വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധം; കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് അടക്കം അഞ്ച് പേർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി റവാഡ ചന്ദ്രശേഖര്‍. കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് എം സി അതുൽ, സി എച് മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
പ്രതിഷേധത്തിനിടെ പരുക്കേറ്റ മന്ത്രി വീണാ ജോർജിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയുടെ കഴുത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും, സംസാരിക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന രീതിയിൽ കടുത്ത വേദനയുണ്ടെന്നുമാണ് നേതാക്കൾ വ്യക്തമാക്കുന്നത്.
ആരോഗ്യമന്ത്രിക്കെതിരെ നടന്ന കെഎസ്‌യു ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നടന്നത് പ്രതിഷേധമല്ലെന്നും മറിച്ച് ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പരുക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ലെന്നും മന്ത്രിയെ പരുക്കേൽപിക്കുന്നതിന്റെ ദൃശ്യം കണ്ടിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. മന്ത്രിക്ക് പരുക്കേറ്റിട്ടുണ്ടോ എന്ന് തനിക്ക് പറയാനാകില്ലെന്നും ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
കെഎസ്‌എസ്‌യു പ്രവർത്തകർ മന്ത്രിയെ കൈ കൊണ്ട് സ്പർശിക്കുന്നതോ പരുക്കേൽപ്പിക്കുന്നതോ, മന്ത്രിക്കേറ്റ പരുക്കോ താൻ ദൃശ്യങ്ങളിൽ കണ്ടിട്ടില്ല. മന്ത്രിമാരുടെ ദേഹത്ത് കരിഓയിൽ ഒഴിച്ച സംഭവവും മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവവും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ആരോഗ്യമന്ത്രിക്ക് നേരെ ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പ്രതിഷേധക്കാർ അവരെ തൊട്ടിട്ടുണ്ടോയെന്നും പരിക്കേറ്റിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും മന്ത്രി രക്തസാക്ഷി പരിവേഷം അണിയുകയാണെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പ്രതികരിച്ചു. നടന്നത് ആരോഗ്യവകുപ്പിന് എതിരായ പ്രതിഷേധം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി വീണ ജോർജ്ജിന് പരുക്കേറ്റുവെന്നത് സിപിഐഎം വ്യാഖ്യാനം മാത്രമാണെന്നും, കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് മാറിയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണെന്നും അലേഷ്യസ് സേവ്യർ വ്യക്തമാക്കി. പ്രതിഷേധക്കാർ അടുത്ത് എത്തിയപ്പോൾ തന്നെ പൊലിസ് തടഞ്ഞു. മന്ത്രിയുടെ അടുത്തേക്ക് കെഎസ്‌യു പ്രവർത്തകർ എത്തിയിട്ടില്ല, അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.
Five KSU workers have been arrested for allegedly attacking Kerala Health Minister Veena George at Kannur railway station. The minister suffered injuries to her neck and hand. Police have registered a case of attempted murder against the protesters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."