HOME
DETAILS

സുപ്രിംകോടതി ചില കാര്യങ്ങൾ തുറന്നുപറയുന്നു

  
backup
July 21, 2022 | 8:05 PM

todays-article-12454515

എൻ.പി ചെക്കുട്ടി


ഉത്തർപ്രദേശ് സംസ്ഥാനത്തെ നിയമവാഴ്ചയുടെ സമകാല അവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രിംകോടതി നടത്തിയ നിരീക്ഷണങ്ങൾ വളരെയേറെ പ്രസക്തമാണ്. വാസ്തവത്തിൽ സുപ്രിംകോടതിക്ക് പോലും ഇങ്ങനെ കടുത്ത വാക്കുകൾ ഉപയോഗിക്കേണ്ടതായി വന്നുവെങ്കിൽ എന്തായിരിക്കും അന്നാട്ടിലെ യഥാർഥ സ്ഥിതി എന്നത് ആലോചനാമൃതവുമാണ്. ആദിത്യനാഥിന്റെ കീഴിലുള്ള യു.പിയിലെ പൊലിസ് സംവിധാനത്തെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് ഓർമപ്പെടുത്തിയത് അറസ്റ്റ് സംബന്ധിച്ച ചില സുപ്രധാന മാനദണ്ഡങ്ങളാണ്. അറസ്റ്റ് ചെയ്യാനുള്ള അവകാശം പൊലിസിനുണ്ട്; പക്ഷേ അത് അനിവാര്യമായ അവസരങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണ്. യാതൊരു മാനദണ്ഡവുമില്ലാതെ എതിരാളികളെ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കുകയെന്നത് ഉത്തർപ്രദേശ് പൊലിസിന്റെ ഒരു വിനോദമായി മാറിയിരിക്കുകയാണ്. അത് ശരിയായ നടപടിയല്ല എന്ന് സുപ്രിംകോടതി സർക്കാരിനോട് സൂചിപ്പിക്കുകയുണ്ടായി.
ആൾട്ട് ന്യൂസ് എന്ന വെബ്സൈറ്റിന്റെ നടത്തിപ്പുകാരിൽ ഒരാളായ മുഹമ്മദ് സുബൈർ എന്ന യുവാവിനെ കേസുകളിൽ കുരുക്കി ദീർഘകാലം തടവറയിൽ അടച്ചിടാനുള്ള യു.പി പൊലിസിന്റെ ഗൂഢാലോചനയെയാണ് സുപ്രിംകോടതി അതിന്റെ ഉത്തരവിലൂടെ മറനീക്കി കാണിക്കുന്നത്. അദ്ദേഹത്തിന്റെ കുറ്റം യഥാർഥത്തിൽ ഒരു ജനാധിപത്യ സമൂഹത്തിൽ ഏതൊരു മാധ്യമപ്രവർത്തകനും ചെയ്യാൻ ബാധ്യസ്ഥമായ ചില കടമകൾ നിർവഹിക്കുന്നതാണ്. കഴിഞ്ഞ കുറേക്കാലങ്ങളായി, പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങൾ പ്രചുരപ്രചാരം നേടിയ കാലത്ത്, വ്യാജവാർത്തകൾ നിരന്തരം പ്രചരിപ്പിച്ചു ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന രീതി വ്യാപകമായി. ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകത്തെ മിക്ക രാജ്യങ്ങളിലും നിലനിൽക്കുന്ന ഗുരുതരമായ പ്രതിസന്ധിയാണ്. ദീഘകാലമായി നിലനിൽക്കുന്ന, വാർത്തകൾ കൃത്യമായി പരിശോധിച്ചു വിതരണം ചെയ്യുന്ന മാധ്യമസ്ഥാപനങ്ങൾ ലോകത്തു ധാരാളമുണ്ട്; പക്ഷേ അവയെ കടത്തിവെട്ടിയും അവയുടെ പ്രസക്തിയെത്തന്നെ ചോദ്യംചെയ്തു കൊണ്ടും പുതിയ വാർത്താസ്രോതസ്സുകൾ നിലവിൽ വന്നു. അവയിൽ പലതും തങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾ മാത്രമാണ് പ്രധാനമായി കണ്ടത്. അവയിൽ ഒരു വലിയ പങ്കു തീവ്രവലതുപക്ഷ, വംശവെറി നിലപാടുകൾ പ്രചരിപ്പിക്കാനാണ് ശ്രമം നടത്തിയത്. മിക്ക സമൂഹങ്ങളിലും മുസ്ലിംഭീതി വർധിപ്പിച്ചു, ജനങ്ങളെ തമ്മിലടിപ്പിച്ചു നേട്ടം കൊയ്യാനുള്ള ഇത്തരം ശ്രമങ്ങൾ രൂപംകൊണ്ടു. അതിന്റെ പ്രധാന ഇരകൾ മുസ്ലിം സമൂഹമായിരുന്നു. അതിന്റെ ഗുണം കൊയ്തത് വലതുപക്ഷ ശക്തികളും തീവ്രവംശീയ പ്രസ്ഥാനങ്ങളുമാണ്.


