വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രക്ഷോഭത്തിനൊരുങ്ങി കെഎസ്‌യു; നാളെ സംസ്ഥാന വ്യാപക 'പഠിപ്പുമുടക്ക്'
തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധത്തിനൊരുങ്ങി കെഎസ് യു. നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിന് കെഎസ്‌യു ആഹ്വാനം ചെയ്തു. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും, വിദ്യാഭ്യാസ വകുപ്പിനും, കെഎസ് ഇബിക്കും ഒരുപോലെ പങ്കുണ്ടെന്ന് കെഎസ് യു ആരോപിച്ചു. പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള നീക്കമാണ് നടക്കുന്നത്. വര്‍ഷങ്ങളായി വൈദ്യുതി ലൈന്‍ സ്‌കൂള്‍ കെട്ടിടത്തോട് ചേര്‍ന്നാണ് കിടക്കുന്നത്. ലൈന്‍ മാറ്റി സ്ഥാപിക്കുന്നതില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
കൊച്ചുകുട്ടികളുടെ ജീവന് പുല്ലുവില കല്‍പ്പിക്കുന്ന നവകേരള നിര്‍മ്മിതിക്കാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിലെ സ്‌കൂളുകള്‍ക്ക് ആവശ്യമായ പരിഗണന സര്‍ക്കാര്‍ നല്‍കുന്നില്ലെന്നതിന്റെ ഉത്തമ ഉദാഹരണമായി ഇത്തരം സംഭവങ്ങള്‍ മാറുകയാണെന്നും, ഇതിനെതിരെ കെഎസ് യു ശക്തമായി പ്രതിഷേധിക്കുമെന്നും അലോഷ്യസ് സേവ്യര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെ ഒമ്പതരയോടെ കൊല്ലം തേവലക്കര കോവൂർ ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് സ്‌കൂളിൽവച്ച് ഷോക്കേറ്റ് മരിച്ചത്. വലിയപാടം മിഥുൻ ഭവനിൽ മനുവിന്റെ മകൻ മിഥുനാണ് (13) മരിച്ചത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ കളിച്ച് കൊണ്ട് നിൽക്കെ സ്‌കൂൾ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടമുണ്ടായത്.
ചെരുപ്പ് എടുക്കാൻ മതിൽ വഴി ഷെഡിന് മുകളിൽ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ സ്‌കൂൾ അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കുറ്റപ്പെടുത്തി. ഹൈസ്‌കൂൾ പ്രധാന അധ്യാപകനും പ്രിൻസിപ്പലിനും എന്താണ് ജോലി, സ്‌കൂളിലെ കാര്യങ്ങൾ അവർ നോക്കേണ്ടതല്ലേ എന്ന് ചോദിച്ച മന്ത്രി കേരളത്തിലെ പതിനാലായിരത്തോളം വരുന്ന സ്‌കൂളുകൾ വിദ്യാഭ്യാസ ഡയറക്ടർക്ക് ശ്രദ്ധിക്കാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫിസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഉച്ചക്ക് ശേഷം അപകടം നടന്ന സ്‌കൂൾ സന്ദർശിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
KSU has announced a statewide education boycott and protest march following the tragic electrocution death of an 8th-grade student at Thevalakkara Boys High School in Kollam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."