HOME
DETAILS

സമരജീവികളെക്കൊണ്ട് എന്തു പ്രയോജനം?

  
backup
February 11, 2021 | 1:11 AM

41531531-2021

 

ഇനിയും തീരാതെ നീളുന്ന കര്‍ഷക സമരത്തിനു പിന്നില്‍ സമരജീവികളാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ സമരം നിര്‍ത്തിയിട്ടു സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാവണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു അദ്ദേഹം. കര്‍ഷക സമരത്തിന് ലോകത്തെങ്ങുനിന്നും എത്തുന്ന പിന്തുണയെ പുതിയതരം എഫ്.ഡി.ഐയാണെന്ന് വിശേഷിപ്പിച്ച് ആക്ഷേപിക്കാനും അദ്ദേഹം ഉത്സാഹം കാട്ടുന്നു. സാധാരണ നിലയ്ക്ക് എഫ്.ഡി.ഐ എന്നാല്‍ ഫോറിന്‍ ഡയരക്ട് ഇന്‍വെസ്റ്റ്‌മെന്റ് എന്നാണര്‍ഥം. മോദി കൊണ്ടുവന്നിരിക്കുന്ന പുതിയ പ്രയോഗം ഫോറിന്‍ ഡിസ്ട്രക്ടീവ് ഐഡിയോളജി എന്നത്രെ. കര്‍ഷകരെ വഴിതെറ്റിക്കുന്നത് വിദേശത്തുനിന്നുള്ള ദുഷിച്ച ആശയങ്ങളാണെന്നാണ് പ്രധാനമന്ത്രിയുടെ ഭാഷ്യം.

കര്‍ഷക സമരം തികച്ചും ദുഷിച്ചതും അനാവശ്യമായതുമാണെന്നു പറഞ്ഞുവയ്ക്കുകയാണ് നരേന്ദ്രമോദി. രാജ്യത്തെ കാര്‍ഷിക മേഖലയിലേയ്ക്ക് വലിയ വളര്‍ച്ച കൊണ്ടുവരാനുദ്ദേശിച്ചു കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തുന്ന സമരത്തെയാണ് അദ്ദേഹം ദുഷിക്കുന്നത്. തങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന നിയമം പിന്‍വലിച്ചേ മതിയാവൂ എന്ന ആവശ്യവുമായി കര്‍ഷകരും സമരരംഗത്ത് ഉറച്ചുനില്‍ക്കുന്നു.

അത്രകണ്ട് ദുഷിക്കപ്പെടേണ്ട ഒന്നാണോ സമരം? പ്രത്യേകിച്ച് കര്‍ഷക സമരം? ഏതെങ്കിലും ആവശ്യം ഉന്നയിച്ചാണ് സാധാരണ ആളുകള്‍ സമരം ചെയ്യുന്നത്. ഏതെങ്കിലും വിഭാഗത്തിലുള്ള തൊഴിലാളികളാവാം സമരം നടത്തുന്നത്. അല്ലെങ്കില്‍ പൊതുജനങ്ങളാവാം. ഓരോ സമരത്തിനും അതിന്റേതായ ന്യായങ്ങളുമുണ്ടാവും. ചില സമരങ്ങള്‍ സര്‍ക്കാരിനെതിരേയാവാം. ചില തൊഴില്‍ സമരങ്ങള്‍ സ്ഥാപന ഉടമയ്‌ക്കെതിരേയാവാം. അല്ലെങ്കില്‍ മാനേജ്‌മെന്റിനെതിരേ. ആര്‍ക്കെതിരേയാണോ സമരം സംഘടിപ്പിക്കുന്നത്, ആ ഏജന്‍സി, അത് സര്‍ക്കാരായാലും തൊഴിലുടമയായാലും മാനേജ്‌മെന്റായാലും, ആ സമരത്തിനോടോ അതിന്റെ പിന്നിലെ കാരണങ്ങളോടോ യോജിക്കണമെന്നുമില്ല. ഇവിടെ കര്‍ഷകര്‍ സമരം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരിനെതിരേയാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കര്‍ഷകനിയമങ്ങള്‍ക്കെതിരേയാണ്. മൂന്നു നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. പലതവണ സര്‍ക്കാര്‍ സന്ധി സംഭാഷണം നടത്തിയിട്ടും കര്‍ഷകര്‍ സന്ധിയില്ലാതെ സമരം തുടരുന്നു. സന്ധിയില്ലാതെ സമരം ചെയ്യുന്ന കര്‍ഷകരെ മോദി ആക്ഷേപിക്കുന്നതിനു കാരണം ഇതുതന്നെ. കര്‍ഷകരെ ചില സമരജീവികള്‍ ഇളക്കിവിടുകയാണെന്നാണ് ആക്ഷേപം. ഇതില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

