കൊല്ലത്ത് സർക്കാർ ആശുപത്രിയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു; ശസ്ത്രക്രിയ കഴിഞ്ഞ രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊല്ലം: കൊല്ലത്ത് ജില്ല ആശുപത്രിയിലെ സീലിങ്ങിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണ് അപകടം. ഒന്നാം നിലയിൽ ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന രോഗിയുടെ മുകളിലേക്കും സമീപത്തെ മറ്റൊരു രോഗിയുടെ അരികിലേക്കുമാണ് കോൺക്രീറ്റ് പാളികൾ വീണത്.
കാലിന്റെ ഓപ്പറേഷൻ കഴിഞ്ഞ ശൂരനാട് സ്വദേശിയായ ശ്യാമിന്റെ കൈകളിലേക്കായിരുന്നു പാളികൾ വീണത്. ഇന്നലെയായിരുന്നു ശ്യാമിന്റെ ഓപ്പറേഷൻ കഴിഞ്ഞിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ ശ്യാമിനെ വൈകിട്ട് 3:00 മണിക്ക് വാർഡിൽ എത്തിച്ചതിന് പിന്നാലെയായിരുന്നു അപകടം നടന്നത്.
ചരിഞ്ഞു കിടക്കുകയായിരുന്നതിനാൽ തലനാരിഴയ്ക്ക് തലയിൽ കോൺക്രീറ്റ് പാളികൾ വീഴാതെ രക്ഷപ്പെടുകയായിരുന്നു. സമീപത്ത് കിടന്ന ഇരവിപുരം സ്വദേശി മണിയൻ എന്നയാളുടെ കട്ടിലിന്റെ അടുത്തേക്കും കോൺക്രീറ്റ് പാളികൾ വീണു.
രോഗികൾ കിടക്കുന്ന ഭാഗത്തെ സീലിംഗ് പൊട്ടിപ്പൊളിഞ്ഞിരിക്കുന്ന വിവരം ജീവനക്കാരോട് പലതവണ രോഗികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ജീവനക്കാർ ഈ വിഷയം ആധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുയോ വേണ്ടവിധത്തിൽ ശ്രദ്ധ കൊടുക്കുകയോ ചെയ്യാതെ പോവുകയായിരുന്നു. ജീവനക്കാർ എത്തിയ ശേഷം അടർന്നുവീണ കോൺക്രീറ്റ് പാളികൾ എടുത്ത് മാറ്റി രോഗിയെ മറ്റൊരു കട്ടിലിലേക്ക് കിടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."