യു.എസിന്റെ ഇന്ത്യാ വിരുദ്ധ H-1B വിസ നയം: വിസ പുതുക്കി യു.എസിലേക്ക് മടങ്ങാൻ കഴിയാതെ ആയിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാർ
2024 യു എസ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി റിപ്പബ്ലിക്കൻ പാർട്ടി മുന്നോട്ട് വെച്ച വലിയ കാമ്പയിനായിരുന്നു 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ' (മെഗാ) എന്നത്. മെഗാ കാമ്പയിനിന്റെ പ്രധാന അടിസ്ഥാനങ്ങളിൽ ഒന്നായിരുന്നു കുടിയേറ്റ വിരുദ്ധ നയങ്ങൾ. റിപ്പബ്ലിക്കൻ പാർട്ടിയുടെ ടിക്കറ്റിൽ ട്രമ്പ് അധികാരത്തിൽ ഏറിയതിന് ശേഷം യു എസിൽ ഉണ്ടായിട്ടുള്ള കുടിയേറ്റ വിരുദ്ധ സമീപനങ്ങൾ ലോകം കണ്ട് കൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 2025 സെപ്റ്റംബറിൽ H-1B വിസയുടെ വാർഷിക അടവ് 5,000 യു എസ് ഡോളറിൽ നിന്ന് ഒറ്റയടിക്ക് 100,000യു എസ് ഡോളറിലേക്ക് ഉയർത്തിയത്. H-1B വിസയെ ആശ്രയിച്ച് യു എസിൽ കഴിയുന്നവരിൽ 70% ഇന്ത്യക്കാരാണ്. ഈ തീരുമാനം യു എസിലെ ഇന്ത്യൻ കുടിയേറ്റകാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഒരുപാട് പേർക്ക് നാട്ടിലേക്ക് മടങ്ങി വരേണ്ടി വന്നു. ഇത് യു എസിൽ നിന്നുള്ള ഡോളറിന്റെ വരവ് ഇന്ത്യയിലേക്ക് കുറയ്ക്കുകയും, ഇന്ത്യൻ കറൻസിയുടെ മൂല്യത്തിന്റെ ഇടിവിന് പല കാരണങ്ങളിൽ ഒന്നായി തീരുകയും ചെയ്തു. ഇതിന് പുറമെ ട്രമ്പ് ഇന്ത്യയിൽ നിന്ന് യു എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്ക് അമിത നികുതി ചുമത്തിയതും ഇന്ത്യക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഈയൊരു സമയത്താണ് ഡിസംബർ മാസം നടക്കേണ്ടിയിരുന്ന H-1B വിസയുടെ പുതുക്കലുമായി ബന്ധപ്പെട്ട നടപടികൾ യു എസ് സർക്കാർ നിർത്തി വെച്ചിരിക്കുന്നത്. ഇത് യു എസിലുള്ള ഇന്ത്യൻ കുടിയേറ്റകാരെ ആശങ്കയിൽ നിർത്തിയിരിക്കുകയാണ്.
എന്താണ് H-1B വിസ?
വിദേശികളായിട്ടുള്ള തൊഴിലാളികളെ ഏതെങ്കിലും ഒരു പ്രത്യേക മേഖലയിൽ യു എസിലെ കമ്പനികൾക്ക് യു എസിൽ തന്നെ തൊഴിൽ നൽകാൻ സഹായിക്കുന്ന വിസ സംവിധാനമാണ് H-1B വിസ. ഇതിന്റെ കാലാവധി 3 വർഷം മുതൽ 6 വർഷം വരെയാണ്. 6 വർഷത്തിന് ശേഷം വേണമെങ്കിൽ പുതുക്കാവുന്നതുമാണ്. എന്നാൽ കമ്പനി നൽകിയ പ്രൊജക്ട് അവസാനിച്ചാൽ വിസയുടെ കാലാവധി കഴിഞ്ഞതായി പരിഗണിക്കുകയും ചെയ്യും. 2024ന് മുന്നേ ഈ വിസയ്ക്ക് വർഷത്തിൽ 5,000 യു എസ് ഡോളർ വിസയുടെ ഉടമയോ, അയാളുടെ കമ്പനിയോ സർക്കാറിന് നൽകണം. 2025ൽ ട്രമ്പ് 5,000 എന്നത് 100,000 യു എസ് ഡോളറായി ഉയർത്തി. ഇതോട് കൂടി പല കമ്പനികളും തൊഴിലാളികളെ പിരിച്ചു വിട്ടു. ഇതിന് ശേഷവും അവിടെ പിടിച്ചു നിന്ന H-1B വിസയുള്ള ഇന്ത്യൻ കുടിയേറ്റകാർ നിലവിൽ മറ്റൊരു പ്രതിസന്ധി നേരിട്ട് കൊണ്ട് ഇരിക്കുകയാണ്.
നിർത്തി വെക്കപ്പെട്ട വിസ നടപടികൾ:
ഡിസംബർ മാസം യു എസിൽ പൊതുവെ അവധി കാലമാണ്. ഈ സമയത്താണ് യു എസിൽ നിന്ന് ഭൂരിഭാഗം ആളുകളും നാട്ടിലേക്ക് വരുന്നതും, നാട്ടിൽ നിന്ന് വിസ പുതുക്കുന്ന നടപടികളിലേക്ക് കടക്കുന്നതും. എന്നാൽ ഈ വർഷം ഡിസംബർ 15 മുതൽ 26 വരെയുള്ള H-1B വിസ പുതുക്കാനുള്ള നടപടികൾ യു എസ് സർക്കാർ റദ്ദാക്കുകയോ, മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്തിരിക്കുകയാണ്. ഇതിലൂടെ ഇന്ത്യയിൽ വിസ പുതുക്കാൻ വന്ന പലർക്കും യു എസിലേക്ക് തിരിച്ചു പോകാൻ സാധിക്കുന്നില്ല. കുടുംബത്തെ യു എസിൽ നിർത്തി വിസ പുതുക്കുന്നതിനായി നാട്ടിൽ വന്നവരും, തൊഴിലിടത്തെ അവധി അവസാനിക്കാൻ പോകുന്നവരും, യു എസിൽ വീടും കാറുമൊക്കെ സ്വന്തമായി ഉള്ളവരും എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽപ്പാണ്. നടപടികൾക്കായിയുള്ള പുതുക്കിയ തിയ്യതി എപ്പോഴാണെന്ന് പലരെയും യു എസ് സർക്കാർ അറിയിച്ചിട്ടില്ല. അത് കൊണ്ട് തന്നെ അനിശ്ചിത കാലത്തേക്ക് ഈ സാഹചര്യം തുടരുമോ എന്ന ഭയത്തിലാണ് നിലവിൽ യു എസിലെ H-1B വിസയിലെ ഇന്ത്യൻ കുടിയേറ്റകാർ.
Thousands of Indian H-1B visa holders are caught in limbo after the US temporarily halted visa renewal procedures in December. Many had traveled to India expecting routine renewals but are now unable to return to their homes and workplaces in the US. The situation worsened after visa fees were raised drastically, leading to job losses and financial strain. With no clear timeline from US authorities, anxiety continues to grow among affected families.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."