പ്രധാനമന്ത്രി പറഞ്ഞതുപോലുള്ള നടക്കുന്നില്ല; ജി.എസ്.ടി കുറച്ചിട്ടും ഗുണം ലഭിക്കാതെ ഉപഭോക്താക്കൾ
തിരുവനന്തപുരം: രാജ്യത്ത് ജി.എസ്.ടി കുറവ് നിലവിൽ വന്നെങ്കിലും പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞതുപോലുള്ള ഗുണമൊന്നും ലഭിക്കില്ല. ഇന്നലെയും പതിവുപോലെ മുൻ വില തന്നെയാണ് കടക്കാർ ഈടാക്കിയത്. എന്നാൽ 413 വസ്തുക്കൾക്ക് വിലക്കുറവ് ഇന്നലെത്തന്നെ നടപ്പിലായെന്ന് അധികൃതർ പറയുന്നു.
എന്നാൽ വലിയ ഹൈപ്പർമാർക്കറ്റുകൾ ഇന്നലെത്തന്നെ വിലക്കുറവ് നടപ്പാക്കി ആനുകൂല്യം നേടാൻ ശ്രമമാരംഭിച്ചതും കാണാമായിരുന്നു. നേരത്തെ സംഭരിച്ചുവച്ച വസ്തുക്കൾക്ക് നേരിട്ട് വില കുറയ്ക്കാൻ കടക്കാർക്ക് കഴിയില്ലെന്നതാണ് പ്രശ്‌നത്തിനു കാരണമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
മുമ്പത്തെ നാല് നിര ഘടനയെ രണ്ട് പ്രധാന സ്ലാബുകൾ ഉപയോഗിച്ച് മാറ്റിയാണ് പുതിയ ജി.എസ്.ടി നിലവിൽ വന്നത്. അവശ്യവസ്തുക്കൾക്ക് അഞ്ച് ശതമാനവും മറ്റ് മിക്ക ചരക്കുകൾക്കും സേവനങ്ങൾക്കും 18 ശതമാനവുമാണ് പുതിയ ജി.എസ്.ടി നിരക്ക്.
ടി.വികൾ (32 ഇഞ്ച് മുകളിൽ), എയർകണ്ടീഷണറുകൾ, ഡിഷ് വാഷറുകൾ, വാഷിംഗ് മെഷീനുകൾ എന്നിവയക്ക് 28 നു പകരം 18 ശതമാനമാണിപ്പോൾ. മുന്തിയ ഷോപ്പുകളിലെല്ലാം വിലക്കുറവ് പ്രാബല്യത്തിലായിട്ടുണ്ട്.
350 സിസി വരെയുള്ള ചെറിയ കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ഇപ്പോൾ 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായിട്ടുണ്ട്.വെണ്ണ, നെയ്യ്, പനീർ, ലഘുഭക്ഷണം, ടോയ്‌ലറ്ററികൾ തുടങ്ങിയ ഇനങ്ങളുടെ വില കുറഞ്ഞു. അവയിൽ പലതും ഇപ്പോൾ അഞ്ച് ശതമാനം സ്ലാബിലാണ്. പാലിനും അതനുസരിച്ച് വില കുറയുമെങ്കിലും ഇന്നലെ കടകൾ ഈടാക്കിയത് പഴയ വില. മിൽമ ഉത്പന്നങ്ങൾക്ക് വില കുറച്ചതായി വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നെങ്കിലും ഇന്നലെ കടകളിൽ വിതരണം ചെയ്ത ഉത്പന്നങ്ങൾക്കും പഴയ ജി.എസ്.ടി നിരക്കനുസരിച്ചുള്ള വിലയായിരുന്നെന്ന് കടക്കാർ പറയുന്നു. മരുന്നുകളും ഉപകരണങ്ങളും അഞ്ച് ശതമാനം സ്ലാബിലാണ്. ചപ്പാത്തി, ചെരുപ്പ് തുടങ്ങിയവയ്ക്കും വില കുറഞ്ഞിട്ടുണ്ട്. ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് എന്നിവ ഇപ്പോൾ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജി.എസ്.ടിയിൽ മാറ്റമില്ലാത്ത ഉൽപ്പന്നങ്ങളും സേവനങ്ങളുമുണ്ട്. മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ജി.എസ്.ടി നിരക്ക് 18 ശതമാനത്തിൽ തന്നെയാണ്.
