സുരക്ഷാവീഴ്ച തുടർക്കഥ: ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്തുനിന്ന് വീണ്ടും ചാടിപ്പോയി
കോഴിക്കോട്: പെരിന്തൽമണ്ണയിൽ ദൃശ്യ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷ് വിനോദ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വീണ്ടും രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയാണ് ഇയാൾ ആശുപത്രിയിലെ മൂന്നാം വാർഡിൽ നിന്ന് ചാടിപ്പോയത്.
രക്ഷപ്പെട്ട രീതി:
അതിസമർത്ഥമായാണ് പ്രതി ആശുപത്രിക്ക് പുറത്തെത്തിയത്.വാർഡിലെ ശുചിമുറിയുടെ ചുമർ തുരന്ന് ഇയാൾ ആദ്യം പുറത്തിറങ്ങി.പിന്നീട് ആശുപത്രിയുടെ ഉയരമുള്ള ചുറ്റുമതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു.ഇത് രണ്ടാം തവണയാണ് വിനീഷ് കുതിരവട്ടത്തുനിന്ന് രക്ഷപ്പെടുന്നത്. 2022 ഓഗസ്റ്റിലും സമാനമായ രീതിയിൽ ഇയാൾ ഇവിടെ നിന്ന് ചാടിപ്പോയിരുന്നു. അന്ന് കർണാടകയിലെ ധർമ്മസ്ഥലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.ജയിലിൽ വെച്ച് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഡിസംബർ 10-നാണ് ഇയാളെ കുതിരവട്ടത്ത് പ്രവേശിപ്പിച്ചത്.
പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 2021 ജൂണിലാണ് പെരിന്തൽമണ്ണ ഏലാട് സ്വദേശി ദൃശ്യയെ (21) വീട്ടിൽ കയറി വിനീഷ് കൊലപ്പെടുത്തിയത്. ഈ കേസിൽ വിചാരണ തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു ഇയാൾ.
പ്രതിക്കായി മെഡിക്കൽ കോളേജ് പൊലിസും പ്രത്യേക സംഘങ്ങളും തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കി. മുൻപ് കർണാടകയിലേക്ക് കടന്നതിനാൽ ഇത്തവണയും അതിർത്തി മേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."