എന്താണ് നരേന്ദ്രമോദി മുന്നോട്ടുവയ്ക്കുന്ന 'സമരജീവികള്‍' എന്ന പ്രയോഗത്തിനു പിന്നിലെ രാഷ്ട്രീയം? ഏത് സമരത്തിനും ഒരു രാഷ്ട്രീയമുണ്ട്. വിദ്യാര്‍ഥി സമരത്തിനായാലും തൊഴില്‍ സമരത്തിനായാലും. ഇന്ത്യ കണ്ട ഏറ്റവും വലിയ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമാണ്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ എന്നിങ്ങനെ അനേകം മുന്‍നിര നേതാക്കള്‍ എല്ലാ പ്രതിസന്ധികളെയും നേരിട്ടുനയിച്ച അതിഗംഭീര പോരാട്ടം. ജനതയെയാകെ തൊട്ടുണര്‍ത്തിയ സമരം. അനേകായിരങ്ങള്‍ തടവിലാക്കപ്പെട്ടു. അനേകര്‍ മരിച്ചു വീണു. നേതാക്കള്‍ വര്‍ഷങ്ങളോളം തുറങ്കലടയ്ക്കപ്പെട്ടു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്നു പേരുകേട്ട ബ്രിട്ടീഷ് ആധിപത്യത്തിനെതിരേയായിരുന്നു ആ സമരം. ആ സമരത്തിന് ഉജ്ജ്വലമായൊരു സിദ്ധാന്തവും ഘടനയും രൂപവും ഊര്‍ജവും നല്‍കിയത് മഹാത്മാഗാന്ധിയാണ്. അതുകൊണ്ടുതന്നെ ഇന്നും ഗാന്ധിജി ലോകമെങ്ങും ജീവിക്കുന്നു. ഇന്ത്യാ മഹാരാജ്യം രാഷ്ട്രപിതാവായി അദ്ദേഹത്തെ ആദരിക്കുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയകക്ഷി രൂപമെടുത്തു. ആ സമരത്തിലൂടെ ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലെ, സര്‍ദാര്‍ വല്ലഭായി പട്ടേലിനെപ്പോലെ വലിയ നേതാക്കള്‍ ഉയര്‍ന്നുവന്നു. അവരൊക്കെ മികച്ച ഭരണകര്‍ത്താക്കളായി മാറി രാജ്യത്തിന്റെ ഭരണചക്രം തിരിച്ചു. അവര്‍ രാജ്യത്തെ വളര്‍ച്ചയിലേയ്ക്കും പുരോഗതിയിലേയ്ക്കും നയിച്ചു. ഒക്കെയും തുടങ്ങിയത് ദേശീയ സ്വാതന്ത്ര്യ സമരമെന്ന വലിയ സമരത്തില്‍ നിന്ന്.  