അതിനെതിരേയുള്ള പ്രതിരോധം ജാഗ്രതയാണ്. ഓരോ വാർത്തയും പടവും മറ്റു വിനിമയ ഉപാധികളും കൃത്യവും നിശിതവുമായ പരിശോധനക്ക് വിധേയമാക്കലാണ്. അതാണ് ഫാക്ട് ചെക്കിങ് എന്നറിയപ്പെടുന്നത്. ഇത് ഇന്ന് മിക്കവാറും എല്ലാ മുഖ്യധാരാ മാധ്യമങ്ങളും അനുഷ്ഠിച്ചുവരുന്ന കൃത്യമാണ്. എന്നാൽ ഫാക്ട് ചെക്കിങ് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമല്ല. അതിനു വസ്തുതകൾ പരിശോധിക്കാനും അവയുടെ സ്രോതസ്സ് കണ്ടെത്താനും ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളും മറ്റും വസ്തുതാപരമാണോ മറിച്ചു കംപ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിർമിച്ചതാണോ എന്നൊക്കെ കണ്ടെത്താനുമുള്ള ശേഷിയും പരിശീലനവും വേണം. വ്യാജവാർത്തകൾ നിർമിക്കുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ അവയെ സമൂഹത്തിൽ അവതരിപ്പിക്കുന്നതിൽ പ്രവീണരാണ്. അതിനാൽ കർക്കശമായ പരിശോധനകളും സാങ്കേതികശേഷിയും ഫാക്ട് ചെക്കിങ് പ്രവർത്തനങ്ങൾക്കും ആവശ്യമാണ്.


