'സാമ്പത്തിക ദുർബല സംവരണം സാമൂഹിക നീതിയല്ല'
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി നടപ്പാക്കിയതായിരുന്നു സാമ്പത്തിക ദുർബല സംവരണം. നടപ്പിലാക്കി ആറു വർഷം പിന്നിടുമ്പോഴും സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന അഭിപ്രായം നിലനിൽക്കുന്നുണ്ടോ..?
തീർച്ചയായും. ഭരണഘടന അടിസ്ഥാനപരമായി ഉറപ്പുനൽകുന്ന സാമൂഹ്യനീതിയുടെ അടിത്തറ തകർക്കുന്നതായിരുന്നു 2019ൽ 103ാം ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കിയ ഇ.ഡബ്ല്യു.എസ് (സാമ്പത്തിക ദുർബല വിഭാഗം) സംവരണം. സാമൂഹ്യനീതി ലക്ഷ്യമിട്ട് ഭരണഘടന വിഭാവനംചെയ്ത സംവരണം എന്ന ആശയത്തെ, കേവലം ദാരിദ്ര്യനിർമാർജന പദ്ധതിയെന്ന തരത്തിലേക്ക് തരംതാഴ്ത്തുകയാണ് ചെയ്തിരിക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾ പൂർണമായും അട്ടിമറിക്കപ്പെട്ടു. പുനരാലോചനകൾ ഉണ്ടാകണം.
?സാമ്പത്തിക ദുർബല സംവരണം സാമൂഹ്യ നീതി അട്ടിമറിച്ചു എന്നതിന് സമീപകാല ഉദാഹരണങ്ങൾ
നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. ഏതാനും മാസങ്ങൾക്ക് മുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6,589 ക്ലാർക്കുമാരുടെ ഒഴിവിലേക്ക് ദേശവ്യാപകമായി നടത്തിയ പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ ഓരോ സമുദായങ്ങൾക്കും നിശ്ചയിച്ച കട്ട് ഓഫ് മാർക്ക് ഇങ്ങനെയായിരുന്നു. പട്ടികജാതി 63.5, പട്ടിക വർഗം 47.5. ഇ.ഡബ്ല്യു.എസ് 36.5, ഒ.ബി.സി 74, ജനറൽ74. ഇതിൽ പതിയിരിക്കുന്ന അട്ടിമറി പൊതുസമൂഹത്തിന് അറിയില്ല. നമ്മുടെ സംസ്ഥാനത്തെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷകളിലും മറ്റും സ്ഥിതി സമാനമാണ്. കേരളത്തിൽ കഴിഞ്ഞ അധ്യയനവർഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റിൽ സ്റ്റേറ്റ് മെറിറ്റ് 697 വരെ റാങ്ക് ലഭിച്ച എല്ലാവരും പ്രവേശനത്തിന് അർഹത നേടി. 916 വരെ റാങ്കുള്ള മുസ്്ലിംകൾക്കും 1627 വരെ റാങ്കുള്ള ഈഴവ സമുദായത്തിൽപെട്ടവർക്കും സംവരണ അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ചു. മറ്റു പിന്നോക്ക ഹിന്ദു വിഭാഗത്തിൽപ്പെട്ട 1902 വരെ റാങ്ക് ലഭിച്ചവരും പ്രവേശനംനേടി. അതേസ്ഥാനത്ത് ഇ.ഡബ്ല്യു.എസ് സംവരണം മുഖേന 2842 വരെ റാങ്ക് ലഭിച്ച വിദ്യാർഥിക്ക് വരെ പ്രവേശനം ലഭിച്ചു. സ്വാശ്രയ കോളജുകളിലെ പ്രവേശനത്തിലും ഒ.ബി.സി വിഭാഗം വിദ്യാർഥികളെക്കാൾ വളരെ താഴ്ന്ന റാങ്കുള്ള സവർണ സമുദായത്തിൽ ഉൾപ്പെട്ടവർ ഇ.ഡബ്ല്യു.എസ് കാറ്റഗറിയിൽ പ്രവേശനം നേടി. സാമൂഹ്യനീതി അട്ടിമറിക്കപ്പെടുന്ന പ്രത്യക്ഷ ഉദാഹരണങ്ങളാണിത്.
സംവരണ അട്ടിമറി നീക്കങ്ങൾ കേരളത്തിലും ശക്തിപ്രാപിക്കുന്നുണ്ടോ.?
സംവരണ അട്ടിമറിയിൽ കേരളവും പിന്നിലല്ല. ഇ.ഡബ്ല്യു.എസ് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിൽ കേരളം സ്വീകരിച്ച സമീപനം അതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ്. ഏറ്റവും ഒടുവിൽ സംവരണ അട്ടിമറി നടന്നത് ഗുരുവായൂർ ദേവസ്വം ബോർഡിലാണ്. ഗുരുവായൂർ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖേന പട്ടിക വിഭാഗക്കാരടക്കം പിന്നോക്ക സമുദായാംഗങ്ങൾ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ക്ഷേത്രങ്ങളിൽ ശാന്തിക്കാരുമായി നിയമിക്കപ്പെട്ടിരുന്നു. എന്നാൽ, ദേവസ്വം ഉദ്യോഗസ്ഥരുടെ ഹരജിയെ തുടർന്ന് ബോർഡിനു കീഴിലുള്ള നിയമനങ്ങൾ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ നിന്ന് എടുത്തുകളഞ്ഞിരിക്കുന്നു. ഇത് നഗ്നമായ സംവരണ അട്ടിമറിയാണ്. പക്ഷേ, ആരും പ്രതികരിച്ചു കണ്ടില്ല.
എങ്ങനെ പ്രതിരോധിക്കാനാകും?
നിയമപരമായും ജനാധിപത്യപരവുമായ ഇടപെടലുകൾ അനിവാര്യമാണ്. ഭരണസംവിധാനങ്ങളുടെ നീക്കങ്ങളെ സസൂക്ഷ്മം വീക്ഷിച്ച് ഇടപെടൽ നടത്തിയില്ലെങ്കിൽ ലഭ്യമായ അവകാശങ്ങളും അവസരങ്ങളും നഷ്ടപ്പെടുന്നത് കണ്ടുനിൽക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."