ഉപയോഗ ശൂന്യമായ മരുന്നുകൾ തലവേദനയായോ..പരിഹാരമുണ്ട്
തിരുവനന്തപുരം: എല്ലാ വീടുകളിലും കാണും കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ. ശരിക്കും തലവേദനയാണ് ഇത്. കത്തിച്ചു കളയാനോ പ്ലാസ്റ്റിക്കിന്റെയോ മറ്റ് പാഴ്വസ്തുക്കളുടെ കൂടെയോ ഒഴിവാക്കാനാവാതെ കുടുങ്ങാറാണ് പലപ്പോഴും നമ്മൾ എന്നാൽ ഇതിനെല്ലാം ഒരു പരിഹാരവുമായി സർക്കാർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
വീടുകളിൽ നിന്നടക്കം ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്ന പദ്ധതിയുയാണ് സർക്കാർ കൊണ്ടു വന്നിരിക്കുന്നത്. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് എൻപ്രൗഡ് എന്ന പേരിൽ ആവിഷ്‌ക്കരിച്ച പദ്ധതി വഴി ഉപയോഗ ശൂന്യമായ മരുന്നുകൾ വീട്ടിൽ നിന്നും ശേഖരിച്ച് കൊണ്ടു പോകുകയോ നിശ്ചിത സ്ഥലങ്ങളിൽ നിക്ഷേപിക്കാൻ സൗകര്യമൊരുക്കുകയോ ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് സർക്കാർതലത്തിൽ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. കോഴിക്കോട് കോർപറേഷനിലും കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്തിലുമാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. തുടർന്ന് സംസ്ഥാന വ്യാപകമാക്കും.
കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ അലക്ഷ്യമായി മണ്ണിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയുന്നത് ആന്റിമൈക്രോബിയൽ പ്രതിരോധത്തിനും ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നുണ്ട്. ഇത്തരം ഔഷധങ്ങൾ ശേഖരിക്കുവാനോ ശാസ്ത്രീയമായി സംസ്‌കരിക്കുവാനോ പര്യാപ്തമായ സംവിധാനങ്ങളൊന്നും നിലവിലില്ലാത്തതിനാലാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഇതേറ്റെടുത്ത് നടപ്പിലാക്കുന്നത്.
ബയോമെഡിക്കൽ വേസ്റ്റ് മാനേജ്‌മെന്റ് ആക്ടിലെയും റൂളിലെയും വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ഉപയോഗശൂന്യമായ മരുന്നുകൾ നിർമാർജനം ചെയ്യുവാനാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് എൻപ്രൗഡ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടേയും ഹരിതകർമ സേനാംഗങ്ങളുടേയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ശേഖരിക്കുന്ന മരുന്നുകൾ കേന്ദ്ര, സംസ്ഥാന പരിസ്ഥിതി വകുപ്പുകളുടെ അംഗീകാരമുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിൽ ശാസ്ത്രീയമായി സംസ്‌കരിക്കും.
നിശ്ചിത മാസങ്ങളിൽ വീട്ടിലെത്തി ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിക്കുന്നത് കൂടാതെ പെർമനന്റ് കളക്ഷൻ സൈറ്റുകളിൽ സ്ഥാപിച്ചിട്ടുള്ള നീല നിറമുള്ള പെട്ടികളിലും പൊതുജനങ്ങൾക്ക് ഇവ നിക്ഷേപിക്കാം. മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ നിന്നുമുള്ള ഉപയോഗശൂന്യമായ മരുന്നുകൾ മുൻ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലെ കളക്ഷൻ സെന്ററുകളിൽ എത്തിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."