മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം
കണ്ണര്‍: വിഭാഗീയതയുടെ കനലടങ്ങിയെന്ന് നേതൃത്വം ആവര്‍ത്തിക്കുമ്പോഴും തരികെടാതെ എരിയുന്നുവെന്നാണ് കൊടിയിറങ്ങിയ കൊല്ലം സംസ്ഥാന സമ്മേളനം ഓര്‍മിപ്പിക്കുന്നത്. ഒപ്പം നില്‍ക്കുന്നവരെ അനര്‍ഹസ്ഥാനങ്ങള്‍ നല്‍കി ചേര്‍ത്തുപിടിക്കുകയും എതിര്‍ശബ്ദമുയര്‍ത്തുന്നവരെ വെട്ടിനിരത്തുകയും ചെയ്യുന്ന പ്രാകൃതനീതി സി.പി.എമ്മില്‍ തുടച്ചുനീക്കപ്പെടാതെ കിടക്കുന്നതിനു തെളിവാണ് സെക്രട്ടേറിയറ്റിലും സംസ്ഥാനസമിതിയിലും എത്തപ്പെട്ടവരുടെയും പുറത്തായവരുടെയും പട്ടിക. മുമ്പുണ്ടായിരുന്നതുപോലെ മൂര്‍ത്തമായ വിഭാഗീയതയല്ല പുതിയകാലത്തെ സി.പി.എമ്മിലെന്നതും ശ്രദ്ധേയം. മുഖ്യമന്ത്രിയുടെ ശത്രുപക്ഷത്തുള്ളവരല്ല, അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവരുടെ അപ്രീതിക്ക് പാത്രമായവരാണ് അര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് തഴയപ്പെടുന്നത്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് നേതൃഘടകങ്ങളിലേക്ക് ആള്‍ക്കാരെ പരിഗണിച്ചതെന്നായിരുന്നു കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പ്രായമോ പ്രവൃത്തിപരിചയമോ മാനദണ്ഡമല്ലെന്നു കൂടിയാണ് ഗോവിന്ദന്‍ പറഞ്ഞതിന്റെ സാരം. അതല്ലായിരുന്നെങ്കില്‍ പ്രവര്‍ത്തനപാരമ്പര്യത്തിന്റെയും പാര്‍ട്ടിക്കുവേണ്ടിയുള്ള ത്യാഗങ്ങളുടേയും ചരിത്രമുള്ള പി.ജയരാജനെ സെക്രട്ടേറിയറ്റിലേക്കുള്ള പാനലില്‍നിന്ന് വെട്ടിനിരത്തില്ലായിരുന്നു. സംസ്ഥാന സമിതിയിലേക്ക് മന്ത്രി വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയത് മറ്റെന്തെല്ലാമോ വശങ്ങള്‍ പരിഗണിച്ചാണെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.പത്മകുമാറിന്റെ തുറന്നുപറച്ചിലും ഇതിന് അടിവരയിടുന്നു. സംസ്ഥാനസിമിതിയില്‍ 27 വര്‍ഷമായി തുടരുകയാണ് പി.ജയരാജന്‍ 11 വര്‍ഷത്തെ സംസ്ഥാനസമിതി അംഗത്വത്തിനു ശേഷമാണ് പിണറായി വിജയനും തോമസ് ഐസക്കും സെക്രട്ടേറിയറ്റിലെത്തിയത്. മന്ത്രി പി.എ മുഹമ്മദ് റിയാസ്, എം.സ്വരാജ് എന്നിവരാകട്ടെ നാലുവര്‍ഷത്തെ സംസ്ഥാനസമിതി അംഗത്വത്തിനു പിന്നാലെ 2022ല്‍ സെക്രട്ടേറിയറ്റിലെത്തിയവരാണ്. പ്രായമോ പ്രവര്‍ത്തനപരിചയമോ സെക്രട്ടേറിയറ്റ് പ്രവേശനത്തിന് മാനദണ്ഡമല്ലെന്നതിന് മറ്റെന്തു തെളിവുവേണം.