കേരളത്തിലേയ്ക്കു വരാം. എത്ര സമരങ്ങളിലൂടെയാണ് കേരള സംസ്ഥാനവും കേരള രാഷ്ട്രീയം തന്നെയും ഉരുത്തിരിഞ്ഞുവന്നത്. ഇന്ത്യന്‍ ദേശീയ സമരത്തില്‍ത്തന്നെ കേരളം വലിയ പങ്കുവഹിച്ചു. കെ. കേളപ്പന്‍, കെ.പി കേശവമേനോന്‍, ആനി മസ്‌ക്രീന്‍ എന്നു തുടങ്ങി പട്ടം താണുപിള്ള, ടി.എം വര്‍ഗീസ്, സി. കേശവന്‍ എന്നീ ത്രിമൂര്‍ത്തികള്‍ വരെ എത്രയെത്ര നേതാക്കള്‍. 1921-ലെ മാപ്പിള ലഹളയില്‍ അനേകര്‍ കൊല്ലപ്പെട്ടു. മുഹമ്മദ് അബ്ദുറഹ്മാന്‍, മൊയ്തു മൗലവി എന്നിങ്ങനെയുള്ള ദേശീയ നേതാക്കള്‍ എത്രയെത്ര. 1946 കാലഘട്ടത്തില്‍ നടന്ന പുന്നപ്ര - വയലാര്‍ സമരം, കുട്ടനാട്ടിലെ ചരിത്ര പ്രസിദ്ധമായ ഒരണാ സമരം എന്ന വിദ്യാര്‍ഥി സമരവും അതിലൂടെ വളര്‍ന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കെ.എസ്.യു പോലുള്ള സംഘടനകളും. 1959 ലെ വിമോചന സമരത്തിലൂടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ട സംഭവവും കേരള ചരിത്രത്തിലെ വലിയ സംഭവമാണ്. 1957 ലെ ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസ ബില്‍ വലിയ സമരമായിരുന്നു. അതുപോലെ ആ സര്‍ക്കാരിലെ മന്ത്രി കെ.ആര്‍ ഗൗരിയമ്മ കൊണ്ടുവന്ന ഭൂപരിഷ്‌കരണ ബില്‍ കുടികിടപ്പുകാര്‍ക്കായി ജന്മിത്തത്തിനും മുതലാളിത്തത്തിനുമെതിരേ നടത്തിയ വലിയ സമരമായിരുന്നു. ഈ രണ്ടു സമരങ്ങള്‍ക്കുമെതിരേ സംസ്ഥാനത്തെ ജാതി-മത ശക്തികള്‍ നടത്തിയ സമരമാണ് വിമോചന സമരമെന്ന പേരില്‍ പ്രസിദ്ധമായത്. ഈ സമരത്തിനു ശേഷം നടന്ന 1960-ലെ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരം പിടിച്ചുവെന്നതും പി.എസ്.പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായതും പ്രത്യേകം ഓര്‍ക്കേണ്ട ചരിത്രവിശേഷം.

