വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം; മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി
പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശി രംനാരായണ്‍ ഭയ്യര്‍ (31) ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷന്‍. ഒരാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കണം.
അതേസമയം, രാം നാരായണന്‍ ബഗേലിന്റെ മൃതദേഹം വിമാനമാര്‍ഗം ജന്മനാടായ ഛത്തീസ്ഗഡിലേക്കു കൊണ്ടുപോയി. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ പുലര്‍ച്ചെ അഞ്ചിനു കുടുംബം ഏറ്റുവാങ്ങി. തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തിലാണ് പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയത്. ഇന്നലെ രാവിലെ 11.55ന് കൊച്ചിയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ പുറപ്പെട്ട സംഘം രാത്രിയോടെ റായ്പൂരില്‍ എത്തി.
ജോലിക്കായി എത്തിയ രാം നാരായണിനെ പ്രദേശത്തെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സംഘം ചേര്‍ന്ന് തടഞ്ഞുവച്ച് ബംഗ്ലാദേശി എന്നാരോപിച്ച് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. അതേസമയം കേസില്‍ രണ്ടു പേരെ കൂടി പൊലിസ് അറസ്റ്റ് ചെയ്തു. അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ്, വിനോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മര്‍ദ്ദനത്തില്‍ ഇവര്‍ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
രാം നാരായണനെ മര്‍ദിച്ചവരില്‍ ചിലര്‍ തമിഴ്നാട്ടിലേക്കു കടന്നിട്ടുണ്ട്. കോയമ്പത്തൂര്‍ പൊലിസിന്റെ സഹായത്തോടെ അവിടെയും അന്വേഷണം നടത്തുന്നുണ്ട്. സ്ത്രീകളടക്കം പതിനഞ്ചോളം പ്രതികളുണ്ടെന്നാണ് പൊലിസ് നിഗമനം.
മര്‍ദന ദൃശ്യങ്ങള്‍ കൂടുതല്‍ പേര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നെങ്കിലും അതു ശേഖരിക്കാന്‍ പൊലിസിന് കഴിഞ്ഞില്ല. മര്‍ദിച്ചവരില്‍ ചിലര്‍ രണ്ട് ദിവസത്തിനുശേഷം നാടുവിട്ടു. ആദ്യ മണിക്കൂറുകളില്‍ ഉണ്ടായ അനാസ്ഥമൂലം തെളിവുകള്‍ ശേഖരിക്കുന്നതിലും അന്വേഷണ സംഘത്തിന് പരിമിതിയുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ നശിപ്പിച്ചതായാണ് വിലയിരുത്തല്‍. പുതിയ അന്വേഷണ സംഘം സ്ഥലത്തെത്തി സാക്ഷിമൊഴി വീണ്ടും രേഖപ്പെടുത്തി. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം. ഗോപകുമാറിന്റെ നേതൃത്വത്തില്‍ പത്തംഗ പ്രത്യേക അന്വേഷണസംഘമാണ് (എസ്ഐടി) മൂന്ന് ദിവസമായി കേസന്വേഷിക്കുന്നത് സമീപവാസികളുടെ ഫോണുകളില്‍നിന്നുള്ള ഡിജിറ്റല്‍ തെളിവുകള്‍ക്കുപുറമേ സാക്ഷിമൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. അത് പൂര്‍ണതോതില്‍ വിശകലനം ചെയ്തു. അന്വേഷണം നിഷ്പക്ഷവും സമഗ്രവുമായ രീതിയില്‍ പുരോഗമിക്കുകയാണെന്നും,പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തിക്കെതിരായ അതിക്രമമെന്ന നിലയില്‍, പട്ടികജാതി പട്ടികവര്‍ഗ(അതിക്രമങ്ങള്‍ തടയല്‍) നിയമം, 1989 പ്രകാരവും, ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 103(രണ്ട്) പ്രകാരവും ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു
കൊലപാതകം നടന്നത് 17നാണ്. പൊലിസ് അന്വേഷണം തുടങ്ങിയ 18ന് പതിനഞ്ചോളം പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ ഏറെപ്പേരെയും പിന്നീട് വിട്ടയച്ചു. ഇതില്‍ രാംനാരായണെ മര്‍ദിച്ചവരും ഉള്‍പ്പെടുന്നതായി സൂചനയുണ്ട്. ഇവര്‍ പിന്നീട് മൊബൈല്‍ ഫോണ്‍ ഓഫാക്കി ഒളിവില്‍ പോകുകയായിരുന്നു. വിവരശേഖരണത്തിനായും ആളുകളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കാറുണ്ട്. വാളയാര്‍ പോലീസ് ഇങ്ങനെ വിളിപ്പിച്ചശേഷം അറസ്റ്റു ചെയ്യാതെ വിട്ടവരില്‍ പ്രതികളുമുണ്ടാവാനിടയുണ്ടെന്നും ജില്ലാ പൊലിസ് സൂപ്രണ്ട് പറഞ്ഞു.
18നാണ് അഞ്ചു പ്രതികളെ അറസ്റ്റുചെയ്തത്. ഇതില്‍ മൂന്നുപേര്‍ സ്റ്റേഷനില്‍ നേരിട്ട് ഹാജരായവരാണ്. രാംനാരായണനെ പിടികൂടി മര്‍ദിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണെന്ന് പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലിസ് പറയുന്നു. ഒന്നാം പ്രതി അനു രാംനാരായണിന്റെ പുറത്തും ഇടതുകൈയിലും വടികൊണ്ട് അടിച്ചു. രണ്ടാംപ്രതി പ്രസാദ് വടികൊണ്ട് അടിച്ചതിനുപുറമേ കൈകൊണ്ട് തലയിലും തല്ലി. മൂന്നാംപ്രതി മുരളി മുഖത്ത് അടിച്ചെന്നും നാലാം പ്രതി അനന്തന്‍ നിലത്തിട്ട് ചവിട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചാംപ്രതി വിപിന്‍ കൈകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."