താമസ, തൊഴിൽ നിയമലംഘകർക്കെതിരെ കർശന നടപടി; സഊദിയിൽ ഒരാഴ്ചക്കിടെ 21,647 പേർ അറസ്റ്റിൽ
റിയാദ്: 2025 ഒക്ടോബർ 30 മുതൽ നവംബർ അഞ്ച് വരെയുള്ള ഒരാഴ്ചക്കാലയളവില്‍ സഊദിയില്‍ 21,647 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. 2025 നവംബർ എട്ടിനാണ് സഊദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനകളില്‍ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചവരെയും, അനധികൃത തൊഴിലാളികളെയും, കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചവരെയും, അതിര്‍ത്തി സുരക്ഷാ ലംഘനം നടത്തിയവരെയുമാണ് പിടികൂടിയത്.
താമസ നിയമങ്ങൾ ലംഘിച്ചതിന് 12,838 പേരെയും, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 4,245 പേരെയും, അതിര്‍ത്തി സുരക്ഷാ ലംഘനങ്ങള്‍ക്ക് 4,564 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിയമവിരുദ്ധ പ്രവേശനം, ഗതാഗതം, അല്ലെങ്കിൽ താമസസൗകര്യം നൽകുന്നവർക്ക് 15 വർഷം വരെ തടവ്, 10 ലക്ഷം സഊദി റിയാൽ വരെ പിഴ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളോ പ്രോപ്പർട്ടികളോ കണ്ടുകെട്ടൽ തുടങ്ങി കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വിദേശികളുടെ താമസ, തൊഴില്‍ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സഊദി ആഭ്യന്തര മന്ത്രാലയം നിരന്തരം പ്രത്യേക പരിശോധനകള്‍ നടത്തുന്നുണ്ട്. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ 999 എന്ന നമ്പറിലും നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, 2025 ഒക്ടോബർ 23 മുതൽ 2025 ഒക്ടോബർ 29 വരെയുള്ള ഒരാഴ്ചക്കാലയളവിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 21,651 പേരെ സഊദി അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. 12,745 താമസ നിയമലംഘകരും, 4,329 തൊഴിൽ നിയമലംഘകരും, 4,577 അതിർത്തി സംബന്ധമായ നിയമങ്ങൾ ലംഘിച്ചവരുമാണ് അന്ന് പിടിയിലായത്.
Saudi authorities have arrested 21,647 individuals between October 30 and November 5, 2025, for violating residency, labor, and border security laws, according to the Ministry of Interior's statement on November 8, 2025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."