യുഡിഎഫ് അസോസിയേറ്റ് അംഗത്വ വിവാദം: വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നെ വന്നു കണ്ടിരുന്നു, വരുന്നില്ലെങ്കിൽ വേണ്ട'; മറുപടിയുമായി വി.ഡി സതീശൻ
തിരുവനന്തപുരം: യുഡിഎഫിൽ അസോസിയേറ്റ് അംഗത്വം നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇന്ത്യൻ നാഷണൽ കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുന്നണിയിൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് വിഷ്ണുപുരം ചന്ദ്രശേഖരൻ നിരന്തരം തന്നെയും മറ്റ് യുഡിഎഫ് നേതാക്കളെയും സമീപിച്ചിരുന്നതായി സതീശൻ വെളിപ്പെടുത്തി.
"ഘടകക്ഷിയാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ അസോസിയേറ്റ് അംഗത്വം നൽകാനാണ് യുഡിഎഫ് തീരുമാനിച്ചത്. ഇതിലുള്ള അതൃപ്തിയാകാം ഇപ്പോഴത്തെ പ്രതികരണത്തിന് പിന്നിൽ. വരാൻ താത്പര്യമില്ലെങ്കിൽ വരേണ്ടതില്ല. തീരുമാനത്തിൽ യുഡിഎഫ് നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടില്ല." രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുമായി വിഷ്ണുപുരം ചന്ദ്രശേഖരൻ ചർച്ച നടത്തിയിരുന്നെന്നും കന്റോൺമെന്റ് ഹൗസിലെത്തി തന്നെ നേരിട്ടു കണ്ടിരുന്നെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
നേരത്തെ, യുഡിഎഫിൽ ചേരുമെന്ന വാർത്തകൾ വിഷ്ണുപുരം ചന്ദ്രശേഖരൻ നിഷേധിച്ചിരുന്നു. താൻ അപേക്ഷ നൽകിയിട്ടില്ലെന്നും ഉണ്ടെങ്കിൽ അത് പുറത്തുവിടണമെന്നും അദ്ദേഹം വെല്ലുവിളിച്ചു. എൻഡിഎയുമായി ചില അതൃപ്തികളുണ്ടെങ്കിലും മുന്നണി വിട്ടുപോകാൻ മാത്രം പ്രശ്നങ്ങളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
"ഞാൻ ഇപ്പോഴും ഒരു സ്വയംസേവകനാണ്. ബിജെപിക്ക് എല്ലാം ഒറ്റയ്ക്ക് അനുഭവിക്കണമെന്ന ആർത്തിയാണുള്ളത്. ചിലർക്ക് ഘടകക്ഷികളോട് ചിറ്റമ്മ നയമാണ്. എങ്കിലും ആരുടേയും അടിമയായി ജീവിക്കില്ല," വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. യുഡിഎഫ് ക്ഷണം സ്വീകരിച്ച സി.കെ. ജാനുവിന്റേത് മണ്ടത്തരമാണെന്നും അദ്ദേഹം പരിഹസിച്ചു.
സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി, പി.വി. അൻവറിന്റെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടി (തൃണമൂൽ കോൺഗ്രസ് പിന്തുണയോടെയുള്ള നീക്കം), വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടി എന്നിവരെ അസോസിയേറ്റ് അംഗങ്ങളാക്കാനായിരുന്നു യുഡിഎഫ് തീരുമാനം. ഇതിൽ സി.കെ. ജാനുവും പി.വി. അൻവറും തീരുമാനം സ്വാഗതം ചെയ്തപ്പോൾ വിഷ്ണുപുരം ചന്ദ്രശേഖരൻ മുഖം തിരിക്കുകയായിരുന്നു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായിസത്തെയും 'മരുമോനിസത്തെയും' പരാജയപ്പെടുത്താൻ യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പി.വി അൻവർ എംഎൽഎ വ്യക്തമാക്കി. കേരളത്തിന്റെ മതേതരത്വത്തിന് ഭീഷണിയായ നിലപാടാണ് ഇടതുപക്ഷ മുഖ്യമന്ത്രിയിൽ നിന്നുണ്ടാകുന്നതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇതിന്റെ തെളിവാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇടത് സഖാക്കൾ പോലും മുഖ്യമന്ത്രിക്ക് എതിരെ വോട്ട് ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അൻവർ ഉന്നയിച്ച പ്രധാന ആരോപണങ്ങൾ
രണ്ടാം പിണറായി സർക്കാരിൽ പഴയ മന്ത്രിമാരെ വെട്ടിനിരത്തിയത് തന്റെ മരുമകനെ മന്ത്രിയാക്കാൻ വേണ്ടിയാണെന്ന് അൻവർ ആരോപിച്ചു. ഇതിനെയാണ് അദ്ദേഹം 'മരുമോനിസം' എന്ന് വിശേഷിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനെ തോളിലേറ്റി നടക്കുകയാണെന്നും കേരളത്തിലെ ന്യൂനപക്ഷങ്ങളെ മാറ്റിനിർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയിൽ നിരീശ്വരവാദികളെ കുത്തിക്കയറ്റിയതാണ് അവിടെയുണ്ടായ പ്രശ്നങ്ങൾക്ക് കാരണമെന്ന് അൻവർ പറഞ്ഞു.
യുഡിഎഫ് ആവശ്യപ്പെടുന്ന ഏത് മണ്ഡലത്തിലും താൻ മത്സരിക്കാൻ തയ്യാറാണ്. മത്സരിക്കേണ്ട എന്നാണ് മുന്നണി തീരുമാനമെങ്കിൽ ആ തീരുമാനത്തെ പൂർണ്ണമായി പിന്തുണച്ച് യുഡിഎഫിനായി രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ യുഡിഎഫ് നേരത്തെ തന്നെ ആരംഭിക്കും. പി.വി അൻവറിന് പുറമെ സി.കെ ജാനുവിനെയും മുന്നണിയിൽ ഉൾപ്പെടുത്താനാണ് യുഡിഎഫ് നീക്കം. സീറ്റ് വിഭജനം വേഗത്തിൽ പൂർത്തിയാക്കി സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിക്കാനാണ് പ്രതിപക്ഷ മുന്നണിയുടെ തീരുമാനം.
തിരിച്ചടികൾ നേരിട്ട പശ്ചാത്തലത്തിൽ ജനുവരി ആദ്യവാരം എൽഡിഎഫ് യോഗം ചേരും. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് ഫലം ചർച്ചയായിരുന്നില്ല. പരാജയ കാരണങ്ങൾ പഠിക്കാൻ ഘടകകക്ഷികളോട് മുന്നണി കൺവീനർ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരിയിലെ യോഗത്തിൽ വിശദമായ പരിശോധന നടത്തി തിരുത്തൽ നടപടികളിലേക്ക് കടക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം.
Summary The Kerala opposition front, UDF, has found itself in a verbal spat with Vishnupuram Chandrasekharan, leader of the Indian National Kamaraj Congress, over his associate membership. While Opposition Leader V.D. Satheesan claimed that Chandrasekharan had repeatedly requested to join the front, the latter denied submitting any such application and insisted he remains a "swayamsevak" (RSS volunteer) within the NDA. Satheesan dismissed his denial, stating, "if he is not interested, he doesn't need to come."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."