പട്ടിണിക്കോലങ്ങളെ ഭക്ഷണം കാട്ടി കൊന്നൊടുക്കുന്ന ഗസ്സയിലെ 'സ്ഥിതി വിലയിരുത്താന്‍' ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഗസ്സയിലേക്ക്
തെല്‍ അവിവ്: ഗസ്സയിലെ സ്ഥിതി വിലയിരുത്താന്‍ യു.എസ് പശ്ചിമേഷ്യന്‍ ദൂതന്‍ സ്റ്റിവ് വിറ്റ്‌കോഫ്. പട്ടിണി കിടന്ന് മരണത്തിന്റെ വക്കിലെത്തി പിഞ്ചുമക്കള്‍ ഉള്‍പെടുന്ന മനുഷ്യരെ ഭക്ഷണം കാട്ടി വിളിച്ച് കൊന്നൊടുക്കുന്ന അതിക്രൂരത ഇസ്‌റാഈല്‍ തുടരുന്നതിനിടെയാണ് സ്ഥിതി വിലയിരുത്തുന്നതിനായുള്ള ട്രംപിന്റെ ദൂതന്റെ സന്ദര്‍ശനം.
ഇസ്‌റാഈലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കാബേക്കൊപ്പമാണ് വിറ്റ്‌കോഫ് ഗസ്സയിലെത്തുന്നത്. ഗസ്സയില്‍ വിപുലമായ ഭക്ഷ്യവിതരണ പദ്ധതിക്ക് രൂപം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്താനാണ് സ്റ്റിവ് വിറ്റ്‌കോഫിന്റെ സന്ദര്‍ശനമെന്നാണ് വൈറ്റ്ഹൗസ് നല്‍കുന്ന വിശദീകരണം.
ഇസ്‌റാഈലും അമേരിക്കയും രൂപപ്പെടുത്തിയ ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം രൂപപ്പെട്ട സാഹചര്യത്തിലാണ് വിറ്റ്‌കോഫിന്റെ ഗസ്സ സന്ദര്‍ശനം. സഹായം തേടിയെത്തിയ 1300 ഓളം പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സൈന്യം വെടിവെച്ചു കൊന്നത്. ഇന്നലെയും 23 പേര്‍ വെടിയേറ്റു മരിച്ചിരുന്നു.
ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സ്റ്റിവ് വിറ്റ്‌കോഫ് ഇന്നലെ വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ഗസ്സയിലെ വെടിനിര്‍ത്തല്‍, ഭക്ഷ്യവിതരണം, യുദ്ധാനന്തര ഗസ്സയുടെ ഭാവി എന്നിവ ചര്‍ച്ചയായതായതായാണ് റിപ്പോര്‍ട്ട്. അതേസമയം, ആക്രമണം തുടരാനും സഹായ വിതരണം മെച്ചപ്പെടുത്താനുമാണ് താല്‍ക്കാലിക ധാരണയെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗസ്സയില്‍ പട്ടിണി കിടന്ന് കുഞ്ഞുങ്ങള്‍ മരിച്ചുതീരുന്ന സാഹചര്യത്തില്‍ ഇസ്റാഈലിനെതിരേ ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരമെന്ന ഫോര്‍മുലക്ക് പിന്തുണയേറി. കൂടുതല്‍ പാശ്ചാത്യ രാജ്യങ്ങള്‍ പിന്തുണച്ച് രംഗത്തെത്തി. ബ്രിട്ടനും ഫ്രാന്‍സിനും പിന്നാലെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു. ഇസ്‌റാഈലുമായുള്ള എല്ലാ ആയുധ ഇടപാടുകളും നിര്‍ത്തിവെച്ചതായി കഴിഞ്ഞ ദിവസം സ്ലോവേനിയ അറിയിച്ചിരുന്നു.
എന്നാല്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ ഹമാസിന് മാത്രമാണ് ഗുണം ചെയ്യുകയെന്നും പശ്ചിമേഷ്യന്‍ പ്രശ്‌നം കൂടുതല്‍സങ്കീര്‍ണമാക്കുമെന്നുമാണ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പ്രതികരിച്ചത്. ഗസ്സയിലെ അതിശക്തമായ മാനുഷിക ദുരന്തം ഇല്ലാതാകണമെങ്കില്‍ ഹമാസ് കീഴടങ്ങുകയും ബന്ദികളെ വിട്ടയക്കുകയും ചെയ്യട്ടെയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കി. ദുരന്തം ഇല്ലാതാകാനുള്ള വേഗമേറിയ മാര്‍ഗം ഇതാണെന്ന് അദ്ദേഹം തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് വ്യക്തമാക്കിയത്.
ഇന്നലെ ജറൂസലമില്‍ വിറ്റ്കോഫ് നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തവെയായിരുന്നു ട്രംപിന്റെ പ്രതികരണം.നേരത്തെ, ഗസ്സയില്‍ പട്ടിണിയില്ലെന്ന നെതന്യാഹുവിന്റെ വാദത്തെ ട്രംപ് തള്ളിയിരുന്നു. അവിടെ പട്ടിണി കിടന്ന് എല്ലുംതോലുമായ കുട്ടികളുടെ ചിത്രങ്ങള്‍ കണ്ട് അവര്‍ക്ക് നല്ല വിശപ്പുണ്ടെന്ന് കണ്ടാലറിയാമെന്നാണ് ട്രംപ് പറഞ്ഞത്. അതിനിടെ, ഇന്നലെയും ഭക്ഷണം വാങ്ങാനെത്തിയ 19 പേരുള്‍പ്പെടെ 41 ഫലസ്തീനികളെ ഇസ്റാഈല്‍ സേന കൊലപ്പെടുത്തി. ഭക്ഷണം വാങ്ങി പോകുന്നവരെയും വെടിവച്ചു കൊലപ്പെടുത്തുന്നതായി യു.എന്‍ ഏജന്‍സികള്‍ വെളിപ്പെടുത്തി.
Steve Witkoff, the U.S. West Asia envoy under Trump, visits Gaza to assess the worsening humanitarian crisis. The visit comes as Israel faces global criticism for using food as bait to kill starving civilians, including children.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."