ഇടതിനോട് 'സലാം' പറഞ്ഞ് പെരിന്തൽമണ്ണ; മൂന്നര പതിറ്റാണ്ടിനു ശേഷം നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്
പെരിന്തൽമണ്ണ: നിലവിൽവന്ന് മൂന്നര പതിറ്റാണ്ട് തുടർന്ന ഇടതുഭരണം അവസാനിപ്പിച്ച് യു.ഡി.എഫ് പെരിന്തൽമണ്ണ നഗരസഭ പിടിച്ചെടുത്തു. ആകെയുള്ള 37 വാർഡുകളിൽ യു.ഡി.എഫ് 21ഉം എൽ.ഡി.എഫ് 16ഉം സീറ്റ് നേടി. 15 സീറ്റിൽ മത്സരിച്ച ബി.ജെ.പിക്ക് മിക്കയിടത്തും രണ്ടക്കത്തിനപ്പുറം കടക്കാനായില്ല. യു.ഡി.എഫിന് മൊത്തം വാർഡുകളിലായി 4,941 വോട്ടിൻ്റെ ഭൂരിപക്ഷം ലഭിച്ചു. മുസ് ലിം ലീഗ് 12ഉം കോൺഗ്രസ് ഒൻപതും സീറ്റുകൾ നേടി. സി.പിഎം 37 വാർഡിലും ലീഗ് 20ലും കോൺഗ്രസ് 17 വാർഡുകളിലുമാണ് മത്സരിച്ചിരുന്നത്.
2020ൽ 34 വാർഡുകളായിരുന്നപ്പോൾ എൽ.ഡി.എഫ് 20ഉം യു.ഡി.എഫ് 14ഉം സീറ്റാണ് നേടിയത്. അന്നു ലീഗിന് എട്ടും കോൺഗ്രസിന് ആറും സീറ്റുകളായിരുന്നു. ഇത്തവണ മത്സരിച്ച നിലവിലെ നാലു കൗൺസിലർമാരിൽ രണ്ടുപേർ തോറ്റു. നിലവിലെ വൈസ് ചെയർപേഴ്സണും എൽ.ഡി.എഫിൻ്റെ ചെയർപേഴ്സൺ സ്ഥാനാർഥിയുമായിരുന്ന എ. നസീറ ടീച്ചർ 166 വോട്ടുകൾക്കാണ് 26-ാം വാർഡിൽ തോറ്റത്.
ഇടത് തെരഞ്ഞടുപ്പ് കമ്മിറ്റി കൺവീനർ കെ. ഉണ്ണികൃഷ്ണൻ 14-ാം വാർഡിൽ കേവലം ഏഴു വോട്ടിനാണ് കോൺഗ്രസിലെ സുബൈറിനോട് അടിയറവ് പറഞ്ഞത്.
1990 ഫെബ്രുവരി 10നാണ് പെരിന്തൽമണ്ണ പഞ്ചായത്ത് നഗരസഭയായത്. 95ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 24 സീറ്റിൽ എൽ.ഡി.എഫ് 13ഉം യു.ഡി.എഫ് 11ഉം സീറ്റ് നേടി. രണ്ടു വർഷത്തിന് ശേഷം രണ്ട് എൽ.ഡി.എഫ് അംഗങ്ങൾ യു.ഡി.എഫിലേക്ക് കൂറുമാറി. ഒപ്പം മറ്റൊരു യു.ഡി.എഫ് മെംബർ എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു.
തുടർന്ന് 2000ലാണ് മൃഗീയ ഭൂരിപക്ഷം എൽ.ഡി.എഫ് നേടിയത്. 2005ൽ എൽ.ഡി.എഫ് 18, യു.ഡി.എഫ് 13 എന്നായി കക്ഷി നില. 2010ൽ 17, 17 എന്ന നിലയിൽ ഒരു കൂട്ടരും ഒപ്പത്തിനൊപ്പം വന്നു. തുടർന്ന് നറുക്കെടുപ്പിൽ ചെയർമാൻ ഇടത് പക്ഷത്തിനും വൈസ്ചെയർമാൻ പദവി കോൺഗ്രസിനും ലഭിച്ചു. രണ്ടു വർഷത്തിന് ശേഷം വൈസ് ചെയർമാൻ്റെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നടക്കുകയും എൽ.ഡി.എഫ് 18, യു.ഡി.എഫ് 16 എന്ന നിലയിലായി. 2015ലെ തെരഞ്ഞെടുപ്പിൽ എൽ.ഡിഎഫിന് 18ഉം യു.ഡി. എഫിന് 13ഉം ആയിരുന്നു കക്ഷി നില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."