ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തി; പി.പി ദിവ്യ ബി.ജെ.പിയിലേക്കോ?
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിസ്ഥാനത്തായതിനു പിന്നാലെ പാര്‍ട്ടി കൈയൊഴിഞ്ഞ സി.പി.എം വനിതാനേതാവ് ബി.ജെ.പിയിലേക്കെന്നു സൂചന. ജില്ലയിലെ ബി.ജെ.പി നേതാക്കള്‍ കഴിഞ്ഞദിവസം ദിവ്യയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു കൂടിക്കാഴ്ച. നവീന്‍ബാബുവിന്റെ മരണത്തില്‍ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റിലായതിനു പിന്നാലെ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കിയിരുന്നു. വൈകാതെ സി.പി.എം ജില്ലാ കമ്മിറ്റി അംഗത്വത്തില്‍നിന്നും ഒഴിവാക്കി. പാപ്പിനിശേരി ഏരിയാ കമ്മിറ്റിക്കു കീഴിലെ ഇരിണാവ് സൗത്ത് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയുമുണ്ടായി.
കഴിഞ്ഞദിവസം തിരുവനന്തപുരത്തു നടന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തിലും ദിവ്യയെ അവഗണിച്ചു. മഹിളാ അസോസിയേഷന്‍ ഭാരവാഹി തെരഞ്ഞെടുപ്പിലും ദിവ്യയെ തഴയുകയായിരുന്നു. അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നാണ് ദിവ്യയെ നീക്കിയത്. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഭാരവാഹിത്വത്തില്‍ നിന്ന് ദിവ്യയെ നീക്കിയതെന്നറിയുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.പി ദിവ്യയുടെ പരസ്യ അധിക്ഷേപത്തില്‍ മനംനൊന്ത് 2014 ഒക്ടോബര്‍ 14നായിരുന്നു നവീന്‍ബാബു ജീവനൊടുക്കിയത്. തുടക്കത്തില്‍ ദിവ്യയെ സംരക്ഷിക്കാൻ സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വം വ്യഗ്രതകാട്ടിയെങ്കിലും നവീന്‍ബാബുവിന്റെ ജന്മനാടായ പത്തനംതിട്ടയിലെ സി.പി.എം നേതാക്കൾ ദിവ്യയ്‌ക്കെതിരേ കടുത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു. ഗത്യന്തരമില്ലാതെയാണ് കണ്ണൂര്‍ നേതൃത്വം ദിവ്യയെ കൈയൊഴിയാന്‍ നിര്‍ബന്ധിതമായത്.
ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു റിമാന്‍ഡിലായതിനു പിന്നാലെയാണ് ദിവ്യയെ ഇനിയും സംരക്ഷിച്ചാല്‍ പാര്‍ട്ടിക്കു ക്ഷീണമാകുമെന്ന് സി.പി.എമ്മിനു ബോധ്യമായത്. ജയില്‍മോചിതയായ ശേഷം പാര്‍ട്ടിനേതൃത്വവുമായി അടുക്കാന്‍ പല ശ്രമങ്ങളും ദിവ്യ നടത്തിയെങ്കിലും അന്നുവരെ നിഴലായുണ്ടായിരുന്നവര്‍ പോലും ദിവ്യയ്ക്ക് മുഖം കൊടുക്കാതായി. വൈകാതെ യാത്രകളും റീല്‍സുമൊക്കെയായി പിടിച്ചുനില്‍ക്കാനും പാര്‍ട്ടി നേതൃത്വത്തിലേക്കു തിരിച്ചുവരാനും ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല.
സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കായി ദിവ്യ നടത്തിയ അപദാനങ്ങളും പിടിവള്ളിയായില്ല. വളര്‍ത്തി വലുതാക്കിയ പ്രസ്ഥാനത്തിന്റെ താക്കോല്‍സ്ഥാനങ്ങളിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്ന തിരിച്ചറിവിലാണ് കളംമാറാനുള്ള ദിവ്യയുടെ നീക്കമെന്നറിയുന്നു. വരുംദിവസങ്ങളില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി തുടര്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ കല്യാശേരി മണ്ഡലത്തില്‍ നിന്ന് ദിവ്യയെപ്പോലുള്ള മുതിര്‍ന്ന വനിതാനേതാവ് കൂടുമാറിയാല്‍ അത് പാര്‍ട്ടിക്ക് കനത്ത ക്ഷീണമാകുമെന്നുറപ്പ്.
പലരും വന്നു കാണാറുണ്ട്; തല്‍ക്കാലം എങ്ങോട്ടുമില്ല: പി.പി ദിവ്യ
രാഷ്ട്രീയപ്രവര്‍ത്തക എന്ന നിലയില്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ തന്നെ വന്നു കാണാറും വിളിക്കാറുമുണ്ടെന്ന് പി.പി ദിവ്യ. ബി.ജെ.പി നേതാക്കള്‍ മാത്രമല്ല കാണാന്‍ വന്നത്. കോണ്‍ഗ്രസ്, മുസലിം ലീഗ് നേതാക്കളുമായും നല്ല സൗഹൃദമുണ്ട്. കേസ് നടത്തിപ്പിനുള്ള സഹായം വരെ പല നേതാക്കളും വാഗ്ദാനം ചെയ്തു. സി.പി.എം അംഗമെന്ന നിലയില്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ തല്‍ക്കാലം ആഗ്രഹമില്ല. പാര്‍ട്ടി പൂര്‍ണമായും കൈയൊഴിഞ്ഞെന്നു ബോധ്യമായാല്‍ മാത്രം മറ്റു വഴികള്‍ ആലോചിക്കും. ഇപ്പോള്‍ തനിക്കു മുന്നിലുള്ളത് ഹൈക്കോടതിയില്‍ നടക്കുന്ന കേസും കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളുമാണെന്നും ദിവ്യ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."