ശബരിമല സ്വർണക്കൊള്ള; ഉന്നതരെ കുടുക്കാൻ ഫോൺ രേഖ; മുൻ മന്ത്രിയുടെ മകനും അന്വേഷണ പരിധിയിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ട് നിർണായകമാകും. അതീവ ഗൗരവസ്വഭാവമുള്ള ഈ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പൊലിസ് നിരത്താൻ സാധ്യതയുള്ള ഡിജിറ്റൽ തെളിവുകളിൽ ഉന്നതരുടെ ബന്ധങ്ങൾ പുറത്തുവരുമെന്നാണ് സൂചന. എന്നാൽ റിപ്പോർട്ട് അതീവ രഹസ്യസ്വഭാവമുള്ളതായതിനാൽ അതിലെ കാര്യങ്ങൾ കോടതിയും രഹസ്യമായിത്തന്നെ സൂക്ഷിക്കുമെന്നാണ് കരുതുന്നത്. അതേസമയം, ഉന്നതരുടെ മേൽ എന്ത് നടപടിവേണമെന്നത് നിർണായകമാകും. ഇവിടെ പൊലിസ് തങ്ങളുടെ നിസ്സഹായാവസ്ഥ കോടതിയെ ബോധ്യപ്പെടുത്തുമെന്നാണ് കരുതുന്നത്. അങ്ങനെവന്നാൽ അന്വേഷണ രംഗത്തുള്ള എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനു (ഇ.ഡി) പിന്നാലെ സി.ബി.ഐയും രംഗത്തെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
അന്താരാഷ്ട്ര വിഗ്രഹക്കടത്തു സംഘത്തിന്റെ ദക്ഷിണേന്ത്യൻ പ്രതിനിധിയായ ഡി. മണിയുടെ ബന്ധങ്ങളും ഫോൺ വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും ഇ.ഡിയും പ്രത്യേക അന്വേഷണ സംഘവും ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഈ തെളിവുകളിൽ ഒരു മുൻ മന്ത്രിയുടെ മകന് ഡി. മണിയുമായുള്ള ബന്ധം പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്. നിരന്തരം വിദേശയാത്ര നടത്താറുള്ള മന്ത്രി പുത്രന് വിലകൂടിയ ഒരു വാഹനം സമ്മാനമായി ലഭിച്ചതായി വിവരമുണ്ട്. ഇതുകൂടാതെ ഇയാൾക്ക് ഡി. മണി ഗ്രൂപ്പ് ഓഫ് കമ്പനിസിൽ നിക്ഷേപമുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഡിജിറ്റൽ തെളിവുകളിലൂടെ ഈ ഗൂഢസംഘത്തിന്റെ നീക്കങ്ങൾ കണ്ടെത്താൻ എസ്.ഐ.ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നുതന്നെയാണ് കരുതപ്പെടുന്നത്. എന്നാൽ 'ഉന്നതരുടെ ബന്ധങ്ങൾ' ചോദ്യംചെയ്യലിന് തടസമാകുന്നതായും വിവരമുണ്ട്. അന്വേഷണ സംഘത്തിനുമേൽ ഇപ്പോൾത്തന്നെ കടുത്ത സമ്മർദമുണ്ട്.
റിപ്പോർട്ടിലെ ഏറ്റവും സ്‌ഫോടനാത്മകമായ ഭാഗം ഡി. മണിയുടെയും ഇടനിലക്കാരുടെയും ഫോൺ രേഖകൾ വിശകലനം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളാകുമെന്നാണ് കരുതപ്പെടുന്നത്. മുൻ മന്ത്രിയുമായും അദ്ദേഹത്തന്റെ പേഴ്‌സനൽ സ്റ്റാഫുമായും ഡി. മണിയുൾപ്പെടെ ഇടനിലക്കാരും മറ്റും നടത്തിയ ഫോൺ വിളികളുടെ സമയവും ദിവസവും ദൈർഘ്യവുമൊക്കെ റിപ്പോർട്ടിലുണ്ടാവും. ഗൂഢാലോചന തെളിയിക്കുന്ന വോയ്സ് ക്ലിപ്പുകളും ചാറ്റുകളും വീണ്ടെടുത്തതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചാൽ ഉന്നതരെയെല്ലാം ചോദ്യംചെയ്യാനുള്ള അനുമതി തേടാനാകും.
'ആരാണ് ഇതിന് പിന്നിലെന്ന് കൃത്യമായി അറിയാം, അവരെ തൊടാൻ കോടതിയുടെ പച്ചക്കൊടി വേണം' എന്ന് പൊലിസ് പറയാതെ പറയുന്ന ഒന്നായിരിക്കും റിപ്പോർട്ടെന്നാണ് സൂചന. കോടതി ഈ റിപ്പോർട്ട് സ്വീകരിച്ചാൽ, അടുത്ത ദിവസങ്ങളിൽ ചില നിർണായക അറസ്റ്റുകൾ പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."