വർഷങ്ങളായുള്ള ആവശ്യം ചവറ്റുകുട്ടയിൽ; ആറു കഴിഞ്ഞാൽ ട്രെയിനില്ല: കോഴിക്കോട്-കാസർകോട് യാത്രക്കാർക്ക് രാത്രി ആറു മണിക്കൂർ കാത്തിരിപ്പ്
കാസര്‍കോട്: വൈകിട്ട് ആറുമണി കഴിഞ്ഞാല്‍ കോഴിക്കോട് നിന്ന് കാസര്‍കോട്ടേക്കുള്ള ട്രെയിന്‍ യാത്രയ്ക്ക് ആറുമണിക്കൂര്‍ കാത്തിരിക്കണം. സാധാരണ യാത്രക്കാര്‍ക്ക് ആശ്രയമേകാന്‍ ട്രെയിന്‍ വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം ഇപ്പോഴും ചവറ്റുകുട്ടയിൽ തന്നെ. വൈകിട്ട് 6.05ന് തിരുവനന്തപുരം-മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ് കോഴിക്കോട്ട് നിന്ന് പുറപ്പെട്ടാല്‍ സാധാരണ കോച്ചുകളുള്ള ട്രെയിന്‍ രാത്രി 12.10നുള്ള പ്രതിവാര സ്‌പെഷല്‍ ട്രെയിനുകളാണ്.
പിന്നെ പുലര്‍ച്ചെ 1.15നുള്ള ചെന്നൈ-മംഗളൂരു വെസ്റ്റ്‌കോസ്റ്റാണ്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ കോഴിക്കോട് നിന്ന് രാത്രി 9.34ന് പുറപ്പെട്ട് 11.46ന് കാസര്‍കോട് എത്തുന്ന തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് സര്‍വിസ് നടത്തുന്നുണ്ടെങ്കിലും ഇത് സാധാരണക്കാര്‍ക്ക് അപ്രാപ്യം. വന്ദേഭാരതില്‍ എ.സി ചെയര്‍ കാറില്‍ യാത്ര ചെയ്യണമെങ്കില്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യണം. 575 രൂപയാണ് കോഴിക്കോട്-കാസര്‍കോട്ട് റൂട്ടില്‍ എ.സി ചെയര്‍ കാര്‍ നിരക്ക്.
കോഴിക്കോട്ടേക്കും എറണാകുളത്തേക്കും യാത്ര ചെയ്യുന്നവര്‍ കണ്ണൂരില്‍ അവസാനിപ്പിക്കുന്ന ജനശതാബ്ദി, ആലപ്പുഴ/എറണാകുളം-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനുകളില്‍ എത്തി കെ.എസ്.ആര്‍.ടിസി ബസുകളിൽ കാസർകോട് പിടിക്കണം. ഒരുമണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് എത്തേണ്ട ട്രെയിന്‍ യാത്രയ്ക്ക് കെ.എസ്.ആര്‍.ടി.സിയിൽ മൂന്നും മൂന്നരമണിക്കൂറും രാത്രിയാത്ര നടത്തേണ്ട ദുരിതമാണ് യാത്രക്കാര്‍ക്കുള്ളത്.
ജനശതാബ്ദി, എക്‌സിക്യൂട്ടീവ് ട്രെയിനുകളിലേതെങ്കിലും ഒന്ന് മംഗളൂരുവിലേക്ക് നീട്ടിയാല്‍ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിധി വരെ പരിഹരിക്കാന്‍ കഴിയും. പുലര്‍ച്ചെ കാസര്‍കോട് നിന്ന് യാത്ര ആരംഭിച്ചാല്‍ കോഴിക്കോട്, എറണാകുളം ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും പ്രയോജനകരമാകും. ജനപ്രതിനിധികളും റെയില്‍ പാസഞ്ചേഴ്‌സ് അസോസിയേഷനുകളും ഉന്നയിക്കുന്ന ഈ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
കാസര്‍കോട് നിന്നു വൈകിട്ട് കോഴിക്കോട്ടേക്കുള്ള പ്രതിദിന ട്രെയിനിന്റെയും അവസ്ഥ ഇതുതന്നെ. രാത്രി 7.10ന് മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് കഴിഞ്ഞാല്‍ പിന്നെ രാത്രി 11.20നുള്ള നിസാമുദീന്‍-എറണാകുളം മംഗള എക്‌സ്പ്രസാണ്. ഇതു ദീര്‍ഘദൂര ട്രെയിനായതിനാല്‍ പലപ്പോഴും മണിക്കൂറുകള്‍ വൈകാറുണ്ട്. ഇതിന്റെ പ്രയോജനം യാത്രക്കാര്‍ക്ക് ലഭിക്കില്ല. അടുത്ത ട്രെയിന്‍ പുലര്‍ച്ചെ 12.25നുള്ള മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റാണ്.
The lack of adequate train services between Kozhikode and Kasargod has left passengers facing a grueling six-hour wait at night, with the last train departing at 6 pm. Despite repeated demands, the Railway has failed to increase the frequency of trains on this route, causing inconvenience to hundreds of daily commuters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."