ആശുപത്രിയിൽ വരുന്നവരെ ഇനി രോഗി എന്ന് വിളിക്കരുത് പകരം 'മെഡിക്കൽ ഗുണഭോക്താക്കൾ': ഉത്തരവിറക്കി തമിഴ്നാട് സർക്കാർ
ചെന്നൈ: തമിഴ്നാട്ടിൽ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ തേടിയെത്തുന്നവരെ ഇനി 'രോഗികൾ' എന്ന് വിളിക്കില്ല. പകരം 'മെഡിക്കൽ ഗുണഭോക്താക്കൾ' (Medical Beneficiaries) എന്നാണ് വിശേഷിപ്പിക്കേണ്ടത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദേശപ്രകാരം സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
"ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സേവനങ്ങൾ തേടി വരുന്നവരെ 'രോഗികൾ' (Patients) എന്നല്ല, 'മെഡിക്കൽ ഗുണഭോക്താക്കൾ' (Medical Beneficiaries) എന്ന് വിളിക്കണം." വൈദ്യശാസ്ത്രം മനുഷ്യത്വപരമായ സേവനമായതിനാൽ 'രോഗി' എന്ന വാക്ക് ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. സംസ്ഥാനത്തുടനീളമുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിലെല്ലാം ഈ മാറ്റം നടപ്പാക്കണമെന്ന് ഉത്തരവിൽ നിർദേശിക്കുന്നു.
'നലം കാക്കും സ്റ്റാലിൻ' പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ വെച്ചാണ് മുഖ്യമന്ത്രി സ്റ്റാലിൻ ഈ ആശയം ആദ്യം അവതരിപ്പിച്ചത്. "ആശുപത്രികളിലെത്തുന്നവരെ രോഗികളായല്ല, മെഡിക്കൽ ഗുണഭോക്താക്കളായി കാണണം. വിദ്യാഭ്യാസവും ആരോഗ്യരക്ഷയും നമ്മുടെ സർക്കാരിന്റെ രണ്ട് കണ്ണുകളാണ്," എന്ന് സ്റ്റാലിൻ പറഞ്ഞു.
ഈ പദ്ധതിയുടെ ഭാഗമായി തമിഴ്നാട്ടിലെ ഗ്രാമീണ മേഖലകളിലും സൗകര്യങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലുമായി 1,256 മെഡിക്കൽ ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. പ്രത്യേകിച്ച് ഈ മാറ്റം ആരോഗ്യരംഗത്തെ മനുഷ്യകേന്ദ്രീകൃതമാക്കുന്നതിന്റെ ഭാഗമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തമിഴ്നാട്ടിലെ ആരോഗ്യ സേവനങ്ങളെ ദേശീയ തലത്തിൽ മുൻനിരയിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അധികൃതർ പറഞ്ഞു.
The Tamil Nadu government has issued an order directing hospitals and health centers to refer to patients as "medical beneficiaries" instead of "patients." This change, aimed at emphasizing the humane aspect of healthcare, applies to all government and private hospitals across the state, as announced by the Health and Family Welfare Department.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."