സുബൈറും സഹപ്രവർത്തകൻ പ്രതീക് സിൻഹയും ഈ രംഗത്താണ് തങ്ങളുടെ കഴിവ് തെളിയിച്ചത്. അവർ ഇരുവരും വിവര, സാങ്കേതിക മേഖലയിൽ നേരത്തെ പ്രവർത്തിച്ചവരും വ്യാജപ്രചാരണത്തിനു ഇത്തരം സാങ്കേതികവിദ്യകളെ ദുരുപയോഗപ്പെടുത്തുന്നത് കണ്ടെത്തുന്നതിൽ കഴിവ് തെളിയിച്ചവരുമായിരുന്നു. അതിനാലാണ് 2017 ഫെബ്രുവരിയിൽ അവർ ആരംഭിച്ച ആൾട്ട് ന്യൂസ് വളരെ പെട്ടെന്ന് ജനശ്രദ്ധ നേടിയത്. അതിനെ സോഷ്യൽമീഡിയയിൽ പിന്തുടരുന്നവരുടെ സംഖ്യ കുതിച്ചുയർന്നു. നുണ ഫാക്ടറികൾക്കു തങ്ങളുടെ 'തള്ളുകൾ' എളുപ്പത്തിൽ ജനമധ്യത്തിൽ വിറ്റഴിക്കൽ പ്രയാസമായി. ഓരോ വ്യാജവാർത്തയും ഇറങ്ങി അധികം വൈകാതെ അവയുടെ വസ്തുതകൾ കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പുകൾ സിൻഹയും സുബൈറും പുറത്തുകൊണ്ടുവന്നു.
അതൊരു പ്രശ്‌നമായി ജനാധിപത്യബോധമോ സത്യത്തോട് പ്രതിബദ്ധതയോ ഉള്ള ആരും കാണേണ്ടതില്ല. എന്നാൽ ഉത്തർപ്രദേശ് പൊലിസിനെ അലട്ടിയത് അതാണ് എന്ന് അവരുടെ പ്രവർത്തനങ്ങൾ വ്യക്തമായി കാണിക്കുന്നുണ്ട്. യു.പിയിൽ പല പൊലിസ് സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് സുബൈറിനെതിരേ പൊലിസ് ചാർജ് ചെയ്തിരിക്കുന്നത്. സ്റ്റാക്കിങ് അഥവാ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യൽ ഇന്ത്യൻ നിയമവ്യവസ്ഥ പ്രകാരം തന്നെ ശിക്ഷാർഹമായ കുറ്റമാണ്. സുബൈറിന്റെ കാര്യത്തിൽ അത്തരമൊരു പരിപാടിയാണ് യു.പി പൊലിസ് നടപ്പാക്കിയത്. ഒരിടത്തു ജാമ്യം കിട്ടിയാൽ വേറൊരിടത്തു കേസ്, അവിടെ എത്തുമ്പോൾ മറ്റൊരു കേസ് പൊന്തിവരും. ഇങ്ങനെ നിരന്തരം കേസുകൾ ചാർജ് ചെയ്യുന്നത് നിയമവ്യവസ്ഥയെയും കോടതി സംവിധാനത്തെയും അപഹസിക്കുകയും അപ്രസക്തമാക്കുകയും ചെയ്യുന്ന നടപടിയാണ്. വളരെ ഉയർന്ന പദവിയിലുള്ള ആരെങ്കിലും നിർദേശിക്കാതെ സാധാരണ പൊലിസ് ഉദ്യോഗസ്ഥന് ഇങ്ങനെ ചെയ്യാനാവില്ല. അതിനാലാണ് സുപ്രിംകോടതി ഇക്കാര്യത്തിൽ കർക്കശ നിലപാടിലേക്ക് നീങ്ങിയത്.
എന്നാൽ ആരാണ് സുബൈറിനെതിരേ ഇങ്ങനെ നിരന്തരം പീഡന നീക്കങ്ങൾ നടത്തിയത്, എന്താണ് അവരെ അതിനു പ്രേരിപ്പിച്ചത് തുടങ്ങിയ വിഷയങ്ങൾ ഒന്നും കോടതി പരിശോധിക്കുകയുണ്ടായില്ല. കേസിന്റെ ഈ ഘട്ടത്തിൽ അതിനുള്ള സാഹചര്യവുമില്ല. സാധാരണനിലയിൽ ഒരു മാധ്യമപ്രവർത്തകനു കിട്ടേണ്ട പരിമിത ആനുകൂല്യങ്ങൾ പോലും സുബൈറിന് നിഷേധിക്കുകയായിരുന്നു. ജാമ്യം കിട്ടിയത് പോലും വലിയ ഭാഗ്യം എന്ന നിലയിലേക്ക് ഈ രാജ്യത്തു കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നു. നിയമവാഴ്ചയുണ്ട് എന്നവകാശപ്പെടുന്ന ഒരു രാജ്യത്തു തീർത്തും അപഹാസ്യമാണ് ഈയവസ്ഥ.
യു.പിയിൽ ദീർഘകാലമായി നിലനിൽക്കുന്ന പ്രതിഭാസമാണിത്. ആദിത്യനാഥ് ഭരണം വന്നശേഷം മാരകമായ വിധം ദുരുപയോഗപ്പെടുത്തപ്പെട്ടത് അവിടത്തെ പൊലിസ്‌-നീതിന്യായ സംവിധാനമാണ് എന്ന് കാണാൻ കഴിയും. രാഷ്ട്രീയ എതിരാളികളെ തകർക്കാൻ അതിനെ നിന്ദ്യവും ഹീനവുമായ മട്ടിൽ ദുരുപയോഗം ചെയ്യുകയാണ്. ഉന്നത ഉദ്യോഗസ്ഥർ പോലും അതിനു നേരെ കണ്ണടയ്ക്കുന്നു. എതിർക്കുന്നവരെ ചതയ്ക്കുന്നു.


