ന്യൂനപക്ഷ ക്ഷേമം: ചെലവഴിക്കാതെ 367.20 കോടി
മലപ്പുറം: ഇടത് സർക്കാർ ന്യൂനപക്ഷ ക്ഷേമത്തിന് ബജറ്റിൽ വകയിരുത്തിയ പ്ലാന്റഫണ്ടിൽ ചെലവിടാതെ 367.20 കോടി. ഓരോ വർഷവും ന്യൂനപക്ഷ ക്ഷേമത്തിനായി ബജറ്റിൽ കോടികൾ വകയിരുത്തുന്നുവെങ്കിലും ഇത് വേണ്ടവിധത്തിൽ ചെലവഴിക്കപ്പെടുന്നില്ല.10 വർഷത്തിനിടെ 367,20,58,881 കോടി രൂപയാണ് ചെലവിടാതിരുന്നത്. തനത് സാമ്പത്തിക വർഷം 105,63,00,000 കോടി രൂപ വകയിരുത്തിയതിൽ ഇതുവരെ 24,09,09,343 രൂപയാണ് ചെലവിട്ടത്. 81 കോടി ഇനിയും ചെലവിടാനുണ്ട്.
ഓരോ വർഷവും ന്യൂനപക്ഷ ക്ഷേമത്തിന് ബജറ്റിൽ തുക വകയിരുത്തുന്നതിലും ഗണ്യമായ കുറവുവന്നിട്ടുണ്ട്. ഈ തുക തന്നെ ചെലവഴിക്കപ്പെടുന്നുമില്ല. കഴിഞ്ഞവർഷം മാത്രം 55.73 കോടിയാണ് ചെലവിടാതിരുന്നത്. തൊട്ടുമുമ്പുള്ള വർഷമിത് 56 കോടിയായിരുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ 44.64 കോടിയാണ് ചെലവിടാനുള്ളത്. 2016-17 ൽ 12 കോടിയും 2017-18 ൽ 16 കോടിയും 2018-19ൽ 36 കോടിയും 2019-20ൽ 39 കോടിയും ചെലവഴിച്ചിട്ടില്ല. 2020-21ൽ 20 കോടിയും 2021-22ൽ 15 കോടിയും 2022-23ൽ 44.64 കോടിയുമാണ് ചെലവഴിക്കാതിരുന്നത്.
സ്‌കോളർഷിപ്പിൽ വീതംവയ്പ്
മുസ്‌ലിം വിഭാഗത്തിലെ വിദ്യാർഥികൾക്കായി മാത്രം തുടങ്ങിയ സ്‌കോളർഷിപ്പ് 20 ശതമാനം ക്രിസ്ത്യൻ വിഭാഗത്തിലെ പിന്നോക്കക്കാർക്ക് നൽകാൻ തീരുമാനിച്ചത് പാലൊളി കമ്മറ്റി നിർദേശങ്ങൾക്ക് വിരുദ്ധമായിരുന്നു.
ക്രിസ്ത്യൻ വിഭാഗത്തിലെ പിന്നോക്ക വിഭാഗങ്ങളായ ലത്തീൻ കത്തോലിക്കർക്കും പട്ടിക ജാതിയിൽ നിന്നു വന്ന പരിവർത്തിത ക്രൈസ്തവർക്കുമാണ് സ്‌കോളർഷിപ്പ് മാറ്റിയത്. ഇതോടെ മുസ്‌ലിംകളുടെ നൂറ് ശതമാനം 80 ശതമാനമായി കുറഞ്ഞു. 80:20 എന്ന രീതിയിൽ സ്‌കോളർഷിപ്പ് നൽകുന്നതിനെതിരേ വീണ്ടും ചില ക്രിസ്ത്യൻ ഗ്രൂപ്പുകൾ രംഗത്തെത്തി. ന്യൂനപക്ഷങ്ങളുടെ സ്‌കോളർഷിപ്പ് മുസ്‌ലിംകൾ മാത്രം നേടിയെടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇവരിൽ ചിലർ കോടതി കയറിയത്. സംസ്ഥാന ജനസംഖ്യയുടെ 26 ശതമാനം വരുന്ന മുസ്‌ലിംകൾ സ്കോളർഷിപ്പിന്റെ 80 ശതമാനം നേടുന്നുവെന്നായി പ്രചാരണം.
ഇതോടെ കോടതി ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി വീതിച്ച് നൽകണമെന്ന് വിധിച്ചു. എന്നാൽ ഇത് പാലൊളി കമ്മറ്റിയുടെ ശുപാർശയുടെ ഭാഗമായി നടപ്പിലാക്കിയതാണെന്ന് ബോധ്യപ്പെടുത്താൻ സർക്കാർ തുനിഞ്ഞിതുമില്ല.
കേരളത്തിലെ അലിഗഡ് കാംപസ് നിലനിൽപ് ഭീഷണിയിൽ
പെരിന്തൽമണ്ണയ്ക്കടുത്ത് ചെറുകര ചേലമലയിലാണ് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സച്ചാർ, പാലൊളി കമ്മറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അലിഗഡ് മുസ്‌ലിം സർവകലാശാലാ കേന്ദ്രം ആരംഭിച്ചത്. പത്തു വർഷംകൊണ്ട് സ്വതന്ത്ര സർവകലാശാലയാക്കാൻ ലക്ഷ്യമിട്ട കലാലയം 15 വർഷമായിട്ടും ഒരു ആർട്‌സ് കോളജിന്റെ പരിഗണന പോലും ലഭിക്കാതെ ശൈശവാവസ്ഥയിൽ തന്നെതുടരുകയാണ്.
ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം നിർദേശിക്കാൻ മൻമോഹൻസിങ് സർക്കാർ നിയോഗിച്ച സച്ചാർ കമ്മറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറത്തും ബംഗാളിലെ മൂർഷിദാബാദ്, ബിഹാറിലെ കിഷൻഗഞ്ച് എന്നിവിടങ്ങളിലും അലിഡഡിന്റെ പുതിയ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ തുറക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."