മൂന്ന് ദൗത്യങ്ങള്‍, 608 ബഹിരാകാശ നാളുകള്‍...27 വര്‍ഷത്തെ ഐതിഹാസിക യാത്രയ്ക്ക് വിരാമമിട്ട് സുനിത വില്യംസ് പടിയിറങ്ങി
കാനവറല്‍: ഒരായുസ്സ് മുഴുവന്‍ ആകാശ രഹസ്യങ്ങള്‍ തേടിയുള്ള യാത്ര. ആകാശത്തിലെ അതിശയങ്ങളിലേക്ക്ുണര്‍ന്നും ഉറങ്ങിയുമുള്ള ജീവിതം. മിന്നിത്തിളങ്ങുന്ന താരകളേക്കാള്‍ തെളിച്ചത്തില്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ട നാമം. സുനിത വില്യംസ്. മൂന്ന് പതിറ്റാണ്ടോളം നീണ്ട തന്റെ ജീവിതത്തിലെ 'സാഹസിക' നാളുകള്‍ക്ക് അവര്‍ വിരാമം കുറിച്ചിരിക്കുന്നു.
ബഹിരാകാശ രംഗത്ത് അമേരിക്കയുടെ മുന്നേറ്റത്തിനൊപ്പം ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ത്ത സുനിത വില്യംസ് നാസയില്‍ നിന്നും വിരമിച്ചു. 2025 ഡിസംബര്‍ 31-ഓടെ അവര്‍ ഔദ്യോഗികമായി നാസയുടെ പടിയിറങ്ങിയതായി ഏജന്‍സി ചൊവ്വാഴ്ച സ്ഥിരീകരിച്ചു. 60ാം വയസ്സില്‍ 27 വര്‍ഷം നീണ്ടുനിന്ന തന്റെ സേവനം അവസാനിപ്പിച്ച് പടിയിറങ്ങുമ്പോള്‍ നേട്ടങ്ങള്‍ ഏറെയാണ് തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ബഹിരാകാശത്ത് ആകെ 608 ദിവസങ്ങള്‍ ചെലവഴിച്ച അത്യപൂര്‍വ്വ നേട്ടമാണ് അതില്‍ ഏറ്റവും പ്രധാനം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒമ്പത് മാസത്തോളം നീണ്ടുനിന്ന അപ്രതീക്ഷിത പ്രതിസന്ധികളെ അതിജീവിച്ച് മടങ്ങിയെത്തിയതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. വെറും പത്തു ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) പോയ സുനിത, സാങ്കേതിക കാരണങ്ങളാല്‍ ഒന്‍പതര മാസത്തോളം അവിടെ ചിലവഴിച്ച ശേഷമാണ് മടങ്ങിയെത്തിയത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒന്നിലധികം തവണ സഞ്ചരിച്ച് റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട് അവര്‍. 1983-ല്‍ യുഎസ് നേവല്‍ അക്കാദമിയില്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. നാവികസേനയില്‍ നിന്ന് ബഹിരാകാശയാത്രികയിലേക്കുള്ള മാറ്റം സുനിത വില്യംസിനെ ചരിത്രത്തിന്റെ തന്നെ ഭാഗമാക്കി.
27 വര്‍ഷം മൂന്ന് ഐതിഹാസിക ദൗത്യങ്ങള്‍
നാസയിലെ 27 വര്‍ഷത്തെ സേവനത്തിനിടയില്‍ മൂന്ന് തവണ സുനിത ബഹിരാകാശ നിലയത്തിലേക്ക് ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ട്. 2006 ഡിസംബര്‍ 9 ന് ഡിസ്‌കവറി എന്ന ബഹിരാകാശവാഹനത്തില്‍ STS116 ആയിരുന്നു ആദ്യ ദൗത്യം. എക്‌സ്‌പെഡിഷന്‍ 14/15 ലെ അംഗമെന്ന നിലയില്‍, വില്യംസ് ഒരു ഫ്‌ളൈറ്റ് എഞ്ചിനീയറായി സേവനമനുഷ്ഠിക്കുകയും 29 മണിക്കൂറും 17 മിനിറ്റും ദൈര്‍ഘ്യമുള്ള നാല് ബഹിരാകാശ നടത്തങ്ങള്‍ നടത്തി അന്നത്തെ ലോക റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം, 2012 ജൂലൈ 14 നായിരുന്നു അടുത്ത ദൗത്യം. മൂന്ന് ബഹിരാകാശ നടത്തങ്ങള്‍ നടത്തി.
