റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ പാർക്കിങ്ങിന്റെ പേരിൽ അമിത തുക ഈടാക്കുമ്പോഴും യാതൊരു സുരക്ഷയും ഒരുക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ഇന്നലെ തൃശൂർ റെയിൽവേ സ്‌റ്റേഷൻ പാർക്കിങ് ഏരിയയിൽ നടന്ന തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഓഡിറ്റ് നടത്തിയാൽ സംസ്ഥാനത്തെ ഭൂരിഭാഗം റെയിൽവേ സ്‌റ്റേഷനുകളിലേയും പാർക്കിങ് ഏരിയകൾ അടച്ചുപൂട്ടേണ്ടി വരും.
കൊല്ലം ഉൾപ്പടെ ചില സ്റ്റേഷനുകളിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പാർക്കിങ് ടവർ നിർമിക്കുന്നുണ്ടെങ്കിലും സൗകര്യങ്ങൾ ലഭിക്കണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടിവരും. മിക്ക സ്റ്റേഷനുകളിലും പാർക്കിങ് ഏരിയകളിൽ മേൽക്കൂരകൾ പേരിന് മാത്രമാണ്.
മഴയും വെയിലും കൊണ്ടാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്. പേരിന് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചെങ്കിലും മോഷണവും പെട്രോൾ ഊറ്റലും നിത്യസംഭവമാണ്. അടിസ്ഥാന സൗകര്യങ്ങളിലൊന്നും വർധനയില്ലെങ്കിലും അടുത്തിടെ റെയിൽവേ പാർക്കിങ് ഫീസ് കണക്കില്ലാതെ കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മുതലാണ് സ്‌റ്റേഷനുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ച് പാർക്കിങിന് വൻ ഫീസ് ഈടാക്കി തുടങ്ങിയത്. പരീക്ഷണാർഥം ചില സ്‌റ്റേഷനുകളിൽ ഇത് നടപ്പാക്കാൻ തുടങ്ങിയതോടെ വ്യാപക പ്രതിഷേധം ഉയരുകയും ചിലയിടങ്ങളിൽ തർക്കവും സംഘർഷവും ഉടലെടുക്കുകയും ചെയ്തു.
സീസൺ യാത്രക്കാർ കൂടുതലും ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങളുടെ മാസവാടക 360ൽ നിന്ന് 600 ആക്കിയാണ് കൂട്ടിയത്. എട്ട് മുതൽ 24 മണിക്കൂർ വരെ കാർ പാർക്കിങ്ങിന് കാറ്റഗറി ഒന്ന് സ്‌റ്റേഷനുകളിലെ നിരക്ക് 80 രൂപയും കാറ്റഗറി രണ്ടിലെ നിരക്ക് 50 രൂപയുമാണ്. 24 മുതൽ 48 മണിക്കൂർ വരെ യഥാക്രമം 180 ഉും 80 മാണ്. ഇരുചക്ര വാഹനങ്ങളുടേത് 24 മണിക്കൂർ വരെ കാറ്റഗറി ഒന്നിൽ 60 രൂപയാണ്.
സംസ്ഥാനത്തെ പ്രധാന സ്‌റ്റേഷനുകളെല്ലാം തന്നെ കാറ്റഗറി ഒന്നിലാണ് റെയിൽവേ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനുകീഴിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, തൃശൂർ സ്‌റ്റേഷനുകളോടൊപ്പമാണ് വർക്കല, കഴക്കൂട്ടം, കായംകുളം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, തിരുവല്ല, ആലപ്പുഴ, ചേർത്തല, ഗുരുവായൂർ, ആലുവ സ്‌റ്റേഷനുകളെയും ഒന്നാമത്തെ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്‌റ്റേഷനുകളുടെ കാറ്റഗറി നിശ്ചയിച്ചതടക്കമുള്ള കാര്യങ്ങളിൽ അശാസ്ത്രീയതയുണ്ടന്ന് ആരോപണം ശക്തമാണ്. അടിസ്ഥാന സൗകര്യം ഒരുക്കുന്നതടക്കമുള്ള കാര്യത്തിൽ റെയിൽവേയുടെ നോട്ടിഫിക്കേഷൻ അടങ്ങുന്ന ബോർഡ് പ്രദർശിപ്പിക്കാൻ കരാറുകാർ തയ്യാറല്ല.
even though excessive fees are charged for parking at railway stations, the authorities are not willing to provide any security.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."