എ.കെ ഗോപാലന്‍, ഇ.എം.എസ് നമ്പൂതിരിപ്പാട്, ടി.വി തോമസ്, കെ.ആര്‍ ഗൗരിയമ്മ എന്നിങ്ങനെ എത്രയോ നേതാക്കള്‍ നിരവധി തൊഴില്‍ സമരങ്ങള്‍ക്കു നേതൃത്വം കൊടുത്ത് മുഖ്യധാരാ നേതാക്കളും രാഷ്ട്രീയ നായകരും ഭരണകര്‍ത്താക്കളുമായി. അവര്‍ നയിച്ച സമരങ്ങളിലൂടെ എത്രയേറെ തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നടപ്പാക്കികിട്ടി. 1958-ല്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടു പ്രദേശത്തു നടന്ന ഒരണാസമരം വളരെ പ്രസിദ്ധമായൊരു വിദ്യാര്‍ഥി മുന്നേറ്റമായി മാറി. ബോട്ട് യാത്രയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് ഒരണാ നിരക്ക് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഈ സമരം. അന്നു വിദ്യാര്‍ഥിയായിരുന്ന എ.കെ ആന്റണി ഒരണാ സമരത്തിലൂടെയാണ് കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും തലപ്പത്തെത്തിയതും 36-ാം വയസില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായതും പിന്നെ പലവട്ടം കേന്ദ്രമന്ത്രിയായതും ഇന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തുടരുന്നതും. 1961-ല്‍ പട്ടം സര്‍ക്കാരിന്റെ കാലത്ത് കനത്ത പേമാരിയില്‍ കുടിയൊഴിപ്പിക്കപ്പെട്ട ഇടുക്കി ജില്ലയിലെ 2200 കര്‍ഷക കുടുംബങ്ങള്‍ക്കു വേണ്ടി കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജി നടത്തിയ ഐതിഹാസിക സമരത്തിന് കേരള രാഷ്ട്രീയ ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്. 1957-ല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരേ കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരിച്ച് വലിയ സമരങ്ങള്‍ നടത്തിയ കത്തോലിക്കാ പുരോഹിതന്‍ ഫാദര്‍ ജോസഫ് വടക്കന്‍ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജി നയിക്കുന്ന അമരാവതി കുടിയിറപ്പു വിരുദ്ധ സമരത്തില്‍ ആവേശത്തോടെ പങ്കെടുത്ത് തന്റെ മുന്‍കാല തത്വശാസ്ത്രങ്ങളൊക്കെ തിരുത്തിക്കുറിക്കുന്നതും കേരളം കണ്ടു.  മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്കെതിരേ സമരം ചെയ്ത കത്തോലിക്കാ സമുദായത്തിനും അതിനു പിന്തുണ നല്‍കിയ നായര്‍ സമുദായത്തിനും കൂട്ടുനിന്ന് സമരം നയിച്ച് 1960-ലെ ഭരണം കൈയിലൊതുക്കിയ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി യുവജന വിഭാഗങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെയും എ.കെ ആന്റണിയുടെയും നേതൃത്വത്തില്‍ ഇതേ ജാതി, മത ശക്തികള്‍ക്കെതിരേ രൂക്ഷമായ വിദ്യാഭ്യാസ സമരം നടത്തുന്നതും 1972-ല്‍ വലിയ സംഭവം തന്നെയായിരുന്നു. മഴുത്തായ കൊണ്ടു സമരത്തെ നേരിടുമെന്നായിരുന്നു അന്ന് കത്തോലിക്കാ സഭയിലെ ബിഷപ്പ് കുണ്ടുകുളം മുന്നറിയിപ്പ് നല്‍കിയത്. കോണ്‍ഗ്രസിലെ ആന്റണി പക്ഷം പാര്‍ട്ടിയില്‍ പിടിമുറുക്കിയത് ഈ സമരത്തിലൂടെയായിരുന്നുവെന്നു പറയാം.

