സഞ്ജീവ് ഭട്ടിന് ജാമ്യമില്ല, ജീവപര്യന്തം ശിക്ഷാ വിധി മരവിപ്പിക്കില്ല; ഹരജി തള്ളി സുപ്രിം കോടതി
ന്യൂഡല്‍ഹി: 1990ലെ കസ്റ്റഡി മരണക്കേസില്‍ അനുഭവിക്കുന്ന ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഹരജി തള്ളി സുപ്രിം കോടതി. സഞ്ജീവ് ഭട്ടിന് ജാമ്യം നല്‍കാനാവില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ ഭട്ട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ വാദം കേള്‍ക്കല്‍ വേഗത്തിലാക്കണമെന്ന് ബെഞ്ച് നിര്‍ദ്ദേശിച്ചു.
'ഹരജിക്കാരന് ജാമ്യം അനുവദിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിരീക്ഷണം ജാമ്യവുമായി മാത്രം ബന്ധപ്പെട്ടതാണ്. അപ്പീലില്‍ വാദം കേള്‍ക്കല്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശിക്കുന്നു' കോടതി ചൂണ്ടിക്കാട്ടി.
1990ല്‍ സഞ്ജീവ് ഭട്ട് ജാംനഗര്‍ എ.എസ്.പിയായിരുന്നപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത പ്രഭുദാസ് മാധവ്ജി വൈഷ്ണാനി എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. കസ്റ്റഡിയിലിരിക്കെ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വൃക്ക രോഗത്തെ തുടര്‍ന്ന് പ്രഭുദാസിന്റെ മരണം. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2019 ജൂണില്‍ ജാംനഗര്‍ സെഷന്‍സ് കോടതി സഞ്ജീവ് ഭട്ടിനെയും കോണ്‍സ്റ്റബിളായിരുന്ന പ്രവീണ്‍ സിന്‍ഹ് സാലയെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും മൂന്ന് പൊലിസ് കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരായിരുന്നു കേസില്‍ പ്രതികളായത്. കേസ് ബി.ജെ.പിയുടെ പക പോക്കലെന്നാണ് അന്ന് സഞ്ജീവ് ഭട്ട് പ്രതികരിച്ചത്. അതിനിടെ, സഞ്ജീവ് ഭട്ട് പോര്‍ബന്തര്‍ എസ്.പി ആയിരിക്കുമ്പോഴുള്ള 1997ലെ കസ്റ്റഡി പീഡനക്കേസില്‍ ഭട്ടിനെ ഗുജറാത്ത് കോടതി വെറുതെ വിട്ടു. കേസ് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുകേഷ് പാണ്ഡ്യ സഞ്ജീവ് ഭട്ടിനെ വെറുതെ വിട്ടത്.
2002 ഫെബ്രുവരി 17ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് വംശഹത്യക്ക് വഴിയൊരുക്കിയ ഗൂഢാലോചനയെക്കുറിച്ച് സുപ്രിം കോടതിക്ക് മൊഴി നല്‍കിയതോടെയാണ് സഞ്ജീവ് ഭട്ട് ബി.ജെ.പിയുടെ കണ്ണിലെ കരടാവുന്നത്. കെട്ടിച്ചമച്ച കേസാണ് സഞ്ജീവ് ഭട്ടിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ എടുക്കുന്നതെന്ന് നേരത്തേ തന്നെ ആരോപണമുണ്ടായിരുന്നു.
മുംബൈ ഐ.ഐ.ടിയില്‍നിന്ന് എം.ടെക് നേടിയ ഭട്ട് 1988ലാണ് ഐ.പി.എസ് നേടിയത്. 1999 മുതല്‍ 2002 വരെ ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി കമീഷണറായിരുന്നു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ സമയത്ത് സുരക്ഷ ചുമതലയും സഞ്ജീവ് ഭട്ട് വഹിച്ചിരുന്നു.
The Supreme Court has dismissed IPS officer Sanjiv Bhatt's plea to suspend his life sentence in the 1990 custodial death case, stating that bail cannot be granted at this stage. The court urged speedy hearing of his pending appeal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."