പാൻ മസാല, പഞ്ചസാര പാനീയങ്ങൾ, ഉയർന്ന നിലവാരമുള്ള കാറുകൾ, 350 സിസിക്ക് മുകളിലുള്ള മോട്ടോർ സൈക്കിളുകൾ എന്നിവ ഇപ്പോൾ 40 ശതമാനം ജി.എസ്.ടി നിരക്കാണുള്ളത്. ആന്റിപ്രോഫിറ്റിറിംഗ് അതോറിറ്റി നിലവിലില്ലാത്തതിനാൽ നിരക്ക് കുറയ്ക്കുന്നതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറിയേക്കില്ലെന്ന ആശങ്കയുള്ളതായി ബന്ധപ്പെട്ടവർ പറയുന്നു.
ജി.എസ്.ടി പരിഷ്‌കരണത്തിന്റെ മാറ്റങ്ങളുടെ ഫലപ്രാപ്തി പൂർണമായും യാഥാർത്ഥ്യമാക്കാൻ ആഴ്ചകൾ മുതൽ മാസങ്ങൾ വരെ എടുത്തേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
പഴയതും ഉയർന്നതുമായ ജി.എസ്.ടി നിരക്കിൽ വാങ്ങിയ സാധനസാമഗ്രികൾ കൈവശമുള്ള കമ്പനികൾ മുഴുവൻ ആനുകൂല്യങ്ങളും ഉടൻ ഉപഭോക്താക്കൾക്ക് കൈമാറാൻ വൈകുന്നത് വില കുറയുന്നതിന് തടസമായേക്കാം.നിലവിലെ നിരക്കിൽ ശേഖരിച്ച സാധനങ്ങൾ കൈകാര്യം ചെയ്യുന്നതും ജി.എസ്.ടി.എൻ ശൃംഖലയിലെ സാങ്കേതിക തകരാറുകളും പോലുള്ള പ്രശ്‌നങ്ങൾ ഹ്രസ്വകാല തടസ്സങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
40,000 വരെ വിറ്റുവരവുള്ള കടക്കാർക്ക് ജി.എസ്.ടി രജിസ്‌ട്രേഷനില്ലാത്തതിനാൽ അവർക്ക് നേരിട്ട് ഉത്പന്നങ്ങളുടെ വില ജി.എസ്.ടി കുറച്ചതിന്റെ പേരിൽ കുറയ്ക്കാനാവില്ല. വിതരണക്കമ്പനിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. വില കുറച്ച് കടക്കാർ കൊടുക്കണമെന്നും അതിനുണ്ടാകുന്ന നഷ്ടം പരിഹരിക്കാമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും കടക്കാർക്ക് വിശ്വാസം പോരാ. 40 ലക്ഷം മുതൽ ഒന്നരലക്ഷം വരെ ഒരുശതമാനം മാത്രം ജി.എസ്.ടി അടച്ചാൽ മതി. അതിനേക്കാൾ വലിയ കടകളിൽ മാത്രമേ ജി.എസ്.ടിയുടെ കുറവ് നിലവിലുള്ളൂ.
ഉത്പന്ന വിലയിൽ കംപ്യൂട്ടറുകളിൽ പുതിയ പരിഷ്‌കരണം ചേർത്താൽ മാത്രമേ വിലക്കുറവ് പ്രാബല്യത്തിൽ വരൂ. ജി.എസ്.ടി കുറയ്ക്കുന്നത് സർക്കാരിന് നഷ്ടമാകുമെന്ന് ധനമന്ത്രിതന്നെ പറയുമ്പോൾ ഉത്പാദകരും അതേനിലപാട് സ്വീകരിച്ചാൽ വിലക്കുറവ് ജലരേഖയായി മാറും. മാത്രമല്ല, ഉത്പന്നത്തിനും സേവനങ്ങൾക്കും മിൽമ ഉൾപ്പെടെ ചില കമ്പനികൾ നിരക്കുയർത്താൻ പോകുന്നു എന്നറിയിച്ചിരിക്കുന്നതും പരിഷ്‌കരണത്തിന്റെ ആനുകൂല്യം ജനങ്ങളിലെത്താൻ തടസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."