യുവാക്കൾക്കിടയിൽ കേൾവിശക്തി കുറയുന്നു; വില്ലനാകുന്നത് ഇയർഫോണുകൾ; ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ
ന്യൂഡൽഹി: ഇന്ത്യയിലെ യുവാക്കൾക്കിടയിൽ കേൾവിശക്തി കുറയുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ. അമിതമായ ഇയർഫോൺ ഉപയോഗവും ഉയർന്ന ശബ്ദവുമാണ് രാജ്യത്തെ കൗമാരക്കാരെയും യുവാക്കളെയും വലിയൊരു ആരോഗ്യപ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് എന്നാണ് പറയുന്നത്. സുരക്ഷിതമല്ലാത്ത രീതിയിലുള്ള ഓഡിയോ ഉപകരണങ്ങളുടെ ഉപയോഗം മൂലം ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം യുവാക്കൾ കേൾവി തകരാറിലാകാൻ സാധ്യതയുള്ളവരാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) കണക്ക് വ്യക്തമാക്കുന്നത്.
നമ്മുടെ ഉൾക്കാതിലെ 'ഹെയർ സെല്ലുകളെ' (Hair Cells) ആണ് അമിതമായ ശബ്ദം നേരിട്ട് ബാധിക്കുന്നത്. ഒരിക്കൽ നശിച്ചുപോയാൽ ഈ കോശങ്ങൾ വീണ്ടും ഉണ്ടാകില്ല എന്നതാണ് ഏറ്റവും വലിയ അപകടമെന്ന് മണിപ്പാൽ ഹോസ്പിറ്റലിലെ ഇ.എൻ.ടി വിദഗ്ധൻ ഡോ. സതീഷ് നായർ ചൂണ്ടിക്കാട്ടുന്നു. 85 ഡെസിബെല്ലിൽ കൂടുതൽ ശബ്ദം തുടർച്ചയായി കേൾക്കുന്നത് കേൾവിശക്തി എന്നെന്നേക്കുമായി നഷ്ടപ്പെടാൻ കാരണമാകും.
ലക്ഷണങ്ങൾ അവഗണിക്കരുത്
പലപ്പോഴും കേൾവി നഷ്ടപ്പെടുന്നത് പെട്ടെന്നല്ലാത്തതിനാൽ പലരും ഇത് തിരിച്ചറിയാൻ വൈകുന്നു. താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കേണ്ടതാണ്:
ചെവിക്കുള്ളിൽ മുഴക്കമോ മുരളലോ അനുഭവപ്പെടുക (Tinnitus).
ബഹളമുള്ള സ്ഥലങ്ങളിൽ സംഭാഷണങ്ങൾ വ്യക്തമാകാതിരിക്കുക.
കേൾവിയിൽ എന്തോ തടസ്സം അനുഭവപ്പെടുക.
ചില പ്രത്യേക ശബ്ദങ്ങളോട് അസ്വസ്ഥത തോന്നുക.
ഇയർഫോൺ ഉപയോഗം പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ലെങ്കിലും ചില മുൻകരുതലുകൾ എടുക്കുന്നത് വഴി അപകടം ഒഴിവാക്കാം.
വോളിയം പരമാവധി 60 ശതമാനത്തിൽ താഴെ മാത്രം വയ്ക്കുക. അതുപോലെ, തുടർച്ചയായി 60 മിനിറ്റിൽ കൂടുതൽ ഇയർഫോൺ ഉപയോഗിക്കരുത്.
ഓരോ മണിക്കൂർ ഉപയോഗത്തിന് ശേഷവും ചെവിക്ക് മതിയായ വിശ്രമം നൽകുക.
അണുബാധ ഒഴിവാക്കാൻ ഇയർബഡുകൾ വൃത്തിയായി സൂക്ഷിക്കുക.
കേൾവിയിൽ നേരിയ വ്യത്യാസം തോന്നിയാൽ പോലും ഇ.എൻ.ടി സ്പെഷ്യലിസ്റ്റിനെ കണ്ട് പരിശോധന നടത്തുക.
ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരിച്ചുപിടിക്കാൻ കഴിയാത്ത ഒന്നാണ് നമ്മുടെ കേൾവിശക്തി. അതിനാൽ, ഇയർഫോണുകൾ ഉപയോഗിക്കുമ്പോൾ അല്പം ജാഗ്രത പാലിക്കുന്നത് വരാനിരിക്കുന്ന വലിയൊരു വിപത്തിനെ തടയാൻ സഹായിക്കും.
Experts warn of rising hearing loss among Indian youth due to excessive earphone use. High volumes damage permanent hair cells in the inner ear, often leading to irreversible deafness. To prevent this, doctors recommend the "60-60 rule"—keeping volume below 60% and limiting use to 60 minutes at a time.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."