോർത്തിക്കൊടുത്തത് അതീവ രഹസ്യങ്ങൾ 

National
  •  4 days ago
No Image

പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം: ബിജെപി പ്രവർത്തകൻ പിടിയിൽ; വധശ്രമത്തിന് കേസ്

Kerala
  •  4 days ago
No Image

പയ്യന്നൂരിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; കൂട്ട ആത്മഹത്യയെന്ന് സംശയം

Kerala
  •  4 days ago
No Image

മൂന്നുമാസത്തിനകം ഒപ്പുവയ്ക്കും; ഇന്ത്യാ - ന്യൂസിലന്‍ഡ് വ്യാപാരകരാര്‍ ചര്‍ച്ച പൂര്‍ണം; ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് സീറോ നികുതി | India-New Zealand Free Trade Agreement

latest
  •  4 days ago
No Image

ഒരു മാസത്തിനകം ഹിന്ദി പഠിക്കണം, ഇല്ലെങ്കിൽ പുറത്ത്'; ആഫ്രിക്കൻ ഫുട്ബോൾ കോച്ചിനെ പരസ്യമായി ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ

National
  •  4 days ago
No Image

ഇനി വീട് കൂടെപ്പോരും; ദുബൈയിൽ മേഖലയിലെ ആദ്യത്തെ ആർവി (RV) ടൂറിസം റൂട്ട് വരുന്നു

uae
  •  4 days ago
No Image

യൂറോപ്പിലേക്ക് പറക്കാൻ ഇനി എളുപ്പം; വാർസോയിലേക്ക് പുതിയ സർവീസുമായി എയർ അറേബ്യ

uae
  •  4 days ago
No Image

വെള്ളാപ്പള്ളി സ്നേഹവും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി; തിരുവനന്തപുരത്തെ തോൽവിയിൽ പിണറായിക്കും ആര്യ രാജേന്ദ്രനുമെതിരെ എം.വി ഗോവിന്ദന്റെ തുറന്ന വിമർശനം

Kerala
  •  4 days ago
No Image

കെ.ഐ.സി മെഗാ സർഗലയം: മെഹ്ബൂല മേഖലയും അബ്ബാസിയ ദാറുതർബിയ മദ്രസ്സയും ഓവറോൾ ചാമ്പ്യന്‍മാർ

Kuwait
  •  4 days ago