12 നോബൽ സമാധാന സമ്മാന ജേതാക്കളുടെ അപൂർവ സംഗമമൊരുക്കി ലോകത്തിലെ ഏറ്റവും വലിയ സമാധാന ഉച്ചകോടി ദുബൈയിൽ; ഞായറാഴ്ച സമാപനം
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സമാധാന ഉച്ചകോടിയായ 'ഗ്ലോബൽ ജസ്റ്റിസ്, ലവ് & പീസ് സമ്മിറ്റ്' ദുബൈ എക്സ്പോ സിറ്റിയിൽ ആരംഭിച്ചു. 12 നോബൽ സമാധാന സമ്മാന ജേതാക്കൾ, രാജകുടുംബങ്ങൾ, രാഷ്ട്രത്തലവന്മാർ, ചീഫ് ജസ്റ്റിസുമാർ, ബിസിനസ് നേതാക്കൾ, മത-ആത്മീയ ആചാര്യന്മാർ, സ്പോർട്സ് ചാമ്പ്യന്മാർ, സിനിമാ താരങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നു. ലോകത്ത് നീതി, സ്നേഹം, സമാധാനം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ദ്വിദിന ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
.jpeg)
ഉച്ചകോടിയുടെ രണ്ടാം ദിവസമായ ഞായറാഴ്ച (നാളെ) 'വൺ പ്ലാനെറ്റ്, വൺ വോയ്‌സ്: ഗ്ലോബൽ ജസ്റ്റിസ്, ലവ് ആൻഡ് പീസ്' എന്ന വിഷയത്തിൽ ഒരുക്കുന്ന ചർച്ചയിലാണ് 12 നോബൽ സമാധാന സമ്മാന ജേതാക്കളുടെ അപൂർവ സമ്മേളനം ഒരു വേദിയിൽ നടക്കുന്നത്. നോബൽ സമാധാന സമ്മാന ജേതാക്കളുടെ സെഷൻ എല്ലാവർക്കും തുല്യത, അന്തസ്സ്, സുസ്ഥിരത എന്നിവ വളർത്തിയെടുക്കാനുള്ള പുതിയ ലോകക്രമവും അഹിംസ, സത്യം, സാർവത്രിക നീതി എന്നിവയാൽ പ്രചോദിതമായ ചട്ടക്കൂടും ഉച്ചകോടിയിൽ നിർദേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ശനിയാഴ്ച രാവിലെ നടന്ന സെഷനിൽ പോളണ്ടിന്റെ മുൻ പ്രസിഡന്റും സമാധാന സമ്മാന ജേതാവുമായ ലെക് വലേസ ഉച്ചകോടിയെ സംബോധന ചെയ്തു.
സമാധാനം, നീതി, പങ്കിടുന്ന മാനുഷിക മൂല്യങ്ങൾ എന്നിവ അടിസ്ഥാനമായ ഒരു പുതിയ ലോക ക്രമത്തിന്റെ ആവശ്യകതയുണ്ടെന്ന് വലേസ പറഞ്ഞു. സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, സാർവത്രികമായി അംഗീകരിക്കപ്പെട്ട മൂല്യങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ഒരാഗോള ചട്ടക്കൂട് കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയുണ്ട് -അദ്ദേഹം അഭിപ്രായപ്പെട്ടു.
''നമ്മൾ ചർച്ചകളുടെ യുഗത്തിലാണ്. വെല്ലുവിളികൾ നേരിടുമ്പോൾ തന്നെ, അസ്വസ്ഥതകൾ നമ്മെ മുന്നോട്ടുള്ള മെച്ചപ്പെട്ട വഴികൾ തേടാൻ സഹായിക്കുന്നു. തുറന്ന സംഭാഷണത്തിലൂടെയാണ് നമുക്ക് പൊതുവായ ഒരു നിലപാട് കണ്ടെത്താൻ കഴിയുക'' -വലേസ വ്യക്തമാക്കി.
യു.എ.ഇ സഹിഷ്ണുതാ-സഹവർത്തിത്വ കാര്യ മന്ത്രി ശൈഖ് നഹ്‌യാൻ മുബാറക് അൽ നഹ്‌യാൻ ഇന്നത്തെ പരിപാടിയിലെ രക്ഷാധികാരിയും മുഖ്യാതിഥിയുമാണ്.
യു.എ.ഇയിലെ പ്രമുഖ പാർലമെന്റേറിയനും വിദ്യാഭ്യാസ വിദഗ്ധനും പ്രതിരോധ, ആഭ്യന്തര, വിദേശ കാര്യ കമ്മിറ്റി ചെയർമാനുമായ ഡോ. അലി റാഷിദ് അൽ നുഐമിയാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്.
