അവന്റെ കരുത്ത് എന്താണെന്ന് ഞങ്ങൾക്കറിയാം, അവൻ തിരിച്ചുവരും: സഞ്ജു
പഞ്ചാബ്: ഐപിഎല്ലിൽ ഇന്ന് രാത്രി നടക്കുന്ന പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സും രാജസ്ഥാൻ റോയൽസുമാണ് ഏറ്റുമുട്ടുന്നത്. ആവേശകരമായ ഈ മത്സരത്തിന് മുന്നോടിയായി രാജസ്ഥാൻ ഓപ്പണർ യശ്വസി ജെയ്‌സ്വാളിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് സഞ്ജു. ജെയ്‌സ്വാൾ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും താരം മികച്ച പ്രകടനം നടത്തുമെന്നുമാണ് സഞ്ജു പറഞ്ഞത്.
''അവൻ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്. നെറ്റ്സിൽ അവൻ ഒരുപാട് സമയം ബാറ്റ് ചെയ്യുന്നുണ്ട്. ഫോമിലേക്ക് തിരിച്ചു വരാനായി അവൻ സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. ഐപിഎൽ എന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. മത്സരങ്ങളിൽ സിക്സുകളും ഫോറുകളും നേടാൻ ശ്രമിക്കുമ്പോൾ ഔട്ട് ആവുന്നത് സ്വാഭാവികമാണ്. ടീമിന് ആവശ്യമുള്ള സമയങ്ങളിൽ അവൻ മികച്ച പ്രകടനം നടത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവന്റെ കരുത്ത് എന്താണെന്ന് ഞങ്ങൾക്ക് അറിയാം'' സഞ്ജു സാംസൺ പറഞ്ഞു.
സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ കാര്യമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ ജെയ്‌സ്വാളിനു സാധിച്ചിട്ടില്ല. മൂന്ന് മത്സരങ്ങളിൽ 34 റൺസാണ് താരം സ്വന്തമാക്കിയത്.
നിലവിൽ മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ ഒരു ജയവും രണ്ട് തോൽവിയുമായി രണ്ട് പോയിന്റുമായി നിലവിൽ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ. ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് 44 റൺസിനായിരുന്നു രാജസ്ഥാൻ പരാജയപ്പെട്ടത്. രണ്ടാം മത്സരത്തിൽ കൊൽക്കത്തയോടും രാജസ്ഥാൻ പരാജയപ്പെട്ടിരുന്നു. എട്ട് വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ വിജയം. എന്നാൽ മൂന്നാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ ആറ് റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു.
അതേസമയം ജെയ്‌സ്വാൾ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീം വിടുന്നുവെന്ന നിർണായകമായ തീരുമാനവും എടുത്തിരുന്നു. അടുത്ത സീസണിൽ ഗോവക്ക് വേണ്ടിയായിരിക്കും ജെയ്‌സ്വാൾ കളിക്കുക. വ്യകതിപരമായ കാരണങ്ങൾ കൊണ്ടാണ് താൻ ഗോവയിലേക്ക് മാറുന്നതെന്നാണ് ജെയ്‌സ്വാൾ അറിയിച്ചത്. അണ്ടർ 19 കാലം മുതൽ തന്നെ ജെയ്‌സ്വാൾ മുംബൈ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. മുംബൈക്ക് വേണ്ടി നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ് രാജസ്ഥാൻ റോയൽസ് ജെയ്‌സ്വാളിനെ സ്വന്തമാക്കിയത്. രാജസ്ഥാനിലുള്ള മികച്ച പ്രകടനങ്ങൾ താരത്തെ ഇന്ത്യൻ ടീമിലും എത്തിക്കുകയായിരുന്നു.
Sanju Samson talks about Rajasthan Royals opener Yashasvi Jaiswal performance ahead of their match against Punjab Kings in the IPL
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."