മലേഗാവ്: കേസിൽ പ്രതിചേർക്കപ്പെട്ട തീവ്രഹിന്ദുത്വ വാദികൾ ആരെല്ലാമായിരുന്നു? | Malegaon Blast Case
2008 മലേഗാവ് സ്‌ഫോടനക്കേസിൽ പ്രഗ്യാസിങ് ഉൾപ്പെടെ മുഴുവൻ പ്രതികളേയും എൻ.ഐ.എ കോടതി വിട്ടു. ഇന്നലെയാണ് സംഭവം നടന്ന് 17 വർഷങ്ങൾക്ക് ശേഷം കോടതി വിധി പ്രസ്താവിക്കുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ട ബി.ജെ.പി, ആർ.എസ്.എസ് തീവ്രഹിന്ദുത്വ വാദികൾക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി ഉണ്ടായത്. ഗൂഢാലോചനക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണ ഏജൻസി പരാജയമാണെന്നും പറഞ്ഞു. ഗൂഢാലോചനക്ക് മാത്രമല്ല യോഗം ചേർന്നതിന് പോലും തെളിവില്ലെന്ന് വിധി പ്രസ്താവത്തിൽ കോടതി പറയുന്നു.
ബി.ജെ.പി മുൻ എം.പി പ്രഗ്യാസിങ്ങിനെ കൂടാതെ ലെഫ്റ്റനന്റ് കേണൽ ശ്രീകാന്ത് പ്രസാദ് പുരോഹിത്, മേജർ രമേശ് ഉപാധ്യായ (റിട്ട.), സമിർ കുൽക്കർണി, അജയ് ഏകനാഥ് റാഹിർക്കർ, രാകേഷ് ദത്താത്രയ ധവാദേ റാവു, ജഗദീഷ് ചിന്താമൻ മാത്രെ, സുധാകർ ദ്വിവേദി, ദയാനന്ദ് പാണ്ഡ്യെ, സുധാകർ ചതുർവേദി എന്നിവരാണ് പ്രതികൾ. എല്ലാവരും ഹിന്ദുത്വസംഘടനകളുമായി ബന്ധമുള്ളവരാണ്.
പ്രഗ്യാസിങ് താക്കൂർ
ഹിന്ദു സന്യാസിനിയാണ് അഭിനവ് ഭാരത് എന്ന സംഘടനയുടെ നേതാവായ പ്രഗ്യാസിങ് താക്കൂർ. എ.ബി.വി.പി, രാഷ്ട്രവാദി സേന, ഹിന്ദു ജാഗരൻ മഞ്ജ്, ദുർഗാവാഹിനി തുടങ്ങിയ ഹിന്ദുത്വ സംഘടനകളിലെ സജീവ പ്രവർത്തകയായിരുന്നു. വന്ദേമാതരം ജൻ കല്യാൺ സമിതി എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളായ സന്യാസിനിക്ക് മുതിർന്ന ബി.ജെ.പി നേതാക്കളുമായി അടുത്തബന്ധമുണ്ട്. 2002, 2007 വർഷങ്ങളിൽ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുവേണ്ടി ഇവർ പരസ്യപ്രചാരണം നടത്തി. മലേഗാവ് സ്‌ഫോടനക്കേസിൽ അറസ്റ്റിലായ ശേഷം ഇവരുമായുള്ള ബന്ധം ബി.ജെ.പി നേതാക്കൾ നിഷേധിച്ചിരുന്നുവെങ്കിലും പ്രഗ്യയും ഉന്നത ബി.ജെ.പി നേതാക്കളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വിഡിയോടേപ്പുകളും ചിത്രങ്ങളും ചില ദേശീയമാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
ലെഫ്. ശ്രീകാന്ത് പുരോഹിത്
മിലിറ്ററി ഇന്റലിജൻസിലെ ലഫ്റ്റനന്റ് കേണലായിരുന്നു ശ്രീകാന്ത് പ്രസാദ് പുരോഹിത്. മലേഗാവ് സ്‌ഫോനടക്കേസിൽ നാസിക് ജയിലിലടക്കപ്പെട്ടു. വിവിധ സ്‌ഫോടനങ്ങൾ നടത്താനായി ഹിന്ദുത്വ സംഘടനകൾക്ക് സൈന്യത്തിൽ നിന്ന് ആർ.ഡി.എക്‌സ് കടത്തിയിരുന്നത് ഇയാളായിരുന്നുവെന്നാണ് എ.ടി.എസ് കണ്ടെത്തിയത്. നിരവധി ആയുധങ്ങളും ഇയാൾ കടത്തിയതായി കണ്ടെത്തിയിരുന്നു. ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെന്ന് ഇയാൾ പറഞ്ഞതായി കേസിലെ പ്രതിയായ ദയാനന്ദ് പാണ്ഡെയുടെ ലാപ്‌ടോപ്പിലുള്ള ടേപ്പിൽ പറയുന്നുണ്ട്. മക്കാ മസ്ജിദ് ഉൾപ്പെടെയുള്ള സ്‌ഫോടനങ്ങളെക്കുറിച്ചും അതു നടത്തിയവരെക്കുറിച്ചും അറിയാമായിരുന്നു. പാണ്ഡെ, ഉപാധ്യായ എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാൾക്ക് നാലു ഭാഷകൾ അറിയും.
