40 വർഷമായി പള്ളിയിൽ ഇഫ്താറൊരുക്കി ഒരു ക്ഷേത്ര ട്രസ്റ്റ്; ചെന്നൈയിൽ നിന്നൊരു മതസൗഹാർദ്ദ കാഴ്ച
ചെന്നൈ: ഇന്ത്യയുടെ വിഭജനകാലത്തെ കയ്‌പ്പേറിയ ഓര്‍മകളെ സ്‌നേഹം കൊണ്ട് മായ്ക്കുകയാണ് ചെന്നൈയിലെ ഒരു കൂട്ടം മനുഷ്യര്‍. മയിലാപ്പൂരിലെ സൂഫി ദാര്‍ ക്ഷേത്രവും സൂഫിദാര്‍ ട്രസ്റ്റും ചേര്‍ന്ന് റമദാന്‍ കാലത്ത് പ്രതിദിനം 1,200ഓളം പേര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനം 40 വര്‍ഷമായി തുടരുന്നു. ട്രിപ്ലിക്കേനിലെ ചരിത്രപ്രസിദ്ധമായ വല്ലാജ പള്ളിയിലാണ് ഈ സ്‌നേഹവിരുന്ന് വിളമ്പുന്നത്.
1947ലെ വിഭജനത്തെത്തുടര്‍ന്ന് സിന്ധില്‍ നിന്ന് അഭയാര്‍ഥിയായി ചെന്നൈയിലെത്തിയ ദാദാ രത്തന്‍ചന്ദ് എന്ന ഹിന്ദു വിശ്വാസിയാണ് ഈ പാരമ്പര്യത്തിന് തുടക്കമിട്ടത്. സൂഫി സന്യാസിയായ ഷഹന്‍ഷാ ബാബ നെബ്‌രാജ് സാഹിബിന്റെ ബോധനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം സ്ഥാപിച്ച ട്രസ്റ്റ്, മതപരമായ വേര്‍തിരിവുകള്‍ക്കതീതമായി മനുഷ്യത്വത്തിന് മുന്‍ഗണന നല്‍കുന്നു. ആര്‍ക്കോട്ട് നവാബ് കുടുംബവുമായി ആഴത്തിലുള്ള സൗഹൃദമാണ് പള്ളിയിലെ നോമ്പുതുറയിലേക്ക് ക്ഷേത്ര വിശ്വാസികളെ എത്തിച്ചത്. ദാദാ രത്തന്‍ചന്ദിന്റെ വിയോഗത്തിന് ശേഷവും ഈ സ്‌നേഹയാത്ര തടസ്സമില്ലാതെ മുന്നോട്ടുപോകുന്നു.
മയിലാപ്പൂര്‍ ഡോ. രാധാകൃഷ്ണന്‍ റോഡിലെ ക്ഷേത്ര അടുക്കളയില്‍ പുലര്‍ച്ചെ 7:30ന് തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കും. പൂര്‍ണമായും സസ്യാഹാരമാണ് ഇവിടെ തയാറാക്കുന്നത്. വെജിറ്റബിള്‍ ബിരിയാണി, ഫ്രൈഡ് റൈസ്, ചന്ന റൈസ്, പഴങ്ങള്‍, മധുരപലഹാരങ്ങള്‍, ഈന്തപ്പഴം, കുങ്കുമപ്പൂവ് ചേര്‍ത്ത പാല്‍, കുടിവെള്ളം എന്നിങ്ങനെയുള്ള മെനു വൈകീട്ടോടെ തയാറാകും.
വൈകീട്ട് വാഹനങ്ങളില്‍ ഈ ഭക്ഷണം വല്ലാജ പള്ളിയില്‍ എത്തിക്കും. ഏകദേശം 70 ഓളം സന്നദ്ധപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഇഫ്താര്‍ വിതരണം നടത്തുന്നത്. ഇസ്‌ലാമിക ആചാരങ്ങളോടുള്ള ബഹുമാനസൂചകമായി പലരും തൊപ്പി ധരിച്ചാണ് സേവനത്തില്‍ ഏര്‍പ്പെടുന്നത്. 1,000 മുതല്‍ 1,200 വരെ ആളുകള്‍ക്കാണ് പ്രതിദിനം ഇവിടെ ഭക്ഷണം നല്‍കുന്നത്.
'ഇത് മതത്തിന്റെ കാര്യമല്ല, മറിച്ച് മനുഷ്യത്വത്തിന്റെ കാര്യമാണ്. കരുണയ്ക്ക് മതമില്ല, അതുകൊണ്ടാണ് പതിറ്റാണ്ടുകളായി ഞങ്ങള്‍ ഇത് തുടരുന്നത്.- സന്നദ്ധപ്രവര്‍ത്തകരിലൊരാളായ ഹരീഷ് മക്കര്‍ പറഞ്ഞു. മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പോലും ഈ സേവനത്തില്‍ പങ്കുചേരാന്‍ ചെന്നൈയില്‍ എത്താറുണ്ട്. നോമ്പുതുറയ്ക്ക് ശേഷം ബാക്കി വരുന്ന ഭക്ഷണം പള്ളിക്ക് പുറത്തുള്ള പാവപ്പെട്ടവര്‍ക്കും വിതരണം ചെയ്യാറുണ്ട്.
ഹിന്ദു ദൈവങ്ങള്‍ക്കൊപ്പം സൂഫി സന്യാസിമാരുടെയും യേശുക്രിസ്തുവിന്റെയും മാതാവിന്റെയും ഗുരുനാനാക്കിന്റെയും ചിത്രങ്ങള്‍ അലങ്കരിച്ച സൂഫി ദാര്‍ ക്ഷേത്രം, വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യ കാത്തുസൂക്ഷിക്കുന്ന സാഹോദര്യത്തിന്റെ വലിയ അടയാളമാണ്.
A Chennai-based Sufi Dargah and temple have been hosting a daily Iftar feast for 1,200 people during Ramadan for 40 years, promoting communal harmony and love. The tradition, started by a Hindu refugee from Sindh, continues to bring people together, serving vegetarian food to all, regardless of faith
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."