മത്സരവും അക്രമവും ആധിപത്യം പുലർത്തുന്ന വർത്തമാന ലോകത്ത് സഹവർത്തിത്വം, നന്മ, നീതി, അഹിംസ എന്നിവയാൽ നയിക്കപ്പെടുന്ന സമൂല മാറ്റം അനുഭവിപ്പിക്കാനായി നോബൽ സമ്മാന ജേതാക്കൾ, രാഷ്ട്രത്തലവന്മാർ, ബിസിനസ് പ്രമുഖർ, മത-ആത്മീയ നേതാക്കൾ, ബുദ്ധിജീവികൾ എന്നിവരെ ഒരു വേദിയിൽ കൊണ്ടുവരാനാകുന്നതിൽ അഭിമാനമുണ്ടെന്ന് ഉച്ചകോടിയുടെ സംഘാടകരായ 'അയാം പീസ് കീപ്പർ മൂവ്മെന്റ്' ചെയർമാൻ ഡോ. ഹുസൈഫ ഖൊറാക്കിവാല പറഞ്ഞു.
സുസ്ഥിര സമാധാനം ഉറപ്പാക്കുന്നതിന് സാമൂഹിക നീതിയും സുസ്ഥിര സാമ്പത്തിക വികസനവും ഉറപ്പാക്കാനും; ദാരിദ്ര്യം, തൊഴിലില്ലായ്മ, വിഭവ വിതരണത്തിലെ അസമത്വം എന്നിവ പരിഹരിക്കാനും ലോക നേതാക്കളോട് അഭിഭാഷകനും തുനീഷ്യൻ മനുഷ്യാവകാശ പ്രവർത്തകനും 2015ലെ സമാധാന നോബൽ സമ്മാന ജേതാവുമായ അബ്ദിൽ സത്താർ ബിൻ മൂസ ആഹ്വാനം ചെയ്തു.
മൗറീഷ്യസ് റിപ്പബ്ലിക് മുൻ പ്രസിഡന്റ് അമീന ഗുരിബ് ഫക്കിം ഇന്നലെ നടന്ന 'മദർ എർത്, ഔർ ഹോം: ക്യാൻ ലവ് ഫോർ ദി പ്ലാനറ്റ് ഇൻസ്പയർ എ മോർ സസ്‌റ്റൈനബിൾ ഫ്യുചർ' എന്ന സെഷൻ മോഡറേറ്റ് ചെയ്തു.
2016ലെ റിയോ പാരാലിമ്പിക്സ് വെള്ളി മെഡൽ ജേതാവ് ഡോ. ദീപ മാലിക്, ബ്രിട്ടീഷ്-യു.എ.ഇ ആർട്ടിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ അലക്‌സാണ്ടർ ജാഫ്രി, ശ്രീലങ്കൻ നോബൽ സമ്മാന ജേതാവ് പ്രൊഫ. മോഹൻ മുനാസിംഗ്‌ഹെ ദേശ്മാന്യ തുടങ്ങിയവരും ശനിയാഴ്ചത്തെ സെഷനുകളിൽ പങ്കെടുത്തു.
കിഴക്കൻ തിമോർ പ്രസിഡന്റും നോബൽ സമാധാന സമ്മാന (1996) ജേതാവുമായ ജോസ് മാനുവൽ റാമോസ് ഹോർട്ട; വോക്ഹാർട്ട് ഗ്രൂപ് ചെയർമാൻ ഡോ. ഹബീൽ ഖൊറാക്കിവാല, ഹ്യൂമൻ കമ്മിറ്റി ഓഫ് ഹ്യൂമൻ ഫ്രറ്റേണിറ്റി സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അൽ ഗാനിം അൽ ഗൈത്ത് (യു.എ.ഇ); എം.ബി.ഇസെഡ് യൂണിവേഴ്സിറ്റി ഫോർ ഹ്യൂമാനിറ്റീസ് ചാൻസലറും അക്കാദമിക് ലീഡറുമായ ഡോ. ഖലീഫ അൽദാഹിരി; സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കളുടെ ലോക ഉച്ചകോടിയുടെ സ്ഥിരം സെക്രട്ടേറിയറ്റ് പ്രസിഡന്റ് എക്കത്തറീന സഗ്ലാഡിന; മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് സെക്രട്ടറി ജനറലും സമാധാനത്തിനായുള്ള മതങ്ങളുടെ സഹ-പ്രസിഡന്റുമായ മുഹമ്മദ് അബ്ദുൽ സലാം തുടങ്ങിയവർ ഉച്ചകോടിയിൽ സംസാരിക്കുന്നവരിലുൾപ്പെടുന്നു.
നീതി, സ്നേഹം, സമാധാനം എന്നിവയുടെ മാർഗനിദേശ തത്വങ്ങളായി 'സമാധാന ചാർട്ടർ: മാനവികതയ്ക്കുള്ള സ്നേഹ ലേഖനം' എന്ന പ്രഖ്യാപനത്തോടെ ഉച്ചകോടി ഞായറാഴ്ച വൈകുന്നേരം സമാപിക്കും.
Dubai is hosting the world's largest peace conference, the Global Justice, Love & Peace Summit, featuring a rare gathering of 12 Nobel Peace Prize laureates on a single stage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."