തെരുവുനായകളുടെ വിളയാട്ടം പൊതുസുരക്ഷ തകർക്കുന്ന; തെരുവിൽ നായ വേണ്ട, സുപ്രധാന ഉത്തരവുമായി സുപ്രിംകോടതി
ന്യൂഡൽഹി: പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ എത്രയുംവേഗം നീക്കണമെന്ന് ഉത്തരവിട്ട് സുപ്രിംകോടതി. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് സുപ്രധാന ഉത്തരവ്. ദേശീയ, സംസ്ഥാന പാതകൾ ഉൾപ്പെടെ പ്രധാന പാതകളിൽനിന്ന് നായകളെയും കന്നുകാലികളടക്കമുള്ള മൃഗങ്ങളെയും നീക്കാൻ സർക്കാരും ദേശീയപാതാ അതോറിറ്റിയും നടപടി സ്വീകരിക്കണം. തെരുവിൽ അലയുന്ന മൃഗങ്ങളെ കണ്ടെത്താൻ പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു.
ഇന്ത്യയിലുടനീളം തെരുവ് നായകളുടെ ആക്രമണം വർധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച കോടതി, തെരുവുനായകളുടെ എണ്ണം പൊതുസുരക്ഷയെ തടസപ്പെടുത്തുന്നത് തുടരുകയാണെന്നും നിരീക്ഷിച്ചു. അതു വലിയ ഭീഷണിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ നായകളുടെ കടിയേൽക്കുന്ന സംഭവങ്ങൾ ആവർത്തിക്കപ്പടുന്നുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം പൗരന്മാരുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ഉറപ്പാക്കുന്നതിലെ ഗുരുതരമായ ഭരണ വീഴ്ചകളും വ്യവസ്ഥാപരമായ പരാജയവുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ എല്ലാ സംസ്ഥാന സർക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രണ്ടാഴ്ചയ്ക്കുള്ളിൽ നടപടിയെടുക്കണം.
ഇക്കാര്യങ്ങൾ പാലിക്കുന്നുണ്ടോ എന്ന കാര്യം ചീഫ് സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. പിടികൂടുന്ന തെരുവു നായകളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി വന്ധീകരിക്കണം. ഇവയെ പിടികൂടുന്നിടത്തുതന്നെ തുറന്നുവിടരുത്. കൃത്യമായ പരിശോധന ഇക്കാര്യത്തിലുണ്ടാകണം. എന്തെല്ലാം നടപടിയെടുത്തെന്ന് ചീഫ് സെക്രട്ടറിമാർ കോടതിയെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
പൊതു ഇടങ്ങളിലേക്ക് നായകൾ കയറാതിരിക്കാൻ സംവിധാനമൊരുക്കണം. നടപ്പാക്കിയ കാര്യങ്ങൾ സംബന്ധിച്ച് എട്ട് ആഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ജസ്റ്റിസ് വിക്രം നാഥ് നേതൃത്വത്തിലുള്ള ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."