ഇ.പിക്ക് ഒരു നീതി; പി.ജെക്ക് മറ്റൊന്ന്
എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ ഒരാളെ മേല്‍ഘടകങ്ങളിലേക്ക് പരിഗണിക്കൂ എന്ന എം.വി ഗോവിന്ദന്റെ വാക്കുകള്‍ പക്ഷേ, ഏതെല്ലാം ഘടകങ്ങളാണെന്നതില്‍ വ്യക്തത വരുത്തുന്നില്ല. നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ഇ.പി ജയരാജനുള്ള ഇളവുകള്‍ പ്രതിസന്ധിഘട്ടങ്ങളിലൊക്കെ പാര്‍ട്ടിക്കു പരിചയായി നിന്ന പി.ജയരാജന് ലഭിക്കാത്തതെന്തുകൊണ്ടെന്നാണ് അണികളുടെ ചോദ്യം. ബി.ജെ.പി ദേശീയനേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി ഇ.പി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയ കാര്യം പുറത്തുവരുന്നത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നാളിലായിരുന്നു ആത്മകഥയിലെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഇ.പി വീണ്ടും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനുണ്ടായ വന്‍ വോട്ടുചോര്‍ച്ചയ്ക്കുള്ള പല കാരണങ്ങളിലൊന്ന് ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നുവെന്ന് പല നേതാക്കളും തുറന്നുപറഞ്ഞിരുന്നു. മൊറാഴയിലെ വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട കള്ളപ്പണ ആരോപണത്തിലും സി.പി.എമ്മിന് ഇ.പി തലവേദന സൃഷ്ടിച്ചിരുന്നു. പാര്‍ട്ടിയിലും മുന്നണിയിലും വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പിയെ മാറ്റിയത്. നീക്കല്‍ തീരുമാനം അറിഞ്ഞയുടന്‍ സംസ്ഥാനസമിതിയില്‍ പോലും പങ്കെടുക്കാതെ തിരുവനന്തപുരം വിട്ട ഇ.പി ജയരാജന്‍ മൂന്നുനാലുദിവസം ആര്‍ക്കും മുഖംകൊടുക്കാതെ വാതിലടച്ച് വീട്ടിലിരിക്കുകയായിരുന്നു. അപ്പോഴും പലതും തുറന്നുപറയാനുണ്ടെന്ന് മാധ്യമങ്ങള്‍ വഴി നേതൃത്വത്തിന് സന്ദേശം നല്‍കാനും ഇ.പി മറന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ.പി ജയരാജന് മട്ടന്നൂര്‍ സീറ്റ് നിഷേധിച്ചതും ബന്ധിനിയമന വിവാദമുള്‍പ്പെടെ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു. പാപിയുടെ കൂടെ ശിവന്‍ ചേര്‍ന്നാല്‍ ശിവനും പാപി എന്ന് ഇ.പിയെ കുറിച്ച് പിണറായി വിജയന്‍ പറഞ്ഞിട്ട് ഏറെ നാളായിട്ടില്ല. അത്തരത്തിലൊരാള്‍ എങ്ങനെ ഇത്രപെട്ടന്ന് പാര്‍ട്ടിക്ക് പ്രിയങ്കരനായി എന്നതിലാണ് സി.പി.എം അണികളുടെ ആശ്ചര്യം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ കത്ത് ഉയര്‍ത്തിക്കാട്ടിയായിരുന്നു സെക്രട്ടേറിയറ്റിലേക്കുള്ള പി.ജയരാജന്റെ വഴിയടച്ചത്. മോശം പ്രവര്‍ത്തനത്തിന്റെ പേരില്‍ ജില്ലാ കമ്മിറ്റിയില്‍നിന്നൊഴിവാക്കിയ മനു തോമസ് ഉയര്‍ത്തിയ ആരോപണങ്ങളായിരുന്നു ഈ കത്തിനാധാരം. അന്നുതന്നെ മനു തോമസിനെ സി.പി.എം തള്ളിപ്പറയുകയുമുണ്ടായി. അപ്പോള്‍ പിന്നെ കത്തിലെ ആരോപണങ്ങളല്ല പി.ജയരാജനു വിലങ്ങുതടിയായതെന്നു വ്യക്തം. ആ രാഷ്ട്രീയം പരിശോധിക്കുമ്പോഴാണ് വിഭാഗീയതയുടെ കനലുകള്‍ പാര്‍ട്ടിയില്‍ കെടാതെ കിടപ്പുണ്ടെന്ന് ബോധ്യമാവുക. കടകംപള്ളി സുരേന്ദ്രനും എം.വിജയകുമാറും മേഴ്‌സിക്കുട്ടിയമ്മയും എം.ബി രാജേഷും എന്‍.സുകന്യയും ഒക്കെ ഇത്തരത്തില്‍ മുഖ്യമന്ത്രിക്കു പ്രിയപ്പെട്ടവരുടെ അനിഷ്ടത്തിനിരയായതുകൊണ്ടുമാത്രം അര്‍ഹമായ സ്ഥാനങ്ങള്‍ നഷ്ടമായവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."