HOME
DETAILS

മുല്ലപ്പെരിയാറിൽ തുടരുന്നത് ഭരണകൂട വഞ്ചന

  
Web Desk
November 12 2021 | 19:11 PM

4563-263-2

ബാസിത് ഹസൻ

മുല്ലപ്പെരിയാർ വിഷയത്തിൽ ഭരണകൂട വഞ്ചനകളുടെ തുടർച്ചയാണ് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പൊതുധാരയിൽ ചർച്ചകൾ വരുമ്പോൾ ഗംഭീര പ്രസ്താവനകൾ ഇറക്കുന്നവർ നിയമ വിഷയങ്ങളിൽ വഞ്ചനാത്മകമായ സമീപനമാണ് സ്വീകരിച്ചുവരുന്നത്. ഒടുവിലത്തേത് മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് തന്നെ. ഉത്തരവ് റദ്ദാക്കിയെങ്കിലും ഇപ്പോഴും നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ബാക്കിയുണ്ട്. വിഷയത്തിൽ പരസ്യമായി പ്രതികരിക്കാൻ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടുമില്ല. കേവലം 50 വർഷം മാത്രം ആയുസ് നിശ്ചയിച്ച് നിർമിച്ച മുല്ലപ്പെരിയാർ ഡാം അതിന്റെ ഇരട്ടിയും കഴിഞ്ഞ് ഏത് സമയവും മനുഷ്യനെ വിഴുങ്ങാൻ തയാറായി നിൽക്കുന്നു. ഒന്നേകാൽ നൂറ്റാണ്ട് മുമ്പുള്ള സാങ്കേതിക വിദ്യകൊണ്ട് തീർത്ത ചുണ്ണാമ്പ് ഭിത്തിക്ക് പകരം ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പുതിയ ഡാം നിർമിച്ച് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ സംരക്ഷിക്കാൻ ലാഭനഷ്ട ചിന്തവെടിഞ്ഞ് ഒരുമേശക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്യാൻ കഴിയാതെ പോകുന്നത് ഫെഡറൽ സംവിധാനം നിലനിൽക്കുന്ന നമ്മുടെ രാജ്യത്തിന് അപമാനമാണ്.
സുപ്രിംകോടതിയിൽ കേരളത്തിന്റെ കേസുകൾ വരുമ്പോൾ മലയാളികളുടെ വികാരം പ്രകടിപ്പിക്കാൻ നമ്മുടെ സർക്കാരിനും സർക്കാർ വക്കീലന്മാർക്കും കഴിയുന്നില്ല. കോടതി വ്യവഹാരത്തിൽ പലപ്പോഴും തമിഴ്നാടാണ് മേൽക്കൈ നേടുന്നത്. മുല്ലപ്പെരിയാർ വിഷയത്തിൽ കാലങ്ങളായി കേരളം സ്വീകരിച്ചുവരുന്ന നിലപാടുകളിൽ കോടതികളിലും പുറത്തും ഉത്തരവാദപ്പെട്ടവർ മലക്കംമറിയുന്ന കാഴ്ചയാണ് ദുരൂഹം. 2007 ൽ അണക്കെട്ടിന്റെ ദുരവസ്ഥ തുറന്നുകാട്ടുന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ച മുല്ലപ്പെരിയാർ സെൽ തലവൻ എം.കെ പരമേശ്വരൻ നായർ ഹൈക്കോടതിയിൽ എത്തിയപ്പോൾ തന്റെ മുൻനിലപാട് തിരുത്തി. അണക്കെട്ടിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ കേരളം പ്രളയജലത്തിൽ മുങ്ങിപ്പോവുന്ന ഭീകരാവസ്ഥ സംജാതമാവുമെന്നാണ് അദ്ദേഹം മുമ്പ് വ്യക്തമാക്കിയത്. വള്ളക്കടവ് മുതൽ ഉപ്പുതറവരെയുള്ള പ്രദേശങ്ങളിലെ ദുരന്തസ്ഥിതി മറച്ചുപിടിച്ചാണ് അണക്കെട്ട് തകർന്നാൽ ഇടുക്കി താങ്ങിക്കൊള്ളുമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചത്. എന്നാൽ ഈ വാദത്തെ ഖണ്ഡിക്കുന്നതായിരുന്നു കെ.എസ്.ഇ.ബി മുൻ ചീഫ് എൻജിനീയർ എം. ശശിധരന്റെ വാക്കുകൾ. കുത്തിയൊലിച്ചെത്തുന്ന മഹാജലപ്രവാഹത്തെ തടയുന്ന തരത്തിലല്ല ഇടുക്കി ആർച്ച് ഡാമും ചെറുതോണി, കുളമാവ് ഡാമുകളും നിർമിച്ചിരിക്കുന്നത്. 7-8 തീവ്രതയുള്ള ഭൂചലനത്തെയും മെല്ലെ ഒഴുകിയെത്തുന്ന വെള്ളത്തെയും തടഞ്ഞുനിർത്താനാവുന്ന തരത്തിലാണു നിർമാണം. ഇനി ഇടുക്കി അണക്കെട്ട് മുല്ലപ്പെരിയാറിലെ വെള്ളത്തെയും അവശിഷ്ടങ്ങളെയും തടഞ്ഞുനിർത്തിയെന്നുതന്നെ വയ്ക്കുക. എന്നാലും കരിങ്കല്ലിൽ പണിതുയർത്തിയിട്ടുള്ള കുളമാവ് ഡാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുമെന്നാണ് ശശിധരൻ പറഞ്ഞത്.