കഫീൽഖാൻ എന്ന യുവ ഡോക്ടർക്കെതിരേ നേരത്തെ ഇതേ കാടൻ നീതിയാണ് യു.പി അധികാരികൾ പ്രയോഗിച്ചത്. അദ്ദേഹത്തിന് യു.പിയിൽ നീതികിട്ടുകയില്ല എന്ന അവസ്ഥ വന്നപ്പോഴാണ് സുപ്രിംകോടതി ഇടപെട്ടു ജാമ്യം ലഭ്യമാക്കിയത്. പിന്നീട് അദ്ദേഹത്തെ വധിക്കും എന്ന ഭീതി വന്നപ്പോൾ കഫീൽഖാൻ രാജസ്ഥാനിലേക്കു മാറിത്താമസിക്കുക പോലും ചെയ്യേണ്ടിവന്നു. ഇത് യു.പിയിലെ പൊലിസ്, നീതിന്യായ വിഭാഗങ്ങളുടെ യഥാർഥ അവസ്ഥയെ അനാവരണം ചെയ്യുന്ന ഒരു കാര്യമാണ്.


ഇതേ നിലയിൽ തന്നെയാണ് ഇപ്പോൾ മലയാളി മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പനും യു.പി ജയിലിൽ കഴിയുന്നത്. ഈ ഒക്ടോബർ അഞ്ചിന് അദ്ദേഹത്തെ യു.പി പൊലിസ് അറസ്റ്റ് ചെയ്തിട്ട് രണ്ടുവർഷം പൂർത്തിയാകുന്നു. ഹത്രാസിൽ ഒരു ദലിത് പെൺകുട്ടിയെ ഉന്നതജാതിക്കാർ പീഡിപ്പിച്ചു കൊന്ന കേസിൽ യു.പി പൊലിസ് പെൺകുട്ടിയുടെ ജഡം പോലും കുടുംബത്തിനു നൽകാതെ ചുട്ടുകരിച്ചത് ലോകമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. അത് റിപ്പോർട്ടു ചെയ്യാൻ അങ്ങോട്ട് പോകുംവഴിയാണ് കാപ്പനെ പൊലിസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് യു.എ.പി.എ (തീവ്രവാദ വിരുദ്ധ നിയമം), പി.എം.എൽ.എ (കള്ളപ്പണ നിരോധന നിയമം) എന്നിങ്ങനെ കിരാത നിയമങ്ങൾ സർവതും അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുകയാണ്. കള്ളപ്പണക്കേസിൽ ചാർജ് ഷീറ്റ് പോലും ഇന്നുവരെ നൽകിയില്ല. യു.എ.പി.എ കേസിൽ അയ്യായിരം പേജുള്ള കുറ്റപത്രത്തിൽ അദ്ദേഹം എഴുതിയ വാർത്തകൾ മുസ്ലിംകളെ കലാപത്തിനു പ്രേരിപ്പിച്ചു എന്നൊക്കെയാണ് കാണുന്നത്. ആദിത്യനാഥിന്റെ നാട്ടിലെ ഒരു പത്രത്തിലും അദ്ദേഹം ഒന്നും എഴുതിയിട്ടില്ല. മലയാളത്തിൽ അദ്ദേഹം എഴുതിയ വാർത്തകൾ വായിച്ച കേരളത്തിലെ വായനക്കാർ ആരും അതിന്റെ പേരിൽ കലാപത്തിന് ഇറങ്ങിയിട്ടുമില്ല. എന്നിട്ടും രണ്ടുവർഷമായി ജാമ്യംപോലും കിട്ടാതെ കാപ്പൻ ലഖ്നൗവിലെ തടവറയിൽ കഴിയുന്നു.


