വമ്പൻ തിരിച്ചടി, ഹർദിക്കിന് വിലക്ക്; മുംബൈ ഇന്ത്യൻസിനെ നയിക്കാൻ മൂന്ന് ക്യാപ്റ്റന്മാർ?
മുംബൈ: 2025 ഐപിഎല്ലിന്റെ ഷെഡ്യൂൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മാർച്ച് 22 മുതലാണ് ടൂർണമെന്റിന് തുടക്കം കുറിക്കുന്നത്. ബെംഗളൂരു റോയൽ ചലഞ്ചേഴ്സും നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ആദ്യ മത്സരം. മാർച്ച് 23ന് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുക. ഇപ്പോൾ ഈ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണ്.
സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യക്ക് കളിക്കാൻ സാധിക്കില്ല. കഴിഞ്ഞ സീസണിൽ മൂന്ന് മത്സരങ്ങളിൽ നടത്തിയ സ്ലോ ഓവർ റേറ്റിനാണ് ഹർദിക്കിന് ആദ്യ മത്സരത്തിൽ വിലക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ആദ്യ രണ്ട മത്സരങ്ങളിൽ സ്ലോ ഓവറേറ്റ് നടത്തിയതിന് 30 ലക്ഷം രൂപ മുംബൈ ക്യാപ്റ്റനെതിരെ പിഴ ചുമത്തിയിരുന്നു. എന്നാൽ മൂന്നാം മത്സരത്തിലും ഇത് ആവർത്തിച്ചതിന് പിന്നാലെയാണ് താരത്തിന് പുതിയ സീസണിലെ ആദ്യ മത്സരം നഷ്ടപ്പെടുന്നത്.
ഹർദിക്കിന് പുറമേ ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും നിലവിൽ പരുക്കിന്റെ പിടിയിലാണ്. കഴിഞ്ഞ വർഷം നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെയുള്ള അവസാന ടെസ്റ്റ് മത്സരത്തിൽ ആയിരുന്നു ബുംറയ്ക്ക് പരുക്കേറ്റത്. ഇതിന് പിന്നാലെ താരത്തിന് വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയും നഷ്ടമാവുകയായിരുന്നു. എന്നാൽ ഐപിഎന്റെ സമയത്ത് ബുംറ ഫിറ്റ്നസ് തിരിച്ചെടുത്തുകൊണ്ട് കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹർദിക്കിന്റെ അഭാവത്തിൽ ചെന്നൈക്കെതിരെയുള്ള ആദ്യ മത്സരത്തിൽ മുംബൈയെ നയിക്കുക ആരാണെന്നും കണ്ടുതന്നെ അറിയണം. രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ബുംറ എന്നീ താരങ്ങളിൽ ആരെങ്കിലും ആയിരിക്കും മുംബൈയെ നയിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണിൽ ഹർദിക്കിന്റെ കീഴിൽ നിരാശജനകമായ പ്രകടനമായിരുന്നു മുംബൈ നടത്തിയിരുന്നത്. 2024 ഐപിഎല്ലിന്റെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തിരുന്നത്. 14 മത്സരങ്ങളിൽ വെറും നാല് മത്സരങ്ങളിൽ മാത്രമായിരുന്നു മുംബൈയ്ക്ക് വിജയിക്കാൻ സാധിച്ചത്. ഇതിൽ 10 മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."