ഓരോ ദിവസവും വ്യത്യസ്ത നിലപാടുകളാണ് മന്ത്രിമാർ സ്വീകരിക്കുന്നത്. മുല്ലപ്പെരിയാറിന്റെ പേരിൽ കണ്ണീർ വാർക്കുന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പോലും ഓരോ ദിവസവും വ്യത്യസ്ത രീതിയിലാണ് സംസാരിക്കുന്നത്. മുല്ലപ്പെരിയാറിന്റെ സമൃദ്ധിയിൽ തഴച്ചുവളർന്ന തേനി ജില്ലയിലെ ഏക്കർ കണക്കിന് മുന്തിരിപ്പാടങ്ങളിലും തെങ്ങിൻതോപ്പുകളിലും പലതും കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെയും ബന്ധുക്കളുടേതുമായതിനാലാണ് ജനനേതാക്കളുടെ അടിക്കടിയുള്ള നിലപാട് മാറ്റങ്ങൾ എന്ന് സംശയിച്ചു പോകും. തേനി ജില്ലയിലെ ഉൾഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാൽ മലയാളികളുടെ ഫാം ഹൗസുകളും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങളും കാണാം. അതുകൊണ്ടുതന്നെയാണ് അഞ്ചു ജില്ലകളിലെ ജനങ്ങൾ നേരിടുന്ന ദുരന്തഭീതിയെ ഉൾക്കൊള്ളാൻ ജനനേതാക്കൾക്കു കഴിയാത്തതും.


തേനിയിൽ മലയാളികൾ സമ്പാദിച്ചുകൂട്ടിയ ഭൂസ്വത്തുക്കളുടെ കണക്കെടുപ്പ് സംസ്ഥാനത്തെ പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. അണക്കെട്ടുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആശങ്കയ്ക്കു പുല്ലുവില കൽപ്പിച്ച് കേന്ദ്ര സർക്കാരും സുപ്രിംകോടതി ഉന്നതാധികാര സമിതിയും വീണ്ടും തമിഴ്നാടിന് അനുകൂലമായി നീങ്ങുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. മുല്ലപ്പെരിയാർ വിഷയത്തിൽ സമസ്ത മേഖലയിലും മലയാളികൾ വഞ്ചിക്കപ്പെടുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  4 minutes ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  18 minutes ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  an hour ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  an hour ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  2 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  2 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  2 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  3 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  3 hours ago