ഏറ്റവും ദൈര്‍ഘ്യമേറിയതായി മാറിയ മൂന്നാമത്തെ ദൗത്യം. വില്യംസും വില്‍മോറും 2024 ജൂണില്‍ നാസയുടെ ബോയിംഗ് ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ് ദൗത്യത്തിന്റെ ഭാഗമായി സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ വിക്ഷേപിച്ചു. 2025 മാര്‍ച്ചില്‍ രണ്ടിലാണ് വില്യംസും ബഹിരാകാശയാത്രികരും ഭൂമിയിലേക്ക് മടങ്ങിയത്.
ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡും ഇവര്‍ക്ക് സ്വന്തമാണ്. ഒമ്പത് തവണയായി 62 മണിക്കൂറാണ് അവര്‍ ബഹിരാകാശ നിലയത്തിന് പുറത്ത് നടന്നത്. സോളാര്‍ പാനലുകളുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക ജോലികള്‍ ഈ സമയത്ത് അവര്‍ നിര്‍വ്വഹിച്ചിരുന്നു.
ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അവസാന ദൗത്യം
ബോയിംഗിന്റെ 'സ്റ്റാര്‍ലൈനര്‍' പേടകത്തിന്റെ പരീക്ഷണ പറക്കലിന്റെ ഭാഗമായി 2024 ജൂണിലാണ് സുനിത വില്യംസും സഹയാത്രികന്‍ ബാരി വില്‍മോറും ബഹിരാകാശ നിലയത്തിലേക്ക് തിരിക്കുന്നത്.
വെറും എട്ട് ദിവസത്തെ ദൗത്യമായിരുന്നു ലക്ഷ്യം എന്നാല്‍ പേടകത്തിന്റെ സാങ്കേതിക തകരാറുകളും ഹീലിയം ചോര്‍ച്ചയും കാരണം യാത്ര പ്രതിസന്ധിയിലായി. ഓരോ നാലും ലോകത്തെ ആശങ്കയില്‍ നിര്‍ത്തി. പ്രാര്‍ഥനയുടെ ദിവസങ്ങള്‍. ഒമ്പത് മാസത്തോളമാണ് അവര്‍ക്ക് ബഹിരാകാശത്ത് തുടരേണ്ടി വന്നത്. ഒടുവില്‍ 2025 മാര്‍ച്ചില്‍ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തില്‍ അവര്‍ ഭൂമിയിലേക്ക് സുരക്ഷിതമായി മടങ്ങിയെത്തി.
നാസയുടെ ആദരം
മനുഷ്യന്റെ ബഹിരാകാശ യാത്രകളില്‍ പുതിയ പാതകള്‍ വെട്ടിത്തുറന്ന പ്രതിഭയാണ് സുനിത വില്യംസ് എന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ജാരെഡ് ഐസക്മാന്‍ പ്രശംസിച്ചു. അവരുടെ വിരമിക്കല്‍ ജീവിതത്തിന് അദ്ദേഹം എല്ലാ ആശംസകളും നേര്‍ന്നു.
ഇന്ത്യന്‍ വേരുകള്‍
ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ വേരുകളുള്ള ഡോ. ദീപക് പാണ്ഡ്യയുടെ മകളാണ് സുനിത. ഒരു ന്യൂറോഅനാട്ടമിസ്റ്റായിരുന്നുഅദ്ദേഹം. പിന്നീട് യു.എസിലേക്ക് കുടിയേറി സ്ലൊവേനിയന്‍ വംശജയായ ബോണി പാണ്ഡ്യയെ വിവാഹം കഴിച്ചു. സുനിതയ്ക്ക് ബഹിരാകാശം എപ്പോഴും പ്രിയപ്പെട്ട ഇടമായിരുന്നു. ''ബഹിരാകാശം എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്'' എന്നാണ് വിരമിക്കല്‍ വേളയില്‍ 60-കാരിയായ സുനിത പ്രതികരിച്ചത്. തന്റെ സഹപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ അവര്‍, ഭാവിയില്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങള്‍ക്ക് തന്റെ അനുഭവങ്ങള്‍ വഴികാട്ടിയാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
nasa astronaut sunita williams steps down after completing three space missions and spending 608 days in space, marking the end of an iconic 27-year career.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."