ഈ സമരങ്ങളിലൊന്നും ബി.ജെ.പിയ്ക്ക് യാതൊരു പങ്കുമില്ലായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് ഹിന്ദുരാഷ്ട്രീയവാദികള്‍ സംഘടിച്ചിരുന്നുവെങ്കിലും അവരൊന്നും സ്വാതന്ത്ര്യ സമരത്തില്‍ ക്രിയാത്മകമായ പങ്കുവഹിച്ചതായി ചരിത്രം പറയുന്നില്ല. ചില സമരങ്ങളില്‍ പങ്കെടുത്ത് ജയിലില്‍ പോയ നേതാക്കന്മാരാവട്ടെ, ബ്രിട്ടീഷ് സാമ്രാജ്യത്തിന് പലതവണ മാപ്പപേക്ഷ എഴുതിക്കൊടുത്ത് മോചനം നേടിയ കാര്യമൊക്കെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് ദേശീയ ഭരണം നേടിയ ബി.ജെ.പി അതിനു സ്വീകരിച്ച മാര്‍ഗം ജനങ്ങളുടെയോ തൊഴിലാളികളുടെയോ ആവശ്യങ്ങള്‍ക്കുവേണ്ടി നടത്തിയ സമരങ്ങളല്ല, വര്‍ഗീയ ചേരിതിരിവുകളും സമുദായ സംഘര്‍ഷങ്ങളും ലഹളകളുമാണ്. എല്‍.കെ അദ്വാനിയുടെ രഥയാത്രയും അതുയര്‍ത്തിയ വിദ്വേഷത്തിന്റെ രാഷ്ട്രീയവും അവര്‍ വ്യാപകമായി ഉപയോഗിച്ചു. കേരള ചരിത്രത്തില്‍ ബി.ജെ.പി നടത്തിയ ഏറ്റവും വലിയ സമരം പത്തനംതിട്ട ജില്ലയിലെ നിലയ്ക്കലില്‍ ക്രിസ്ത്യാനികള്‍ സ്ഥാപിക്കാന്‍ പോയ പള്ളിയ്‌ക്കെതിരേ നടത്തിയ സമരമാണ് - നിലയ്ക്കല്‍ സമരം. അവര്‍ നടത്തിയ മറ്റൊരു സമരമാണ് ശബരിമല വിധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍. 

ജനകീയാവശ്യങ്ങള്‍ക്കുവേണ്ടി ജനങ്ങളെയും കര്‍ഷകരെയും തൊഴിലാളികളെയും അണിനിരത്തി നടത്തുന്ന ഇത്തരം സമരങ്ങളോട് മോദിക്കും കൂട്ടര്‍ക്കും അസഹിഷ്ണുത തോന്നുക സ്വാഭാവികം. സമരജീവികള്‍ എന്ന പ്രയോഗം അതുകൊണ്ടാണ്. സമരത്തിനുമുണ്ട് അതിന്റേതായ രാഷ്ട്രീയം. അത് ബി.ജെ.പി ഇനിയും മനസിലാക്കിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‌‌‌‌പെൻഷൻ 3,000 രൂപ, വിദ്യാർഥിനികൾക്ക് ധനസഹായം; ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷത്തിന്റെ ഇൻഷുറൻസ്; നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അഞ്ചിന ഗ്യാരണ്ടികളുമായി കോൺഗ്രസ്

Kerala
  •  5 minutes ago
No Image

ആക്രമണം പുതിയ മേഖലകളിലേക്ക്; ഇറാനെതിരെ കടുത്ത നീക്കവുമായി ഡൊണാൾഡ് ട്രംപ് 

International
  •  7 minutes ago
No Image

ഇന്ത്യയുടെ ഹൃദയം തകർത്ത് കിരീടം നേടും: കിവീസ് നായകൻ മിച്ചൽ സാന്റ്നർ

Cricket
  •  an hour ago
No Image

ജനമുന്നേറ്റമായി പുതുയുഗ യാത്ര: നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  an hour ago
No Image

നെയ്യാറ്റിൻകരയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  an hour ago
No Image

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം നാളെ

oman
  •  an hour ago
No Image

ലോകകപ്പ് ഫൈനൽ മഴയെടുക്കുമോ; മത്സരം ഉപേക്ഷിച്ചാൽ കിരീടം ആർക്ക്?

Cricket
  •  an hour ago
No Image

മനസാക്ഷിയെ മരവിപ്പിച്ച പീഡനം: കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം

National
  •  an hour ago
No Image

ഒമാന്‍ സുല്‍ത്താന്‍ സ്‌പെയിന്‍ പ്രധാനമന്ത്രിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി

oman
  •  2 hours ago
No Image

ദുബൈയിലേക്കും ദോഹയിലേക്കുമുള്ള സർവീസുകൾ റദ്ദാക്കി ഒമാൻ എയർ; വ്യോമാതിർത്തി അടച്ചതോടെ യാത്രാ പ്രതിസന്ധി രൂക്ഷം

oman
  •  2 hours ago