പിണറായി 3.0, ഇടതു സ്വപ്നത്തിന് കരിനിഴൽ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലില്ലാത്ത തകർച്ച നേരിട്ട ഇടതുമുന്നണിയുടെ മൂന്നാമൂഴം പ്രതീക്ഷകൾ കരിനിഴലിൽ. ശമ്പളപരിഷ്‌കരണം ഉൾപ്പെടെ നടത്താതെ ജീവനക്കാരെയും അധ്യാപകരെയും ശത്രുക്കളാക്കിയതു മുതൽ ശബരിമല സ്വർണക്കൊള്ളയിലെ നിലപാടുകൾ വരെ തിരിച്ചടിക്ക് കാരണമായി. കഴിഞ്ഞ 10 വർഷമായി പ്രതിപക്ഷത്തിരിക്കുന്ന യു.ഡി.എഫിന് പുത്തൻ പ്രതീക്ഷയും പലയിടത്തും നിർണായക ശക്തിയായുള്ള ബി.ജെ.പിയുടെ വളർച്ചയും ഇടതുമുന്നണിയുടെ ഉറക്കം കെടുത്തും. ജില്ലാ പഞ്ചായത്ത്, കോർപറേഷൻ തലങ്ങളിൽ ഇടതുമുന്നണി തീർത്തും നിഷ്ഫലമായപ്പോൾ ഇവിടെയെല്ലാം മേൽക്കൈ നേടി ചരിത്രം സൃഷ്ടിക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരേ ഉയർന്ന ഗുരുതര ആരോപണം പോലും വോട്ടാക്കി മാറ്റാൻ കഴിയാതിരുന്നതും ഇടതുമുന്നണിക്ക് തിരിച്ചടിയായി.
ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപറേഷൻ ബി.ജെ.പി പിടിച്ചെടുത്തതിൻ്റെ പാപഭാരത്തിൽനിന്ന് സി.പി.എമ്മിന് ഒരിക്കലും ഒഴിഞ്ഞു നിൽക്കാനാവില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽനിന്ന് സി.പി.എമ്മിനും ഇടതു മുന്നണിക്കും കരകയറാനായില്ലെന്ന് വ്യക്തമാക്കുന്നതാണ് തദ്ദേശ ഫലം. സി.പി.എമ്മിന്റെ ശക്തമായ വോട്ട്ബാങ്കുകൾ ബി.ജെ.പി പക്ഷത്തേക്ക് ചേക്കേറിയ പ്രവണത മറികടക്കാനായി പല തന്ത്രങ്ങളും പയറ്റിയെങ്കിലും അവയൊന്നും ഫലം കണ്ടില്ല. കോർപറേഷനുകളും ജില്ലാ പഞ്ചായത്തുകളും ബഹുഭൂരിപക്ഷം ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളും പിടിച്ചെടുത്ത് അജയ്യരായി നിലകൊള്ളാറുള്ള ഇടതുമുന്നണി ഇക്കുറി അമ്പേ പരാജയപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഇത്തരത്തിലൊരു തിരിച്ചടി ഇടതുമുന്നണിക്ക് ഉണ്ടായിട്ടില്ല. സമാന ഫലമുണ്ടായത് 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിലായിരുന്നു. അതുകഴിഞ്ഞ് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം കൈവരിച്ചു. ഇക്കുറി ആറ് കോർപറേഷനുകളിൽ ഒന്നിൽ മാത്രമാണ് ഇടതുമുന്നണിക്ക് അൽപ്പമെങ്കിലും മേൽക്കൈ നേടാനായത്. 14 ജില്ലാ പഞ്ചായത്തുകളിൽ ആറെണ്ണത്തിൽ മാത്രമാണ് നേട്ടം. ഗ്രാമപഞ്ചായത്തുകളിലും ഇടതുമുന്നണിയുടെ മേൽക്കോയ്മയ്ക്ക് ഇത്തവണ തിരിച്ചടിയേറ്റു. തെരഞ്ഞെടുപ്പിനായി ഇടതുമുന്നണി ഒരുക്കിവച്ച ജനപ്രിയ പദ്ധതികളും വികസനവും ഉൾപ്പെടെയുള്ള പ്രചരണായുധങ്ങളൊന്നും ഏശിയില്ല. ശബരിമല സ്വർണക്കൊള്ളയും മറ്റും തിരിച്ചടിയാവുകയും ചെയ്തു. ഈ നിലയിലാണെങ്കിൽ മൂന്നാം ഇടതുമുന്നണി സർക്കാർ എന്നത് സ്വപ്‌നത്തിൽ മാത്രമാകാനാണ് സാധ്യത.
എൽ.ഡി.എഫ് കോട്ടകളായിരുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കൊല്ലം ജില്ലകളിൽ പഴയ പ്രതാപത്തിലേക്ക് യു.ഡി.എഫ് ഉയർന്നുവന്ന ചിത്രമാണുള്ളത്. അതിനേക്കാൾ ഇടതുപക്ഷത്തെ വലയ്ക്കുന്നത് എക്കാലത്തും അവരുടെ ശക്തികേന്ദ്രങ്ങളായിരുന്ന മലബാറിലേറ്റ തിരിച്ചടിയാണ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പോലും സി.പി.എമ്മിന്റെ അടിത്തറ ഇളക്കുന്നതാണ് തദ്ദേശ ഫലം. പല വിഷയങ്ങളിലും ഇടഞ്ഞുനിൽക്കുന്ന സി.പി.ഐ കടുത്ത വിമർശനവും കർശനമായ തീരുമാനങ്ങളുമായി ഇനി മുന്നിൽ വരും. അതുപോലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുണ്ടായ തിരിച്ചടി കേരള കോൺഗ്രസ് എമ്മിനെയും മാറിച്ചിന്തിപ്പിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."