രക്ഷകനായി സഞ്ജു ഇന്ത്യക്ക് പരമ്പര
ഹരാരെ • സിംബാബ് വെക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. സിംബാബ്‌വെ മുന്നോട്ട് വെച്ച 162 റൺസ് വിജയലക്ഷ്യം ഇന്ത്യ 25. 1 ബോളിൽ അഞ്ച് വിക്കറ്റ് ബാക്കിനിർത്തി മറികടക്കുകയായിരുന്നു. സഞ്ജു സാംസണിന്റെ (43*) ബാറ്റിങ്ങാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. ശിഖർ ധവാനും (33) ശുബ്മാൻ ഗില്ലും (33) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ജയത്തോടെ മൂന്ന് മത്സര പരമ്പര 2-0ന് ഇന്ത്യ ഉറപ്പിച്ചു.
മൂന്ന് വിക്കറ്റ് നേടിയ ശർദുൽ ഠാക്കൂർ ഇന്ത്യൻ ബൗളർമാരിൽ മുന്നിട്ട് നിന്നപ്പോൾ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. സീൻ വില്യംസും (42) റ്യാൻ ബേളുമാണ് (39) സിംബാബ് വെയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ടോസ് നേടി ആദ്യം പന്തെറിയാനാണ് ഇന്ത്യ രണ്ടാം മത്സരത്തിലും തീരുമാനിച്ചത്. ഈ തീരുമാനം രണ്ടാം മത്സരത്തിലും പാളിയില്ലെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ഇന്ത്യൻ ബൗളർമാർ പന്തെറിഞ്ഞത്. ഓപ്പണർ താക്കുഡ്വാൻഷി കെയ്ത്താനോയെ (7) മടക്കി മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. പ്രതീക്ഷയോടെ സ്‌കോർ ഉയർത്തിയ മറ്റൊരു ഓപ്പണറായ ഇന്നസെന്റ് കയേയെ (16) ശർദുൽ ഠാക്കൂർ പുറത്താക്കി. ദീപക് ചഹാറിന് പകരക്കാരനായി എത്തിയ ശർദുൽ പ്രതീക്ഷക്കൊത്ത് തന്നെ ഉയർന്നു. പിന്നാലെ പ്രസിദ്ധ് കൃഷ്ണയും ഇന്ത്യക്കായി കളം നിറഞ്ഞു.
മറുപടിക്കിറങ്ങിയ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായില്ല. ശിഖർ ധവാനൊപ്പം ഓപ്പണിങ്ങിലെത്തിയ നായകൻ കെ.എൽ രാഹുൽ (1) തുടക്കത്തിലേ മടങ്ങി. രണ്ടാം വിക്കറ്റിൽ ധവാനും (33) ശുബ്മാൻ ഗില്ലും (33) ചേർന്ന് മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങവെ ധവാനെ ചിവാങ്ക പുറത്താക്കി. 21 പന്തിൽ നാല് ബൗണ്ടറികളാണ് ധവാൻ നേടിയത്. 42 റൺസിന്റെ കൂട്ടുകെട്ടും ഇവർ രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തു. നാലാമനായി ക്രീസിലെത്തിയ ഇഷാൻ 13 പന്തിൽ 6 റൺസാണ് നേടിയത്.എന്നാൽ അഞ്ചാം വിക്കറ്റിലൊത്തുചേർന്ന ദീപക് ഹൂഡയും സഞ്ജു സാംസണും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. കൂട്ടുകെട്ട് 56 റൺസിൽ നിൽക്കവെ ഹൂഡയെ സിക്കന്തർ റാസ പുറത്താക്കി. 36 പന്തിൽ 3 ബൗണ്ടറി ഉൾപ്പെടെ 25 റൺസാണ് ഹൂഡ നേടിയത്. ഇന്ത്യക്ക് ജയിക്കാൻ 9 റൺസ് വേണ്ടപ്പോഴായിരുന്നു ഹൂഡയുടെ മടക്കം. സഞ്ജു സാംസൺ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച് വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 39 പന്തിൽ 3 ഫോറും 4 സിക്‌സുമാണ് സഞ്ജു പറത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."