യു.പിയിൽ കാപ്പന് നീതി കിട്ടുകയില്ല എന്ന കാര്യം ബോധ്യമായ കുടുംബം സുപ്രിംകോടതിയുടെ വാതിലുകളിൽ മുട്ടാനുള്ള ശ്രമത്തിലാണ്. പൗരന്മാർക്ക് ഓരോ പെറ്റികേസിലും ജാമ്യം കിട്ടാൻ പോലും സുപ്രിംകോടതിയെ ആശ്രയിക്കണം എന്ന നില വന്നാൽ അത് അന്നാട്ടിലെ നീതിന്യായ വ്യവസ്ഥയുടെ തകർച്ചയാണ് സൂചിപ്പിക്കുന്നത്. ഇന്ന് ഇന്ത്യയിൽ അനുഭവപ്പെടുന്നത് അത്തരമൊരു സാഹചര്യമാണ്. യു.പിയിലെ പൊലിസും ഭരണാധികാരികളും അതിൽ മുഖ്യ ഉത്തരവാദികളുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തമാസം; ബിജെപിക്ക് സീറ്റ് കുറയും, നേട്ടമുണ്ടാക്കാൻ കോൺഗ്രസ്, ടിവികെ അക്കൗണ്ട് തുറന്നേക്കും

National
  •  a month ago
No Image

ദുബൈ കാണണമെന്ന സ്വപ്നം സഫലമായി; കെനിയൻ ബാലന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി ശൈഖ് ഹംദാൻ

uae
  •  a month ago
No Image

ലോക ഫുട്ബോളിലെ രാജാവ്: ഒന്നും രണ്ടുമല്ല, കീഴടക്കിയത് നാല് രാജ്യങ്ങൾ; ചരിത്ര റെക്കോർഡുമായി റൊണാൾഡോ

Football
  •  a month ago
No Image

സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി: കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി മുടങ്ങും

Kerala
  •  a month ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ അടുത്ത വർഷം സ്കൂൾ ഫീസ് വർധനവില്ല; 1.5 ബില്യൺ ദിർഹത്തിന്റെ പാക്കേജുമായി അധികൃതർ

uae
  •  a month ago
No Image

'ലൈഫ് മിഷൻ പിരിച്ചുവിട്ടാൽ ശക്തമായ പ്രക്ഷോഭം'; സതീശൻ സർക്കാരിന് സിപിഎം മുന്നറിയിപ്പ്

Kerala
  •  a month ago
No Image

'ടി.പി വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സമീപിച്ചിട്ടില്ല': വാര്‍ത്ത വാസ്തവിരുദ്ധമെന്ന് കെ.കെ രമ 

Kerala
  •  a month ago
No Image

ഒരു ദിവസത്തെ അലവൻസ് വെറും 335 രൂപ; ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്താൻ ടീമിൽ വൻ പ്രതിസന്ധി!

latest
  •  a month ago
No Image

എബോള വൈറസ് വ്യാപനം: ആശങ്ക വേണ്ട, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് 

Kerala
  •  a month ago
No Image

ദുബൈയിൽ ജീവിക്കുന്നവരാണോ? ഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പിഴ! പോക്കറ്റ് കീറാതിരിക്കാൻ ഈ 6 നിയമങ്ങൾ അറിഞ്ഞിരിക്കണം

uae
  •  a month ago