after local elections, the government’s promise to raise milk prices has not materialized, drawing criticism that dairy farmers are being neglected, as the state appears to backtrack on assurances given during the polls.
HOME
DETAILS
MAL
ഞങ്ങൾക്കും കണികണ്ടുണരണം, ഈ നന്മ... പാൽ വില കൂട്ടണം; ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക്
സബീൽ ബക്കർ
January 09, 2026 | 2:23 AM
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പാൽ വില ഉയർത്താമെന്ന് വാഗ്ദാനം നൽകിയ സർക്കാർ ഫലം വന്നപ്പോൾ ക്ഷീര കർഷകരെ തഴയുന്നുവെന്ന് ആക്ഷേപം. തെരഞ്ഞെടുപ്പിൽ സംഭവിച്ച പോലെ ക്ഷീര കർഷകർക്ക് നൽകിയ ഉറപ്പിൽനിന്നും സംസ്ഥാന സർക്കാർ പിന്നോട്ടു പോകുന്ന സ്ഥിതിയാണ്. പാലിന്റെ സംഭരണം ഉയർത്തുക, വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ക്ഷീരമേഖലയിലെ വിവിധ സംഘടനകൾ ഒരുമിച്ച് നിരവധി സമരങ്ങൾ നടത്തുകയും നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്‌തെങ്കിലും അനുകൂല തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തുന്നു.
സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് വീണ്ടും പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് സംഘടനകൾ. ആദ്യപടിയായി കൊല്ലം ആശ്രാമം മൈതാനത്ത് ജനുവരി 21ന് ക്ഷീരകർഷകരുടെ യോഗവും പ്രതിഷേധ പ്രകടനവും ധർണയും നടത്തും.
കാലിത്തീറ്റ വില, തൊഴിലാളികളുടെ കൂലി, പുല്ല് കൃഷിക്കുള്ള ചിലവ് തുടങ്ങിയവയുടെ വർധനയും കാലാവസ്ഥയിലെ മാറ്റം വെറ്റിനറി സേവനങ്ങൾക്കുള്ള ചെലവ് കൂടിയത്, വൈദ്യുതി, വെള്ളക്കരം എന്നിവയുടെ കൂടിയ നികുതിയും ലഭ്യതക്കുറവും കാരണം പശു വളർത്തൽ കർഷകർ ഉപക്ഷിക്കുന്ന നിലയിലേക്കാണ് നീങ്ങുന്നത്.
1 ലിറ്റർ പാൽ ഉൽപാദിപ്പിക്കാൻ 60 രൂപയ്ക്ക് മുകളിലാണ് നിലവിൽ ചെലവ് വരുന്നത്. എന്നാൽ, സൊസൈറ്റികളിൽനിന്ന് പാലിന് 42 രൂപ മാത്രമെ ലഭിക്കുന്നുള്ളൂ. പാൽ വില കൂട്ടാതെ മുന്നോട്ടു പോകാനാവില്ലെന്ന് മിൽമ ചെയർമാൻ കെ.എസ് മണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ക്ഷീര കർഷകർ കൊഴിഞ്ഞുപോകുന്നുണ്ട്. അതിനാൽ, പാൽ വില വർധിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും മണി പറഞ്ഞിരുന്നു. എന്നാൽ, അവസാനമായി പാൽവില വില വർധിപ്പിച്ചത് 2022 ഡിസംബറിലാണെന്നാണ് കർഷകർ വ്യക്തമാക്കുന്നത്. തങ്ങളോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരേ വീണ്ടും കടുത്ത തീരുമാനങ്ങളെടുക്കാൻ നിർബന്ധിതരാവുകയാണെന്ന് ക്ഷീര കർഷക സംഘടനകളുടെ സമരസമിതി കൺവീനർ ബിജു വട്ടമുകളേൽ സുപ്രഭാതത്തോട് പറഞ്ഞു. സംഘടന ഹൈക്കോടതിയിൽ നൽകിയ കേസിൽ അനുകൂല വിധി വന്ന ശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുശേഷം പാലിന് സംഭരണ വില വർധിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയ ക്ഷീരവികസന മന്ത്രി ആ വാക്കിന് പുല്ലുവില കൽപ്പിക്കുന്നില്ലെന്നും ബിജു കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."