റിട്ട. മേജർ രമേശ് ഉപാധ്യായ
1988ലാണ് മേജർ രമേശ് ഉപാധ്യായ സൈന്യത്തിൽ നിന്നു വിരമിച്ചത്. മുംബൈ ബി.ജെ.പിയുടെ എക്‌സ് സർവിസ്മെൻ സെല്ലിന്റെ തലവനായിരുന്ന ഇയാൾ മലേഗാവ് സ്‌ഫോടനം ആസൂത്രണം ചെയ്യാൻ ചേർന്ന എല്ലാ യോഗങ്ങളിലും പങ്കെടുത്തുവെന്ന് എ.ടി.എസ് കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ത്രീയെ കല്യാണത്തിനു സമ്മതിപ്പിക്കാൻ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തതിന്റെ പേരിൽ രണ്ടുതവണ അറസ്റ്റ് ചെയ്യപ്പെട്ടു. ദയാനന്ദ് പാണ്ഡെയുമായും ശ്രീകാന്ത് പുരോഹിതുമായും അടുത്ത ബന്ധം.
ദയാനന്ദ് പാണ്ഡെ
അഭിനവ്ഭാരതിന്റെ ആത്മീയ ഗുരുവായ ദയാനന്ദ് പാണ്ഡെയുടെ യഥാർഥ പേര് സുധാകർ ഉദയ്ഭാൻ ദിവേദി എന്നാണ്. മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാസിക് ജയിലിൽ കഴിയേണ്ടിവന്നു. ആക്രമണത്തിനുള്ള പല ഗൂഢാലോചനകളും നടന്നത് പാണ്ഡെയുടെ സാന്നിധ്യത്തിലായിരുന്നു. യോഗങ്ങളിലെ സംഭാഷണമെല്ലാം ലാപ്‌ടോപ്പിൽ റെകോഡ് ചെയ്യുന്ന പതിവുണ്ടായിരുന്നു. ഈ രേഖകളാണ് പല പ്രതികളെയും കണ്ടെത്താൻ സഹായിച്ചത്. കേസുകളിലെ പല തെളിവും ഈ റെകോഡിങുകളാണ്. നിരവധി അശ്ലീല സാഹിത്യങ്ങളും വിഡിയോ ക്ലിപ്പുകളും പാണ്ഡെയുടെ ലാപ്‌ടോപ്പിൽ നിന്നു കണ്ടെടുത്തിരുന്നു. സുനിൽ ജോഷി, മലേഗാവ് കേസിലെ പ്രതി ശ്രീകാന്ത് പുരോഹിത്, ബി.ജെ.പി നേതാവ് ബി.എൽ ശർമ പ്രേം എന്നിവരുമായി അടുത്ത ബന്ധം.
രാമചന്ദ്ര കൽസംഗ്രെ, സന്ദീപ് ദാംഗെ
ഇരുവരും മലേഗാവ്, മക്കാ മസ്ജിദ്, അജ്മീർ സ്‌ഫോടനക്കേസുകളിൽ പിടികിട്ടേണ്ട പ്രതികളാണെന്നു സി.ബി.ഐ പ്രഖ്യാപിച്ചിരുന്നു. ആർ.എസ്.എസ് പ്രവർത്തകരായ ഇവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് സി.ബി.ഐ 10 ലക്ഷം വീതം പ്രതിഫലവും വാദാഗ്ദാനം ചെയ്തിട്ടുണ്ട്. സുനിൽ ജോഷി, ദേവേന്ദ്ര ഗുപ്ത എന്നിവരുമായി അടുത്ത ബന്ധം.
സമീർ കുൽകർണി
ഗൂഢാലോചന നടന്നതായി ആരോപിക്കപ്പെടുന്ന യോഗങ്ങളിൽ പങ്കെടുക്കുകയും പദ്ധതി ചർച്ച ചെയ്യുകയും ചെയ്തു. 2008 ഒക്ടോബറിൽ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് 2017 സെപ്റ്റംബറിൽ ബോംബെ ഹൈക്കോടതി ജാമ്യം നൽകി.
All accused, including Pragya Singh Thakur, have been acquitted by the NIA Court in the 2008 Malegaon blast case. The verdict came yesterday, 17 years after the incident. The court cited lack of evidence against the accused, who included members associated with BJP and RSS and were alleged to have links to Hindutva extremist groups.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."