മാസപ്പടി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണമില്ല; മാത്യൂ കുഴല്‍നാടന്റെ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടുകളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ ഹൈക്കോടതി തള്ളി. ഹരജി രാഷ്ട്രീയ പ്രേരിതമെന്ന വിജിലന്‍സ് കോടതി പരാമര്‍ശം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂ കുഴല്‍ നാടന്‍ എംഎല്‍എയും, അന്തരിച്ച പൊതു പ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവുമാണ് ഹരജി നല്‍കിയത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് രാഷ്ട്രീയ നേതാക്കളും, മുഖ്യമന്ത്രിയുെട മകള്‍ വീണ വിജയനും മാസപ്പടിയായി പണം കൈപ്പറ്റിയെന്നാണ് ആരോപണം. കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു നേരത്തെ നല്‍കിയ ഹരജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
നല്‍കാത്ത സേവനത്തിന് സിഎംആര്‍എല്ലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക് കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യൂ കുഴല്‍നാടന്‍ നല്‍കിയ ഹരജി തിരുവനന്തപുരം വിജിലന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് എംഎല്‍എ ഹൈക്കോടതിയിൽ റിവിഷന്‍ ഹരജി നൽകിയത്.
അതേസമയം, വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയര്‍ സേവനത്തിന്റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്ന് ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടുണ്ട്.
ഇതുകൂടാതെ ലോണ്‍ എന്ന പേരിലും അരക്കോടിയോളം രൂപ നല്‍കിയിരുന്നു. ഇത് സംബന്ധിച്ചാണ് ഇഡിയും കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇല്ലാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡി കണക്കുകൂട്ടുന്നത്. സിഎംആര്‍എല്ലിന്റെ ബാലന്‍സ് ഷീറ്റില്‍ കളളക്കണക്കുണ്ടെന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
The kerala High Court has dismissed Mathew Kizhakkanad's petition seeking a Vigilance investigation in cmrl-exalogic case related to veena vijayan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."