പുതിയ കാർ വാങ്ങി ദിവസങ്ങൾക്കുള്ളിൽ തുരുമ്പിച്ചു; മാരുതി സുസുക്കിക്ക് തിരിച്ചടി; ഉടമയ്ക്ക് അനുകൂല വിധിയുമായി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ
കോട്ടയം: പുതിയ കാർ വാങ്ങിയ ഉപഭോക്താവിന് തുരുമ്പിച്ച വാഹനം നൽകിയ കേസിൽ മാരുതി സുസുക്കി കമ്പനിക്കെതിരെ നിർണായക വിധിയുമായി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എരുമേലി സ്വദേശിനിയായ ഷഹർബാൻ നൽകിയ പരാതിയിലാണ് കേടുപാടുള്ള വാഹനം മാറ്റി പുതിയത് നൽകുകയോ, അല്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകുകയോ ചെയ്യണമെന്ന് കമ്മിഷൻ ഉത്തരവിട്ടത്.
2022 ജൂൺ ഏഴിനാണ് ഷഹർബാൻ മാരുതി സുസുക്കി അരീനയുടെ പൊൻകുന്നം ഷോറൂമിൽ നിന്ന് വാറണ്ടിയോടുകൂടി കാർ വാങ്ങിയത്. എന്നാൽ, അധികം വൈകാതെ തന്നെ കാറിൻ്റെ പല ഭാഗങ്ങളിലും തുരുമ്പ് കാണപ്പെടുകയും, വാഹനത്തിൻ്റെ നിറം മാറുകയും ചെയ്തു. ഇതോടെയാണ് ഷഹർബാൻ കമ്പനിയെ എതിർകക്ഷിയാക്കി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.
വാഹനം വിശദമായി പരിശോധിക്കാൻ കമ്മിഷൻ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. കാറിൽ പ്രതീക്ഷിച്ചതിലും അധികം തുരുമ്പുണ്ടെന്നും, ഈ തുരുമ്പ് പടർന്ന് വാഹനം കൂടുതൽ നശിക്കാൻ സാധ്യതയുണ്ടെന്നും സമിതി റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, പരാതിക്കാരിക്ക് ലഭിച്ചത് കേടുപാടുള്ള വാഹനമാണെന്ന് കമ്മിഷൻ കണ്ടെത്തുകയായിരുന്നു. കൂടാതെ, ഹരിയാനയിലെ പ്ലാൻ്റിൽ നിന്ന് 2022 ഏപ്രിലിൽ മൂവാറ്റുപുഴയിലെ ഷോറൂമിൽ എത്തിച്ച വാഹനം ഏപ്രിൽ 23 മുതൽ ജൂൺ ഏഴുവരെ അവിടെ സൂക്ഷിച്ചിരുന്നതായും കമ്മിഷൻ കണ്ടെത്തി.
വാഹനം കേടുള്ളതാണെന്ന് സ്ഥിരീകരിച്ചതോടെ, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കമ്പനി പരാതിക്കാരിക്ക് പഴയ കാർ മാറ്റി പുതിയ കാർ നൽകുകയോ, അല്ലെങ്കിൽ വാഹനത്തിൻ്റെ വിലയായ 5,74,000 രൂപ തിരികെ നൽകുകയോ ചെയ്യണമെന്ന് കമ്മിഷൻ ഉത്തരവിട്ടു. കൂടാതെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ഇൻഡസ് മോട്ടോഴ്സ് കോഴിക്കോട്, മാരുതി സുസുക്കി അരീന മൂവാറ്റുപുഴ, പൊൻകുന്നം ഷോറൂമുകൾ എന്നിവർ ചേർന്ന് 50,000 രൂപ നഷ്ടപരിഹാരമായും, പരാതിക്കാരിക്കുണ്ടായ മാനസിക ബുദ്ധിമുട്ടിന് പരിഹാരമായി 3,000 രൂപയും നൽകണമെന്നും ഉത്തരവിൽ പറയുന്നു.
കമ്മിഷൻ പ്രസിഡൻ്റ് അഡ്വ. വി.എസ്. മനുലാൽ, അംഗങ്ങളായ അഡ്വ. ആർ. ബിന്ദു, കെ.എം. ആൻ്റോ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
A woman from Erumeli, Shaharban, was awarded a crucial victory by the Kottayam Consumer Disputes Redressal Commission against Maruti Suzuki. She had purchased a new car in June 2022 that soon showed extensive rust and color change. The Commission, based on an expert report, found the vehicle to be defective and ordered Maruti Suzuki to either provide a new replacement car or refund the full vehicle cost of ₹5,74,000. The company was also directed to pay an additional ₹50,000 as compensation and ₹3,000 for mental distress.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."