ഒരു രൂപ പോലും ചെലവഴിക്കാതെ ന്യൂനപക്ഷ പദ്ധതികൾ
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമത്തിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ചില പദ്ധതികളിൽ നടപ്പു സാമ്പത്തിക വർഷം ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് രേഖകൾ. നിയമസഭയിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ ചോദ്യത്തിന് മന്ത്രി വി. അബ്ദുറഹിമാൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള വിവാഹപൂർവ കൗൺസലിങ് പദ്ധതിയിലേക്ക് 50 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.
സ്വയംതൊഴിൽ പദ്ധതിക്കായി 500 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. അതിലും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പിനായി 82 ലക്ഷം രൂപയും സി.എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിനായി (പുതിയത്) 800 ലക്ഷം രൂപയും മദർതെരേസ സ്‌കോളർഷിപ്പിനായി 68 ലക്ഷം രൂപയും വകയിരുത്തിയെങ്കിലും ഒരു രൂപയും ചെലവഴിച്ചിട്ടില്ലെന്ന് നിയമസഭയിൽ മന്ത്രി നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ എൻ.ഐ.സി പോർട്ടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സ്‌കോളർഷിപ്പ് വിതരണം വൈകിപ്പിച്ചതെന്നും സ്‌കോളർഷിപ്പുകൾക്കുള്ള തുക ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നും കഴിഞ്ഞ മാസം നൽകിയ മറുപടിയിൽ പറയുന്നുണ്ട്.
മറ്റു പദ്ധതികളിലും ബജറ്റിൽ വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും തമ്മിൽ വലിയ അന്തരം പ്രകടമാണ്. ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിക്ക് 500 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയെങ്കിലും ചെലവഴിച്ചത് 81.5 ലക്ഷം മാത്രമാണ്. വ്യക്തിത്വ വികസന-കരിയർ ഗൈഡൻസ് പരിശീലനത്തിന് 120 ലക്ഷം രൂപ വകയിരുത്തിയെങ്കിലും ചെലവഴിച്ചത് 54.22 ലക്ഷം രൂപ മാത്രമാണെന്നും നിയമസഭയിൽ മന്ത്രി നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."