കനലണഞ്ഞ് വിഭാഗീയത, തീക്കാറ്റാകാന്‍ വിവാദങ്ങള്‍; സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
കൊല്ലം: സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ച് ഇന്നു കാലത്ത് ഒമ്പതിന് പതാക ഉയരുന്നതോടെ സി.പി.എം സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും. ദേശീയ കോഡിനേറ്റര്‍ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. നാളെയും മറ്റെന്നാളുമാണ് റിപ്പോർട്ടിന്മേൽ ചര്‍ച്ചകള്‍ നടക്കുക. എട്ടിന് വിവിധ പ്രമേയാവതരണങ്ങളും നടക്കും.
സമാപന ദിവസമായ ഒമ്പതിന് ചര്‍ച്ചകള്‍ക്കുള്ള മറുപടിയും റിപ്പോര്‍ട്ട് അംഗീകരിക്കലും പ്രസംഗങ്ങളും നടക്കും. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയേയും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുക്കും. 44 നിരീക്ഷകരും അതിഥികളും ഉള്‍പ്പടെ 530 പേരാണ് ഇത്തവണ പ്രതിനിധികളായിട്ടുള്ളത്. ഒമ്പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് 25,000 റെഡ് വളണ്ടിയര്‍മാര്‍ അടക്കം രണ്ടര ലക്ഷം പേര്‍ അണിനിരക്കുന്ന റാലി നടക്കും. വൈകിട്ട് അഞ്ചിന് ആശ്രാമം മൈതാനത്ത് പൊതുസമ്മേളനം നടക്കും.ഏപ്രില്‍ രണ്ടു മുതല്‍ ആറു വരെ മധുരയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായാണ് കൊല്ലത്ത് സി.പി.എം സംസ്ഥാന സമ്മേളനം.
വിഭാഗീയതയുടെ കനലടങ്ങിയെന്ന് ആശ്വസിക്കുമ്പോഴും വിവാദങ്ങള്‍ തീക്കാറ്റാവുന്ന സാഹചര്യത്തിലാണ് സി.പി.എം സംസ്ഥാന സമ്മേളനം നടക്കുന്നത്. ഇന്നും നാളെയും മറ്റന്നാളും പ്രതിനിധി ചര്‍ച്ചകളില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരേയുള്ള നിശിത വിചാരണകള്‍ ഉയരുമെന്നുറപ്പ്.
മോദി സര്‍ക്കാര്‍ ഫാസിസ്റ്റോ നവ ഫാസിസ്റ്റോ അല്ലെന്ന കരട് രാഷ്ട്രീയ പ്രമേയത്തിലെ പ്രഖ്യാപനം മുതല്‍ ഓണറേറിയം വര്‍ധനയ്ക്കായി സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരവും സമരത്തെ ചില സി.പി.എം നേതാക്കളും സര്‍ക്കാരും നേരിട്ട രീതിയും വിമര്‍ശനത്തിനിടയാക്കും.
സംസ്ഥാന സമ്മേളനത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കൊല്ലത്ത് ഇന്നലെ വൈകിട്ട് ചേര്‍ന്ന അവൈലബ്ള്‍ സെക്രട്ടേറിയറ്റില്‍ പ്രതിനിധി സമ്മേളന ചര്‍ച്ചയില്‍ ഉയരാനിടയുള്ള വിഷയങ്ങളും കടന്നുവന്നു. ബ്രൂവറി വിഷയത്തിലെ സര്‍ക്കാര്‍ നിലപാടും കിഫ്ബി റോഡുകളിലെ ടോളും പ്രതിനിധികള്‍ ഉന്നയിച്ചേക്കും പി.പി ദിവ്യയുടെ പൊതുവേദിയിലെ അധിക്ഷേപത്തില്‍ മനംനൊന്ത് എ.ഡി.എം നവീന്‍ബാബു ജീവനൊടുക്കിയ വിഷയം പത്തനംതിട്ടയില്‍നിന്നുള്ള പ്രതിനിധികള്‍ ഉയര്‍ത്തും.
നവീന്‍ബാബു കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ പി.പി ദിവ്യയെ തുടക്കം മുതല്‍ കാത്തുപോന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി മറുപടി പറഞ്ഞ് വിയര്‍ക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും പ്രതിനിധി ചര്‍ച്ചയിലുയരും. സംസ്ഥാനം മയക്കുമരുന്നിന്റെ ഹബ് ആകുന്നതും കൗമാരക്കാരിലെ അക്രമവാസനയും ക്രമസമാധന തകര്‍ച്ചയുമടക്കം പ്രതിനിധികള്‍ ഉന്നയിക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസവും പാലക്കാട് ഉപതെരഞ്ഞടുപ്പ് ദിവസം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ഇ.പി ജയരാജന്റെ പ്രവൃത്തികളും രൂക്ഷവിമര്‍ശനത്തിനടയാക്കുമെന്നതിലും തര്‍ക്കമില്ല. മുഖ്യമന്ത്രിക്കെതിരായ വിവാദങ്ങളും രക്ഷാസേനപ്രയോഗവുമടക്കം മൂന്നുദിവസത്തെ ചര്‍ച്ചകള്‍ക്ക് ചൂടേറ്റും. വയനാട് പുനരധിവാസത്തിലെ കാലവിളംബവും അവശ്യസാധനങ്ങളില്ലാതെ റേഷന്‍കടകളും മാവേലിസ്‌റ്റോറുകളും കാലിയാകുന്നതും പ്രതിനിധികള്‍ ചോദ്യം ചെയ്യാനിടയുണ്ട്.
തുടര്‍ഭരണം ലഭിക്കുകയാണെങ്കില്‍ നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളടങ്ങുന്ന നവകേരള നയരേഖ പിണറായി വിജയന്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. എല്ലാത്തിനെയും കണ്ണടച്ചെതിര്‍ക്കുന്ന പഴയ നിലപാടുകള്‍ക്കു പകരം മനുഷ്യവിരുദ്ധ വികസനനയങ്ങളെക്കൂടി കണ്ണുംപൂട്ടി അനുകൂലിക്കുന്ന നിലപാടുകളാണ് നയരേഖയിലുള്ളത്. ഈ രേഖയും പ്രതിനിധികളുടെ നിശിത വിമര്‍ശനത്തിന് വഴിമരുന്നിടും.
കെ-റെയില്‍, സ്വകാര്യ സര്‍വകലാശാല, ആഗോളനിക്ഷേപസംഗമം അടക്കമുള്ളവയെ നഖശിഖാന്തം എതിര്‍ത്ത പാരമ്പര്യമായിരുന്നു സി.പി.എമ്മിന്. എന്നാല്‍, രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ വികസന കാഴ്ചപ്പാടുകളില്‍ മധ്യവര്‍ഗ താല്‍പര്യങ്ങള്‍ക്കു മാത്രം കുടപിടിക്കുക എന്നതിലേക്ക് പാര്‍ട്ടി മാറിയെന്ന വിമര്‍ശനവും പ്രതിനിധികളുയര്‍ത്തിനിടയുണ്ട്.
ക്ഷേമസര്‍ക്കാരിനു പകരം വികസന സര്‍ക്കാര്‍ എന്ന മേല്‍വിലാസം സൃഷ്ടിക്കാനാണ് 'നവകേരളത്തിനുള്ള പുതുവഴികള്‍' എന്ന രേഖ സമ്മേളനത്തില്‍ പിണറായി വിജയന്‍ അവതരിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."