തൊഴിൽ വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ചു; ഓരോ വർക്ക് പെർമിറ്റിനും 150 ദിനാർ ഫീസ് | Kuwait Work Permit
കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ വിസ ട്രാൻസ്ഫറുകളിൽ ദീർഘകാലമായി നിലനിന്നിരുന്ന ഫീസ് ഇളവുകൾ റദ്ദാക്കി. ഒപ്പം വിവിധ മേഖലകളിൽ അനുവദിക്കുന്ന ഓരോ വാർക്ക് പെർമിറ്റിനും 150 കുവൈത്ത് ദീനാർ (45,000 രൂപ) ചാർജ് ഏർപ്പെടുത്തി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പ്രഖ്യാപിച്ച മന്ത്രിതല പ്രമേയത്തിൽ ആണ്, ചില മേഖലകളിലെ അധിക പെർമിറ്റ് ഫീസ് ഒഴിവാക്കാൻ അനുവദിച്ചിരുന്ന കഴിഞ്ഞ വർഷത്തെ ചട്ടങ്ങളിലെ ആർട്ടിക്കിൾ 2 റദ്ദാക്കിയതായി അറിയിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, ആരോഗ്യ മന്ത്രാലയം ലൈസൻസ് ചെയ്ത ആശുപത്രികൾ, ക്ലിനിക്കുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ സർവകലാശാലകൾ, സ്‌കൂളുകൾ, ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയുടെ അംഗീകാരമുള്ള വിദേശ നിക്ഷേപകർ, സ്‌പോർട്‌സ് ക്ലബ്ബുകളും ഫെഡറേഷനുകളും, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ, ലേബർ യൂണിയനുകൾ, ചാരിറ്റികൾ, എൻഡോവ്‌മെന്റുകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകൾക്കും സംഘടനകൾക്കും ബാധകമാണ്. ലൈസൻസുള്ള കാർഷിക പ്രവർത്തനങ്ങൾ, വ്യാവസായിക സൗകര്യങ്ങൾ, വാണിജ്യ, നിക്ഷേപ സ്വത്തുക്കൾ, ചെറുകിട വ്യവസായങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ഇളവ് റദ്ദാക്കിയതോടെ ഈ വിഭാഗങ്ങളിലെ എല്ലാ ഓരോ വർക്ക് പെർമിറ്റുകൾക്കും 150 ദീനാർ അധിക ഫീസ് ഈടാക്കും. പുതിയ നീക്കം നിർദ്ദിഷ്ട മേഖലകൾക്കുള്ള മുൻഗണനാ പരിഗണന ഇല്ലാതാക്കുന്നു.
പുതിയ മാറ്റങ്ങൾ കുവൈത്തിലെ തൊഴിൽ വിപണിയിൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. ഫീസ് വർദ്ധനവ് പ്രവാസികൾ ജോലി ചെയ്യുന്ന കമ്പനികളുടെ പ്രവർത്തനച്ചെലവിനെ ബാധിക്കും. ഇത് വിദേശ തൊഴിലാളികളുടെ നിയമനത്തിൽ പുതിയ മാറ്റങ്ങൾ വരുത്താനും സാദ്ധ്യതയുണ്ട്. തൊഴിലാളികളെ കൊണ്ടുവരുന്നതിന് ആവശ്യമുള്ള സർക്കാർ ഫീസ് വർദ്ധിക്കുന്നത് ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കും
വലിയ സാമ്പത്തിക ഭാരമാകും. കുവൈത്തിലെ പ്രവാസി സമൂഹത്തിൽ വലിയ വിഭാഗമായ ഇന്ത്യക്കാരെ ആകും ഇത് കൂടുതൽ ബാധിക്കുക.
Kuwait ends fee exemptions on work visa transfers; imposes KD150 fees
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."