ശബരിമല സ്വര്‍ണക്കൊള്ള: കുരുക്ക് മുറുക്കാന്‍ ഇ.ഡി; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പെടെ നടപടികളിലേക്ക് നീങ്ങിയേക്കും
പത്തനംതിട്ട: ശബരിമല സ്വര്‍ണകൊള്ള കേസില്‍ ശക്തമായ നടപടികളിലേക്ക് നീങ്ങാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പ്രതികളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. കവര്‍ച്ചാപ്പണം ഉപയോഗിച്ച് പ്രതികള്‍ വാങ്ങിയ സ്വത്ത് കണ്ടു കെട്ടുന്നത് അടക്കമുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പണം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തടക്കം 21 സ്ഥലത്തായിരുന്നു ഇ.ഡി കഴിഞ്ഞദിവസം റെയ്ഡ് നടത്തിയത്.
സ്വര്‍ണക്കൊള്ള, ആസൂത്രകര്‍, ഒത്താശ ചെയ്തവര്‍, സാമ്പത്തികനേട്ടമുണ്ടായവര്‍ എന്നിവരെ തിരിച്ചറിയാനും ഡിജിറ്റല്‍ തെളിവുകള്‍, രേഖകള്‍ തുടങ്ങിയവ പിടിച്ചെടുക്കാനുമായിരുന്നു റെയ്ഡ്. 2019 മുതല്‍ 2025 വരെ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ചാണ് പരിശോധനകള്‍.
പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, എ.പത്മകുമാര്‍, എന്‍.വാസു, തന്ത്രി കണ്ഠര് രാജീവര് എന്നിവരുടെ വീടുകളിലും ഇവരുടെ ബന്ധുക്കളുടെ വീടുകളിലുമാണ് പ്രധാനമായും പരിശോധന നടന്നത്. മുന്‍ മന്ത്രിയുടെ പി.എ, ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍, സന്നിധാനത്തെ ദേവസ്വം ഓഫിസുകള്‍, തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനം, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരത്തെ വീട്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവിന്റെ ചങ്ങനാശേരിയിലെ വീട്, ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനും കമ്മിഷണറുമായ എന്‍. വാസുവിന്റെ തിരുവനന്തപുരത്തെ വീട്, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ജയശ്രീയുടെ കാക്കനാട്ടുള്ള വീട്, ദേവസ്വം മുന്‍ ഉദ്യോഗസ്ഥന്‍ രാജേന്ദ്രപ്രസാദിന്റെ അങ്കമാലിയിലെ വീട് എന്നിവിടങ്ങളിലാണ് കേരളത്തിലെ പരിശോധന.
സ്വര്‍ണപ്പാളി പുതുക്കിപ്പണിത ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഓഫിസ്, ഉടമ പങ്കജ് ഭണ്ഡാരിയുടെ വീട്, കര്‍ണാടകത്തിലെ ബെല്ലാരി സ്വദേശിയായ സ്വര്‍ണവ്യാപാരി ഗോവര്‍ധന്റെ വീട് എന്നിവിടങ്ങളിലും റെയ്ഡ് നടത്തി.
ശബരിമലയില്‍ ദേവസ്വം ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തിയാണ് റെയ്ഡ്. സാങ്കേതിക വിദഗ്ധര്‍, സ്വര്‍ണനിര്‍മാണ വിദഗ്ധര്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് റെയ്ഡുകള്‍ നടത്തിയത്.
കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍, പണമിടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളിലും പരിശോധന നടത്തി. ശബരിമലയിലെ സ്വര്‍ണം നഷ്ടമായതുമായി ബന്ധപ്പെട്ട തെളിവുകളും പണമിടപാടുകള്‍ സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകളും രേഖകളും പിടിച്ചെടുത്തു.
റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തെന്ന് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. സ്വര്‍ണക്കൊള്ളക്ക് പുറമേ ശബരിമലയിലെ സംഭാവനകളിലും, നെയ് വിതരണത്തിലും, വാജീവാഹന കൈമാറ്റ സാമ്പത്തിക ഇടപാടുകളിലും ക്രമക്കേടുകള്‍ ഉണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ എന്ന പേരിലായിരുന്നു ഇഡിയുടെ നടപടി.
അതിനിടെ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം. പത്മകുമാര്‍, മുരാരി ബാബു, ഗോവര്‍ധന്‍ എന്നിവര്‍ നല്‍കിയ ഹരജികളിലാണ് കോടതി വിധി ഉണ്ടാവുക. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ തങ്ങള്‍ക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നുമാണ് പ്രതികള്‍ കോടതിയില്‍ വാദിച്ചത്.
കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹരജിയില്‍ ജാമ്യം ലഭിച്ചിരുന്നു. റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ഉണ്ടെന്നു കാണിച്ചാണ് ജാമ്യഹരജി നല്‍കിയത്. എന്നാല്‍ സ്വര്‍ണക്കട്ടിളപ്പാളി കേസില്‍ ജാമ്യം ലഭിച്ചിട്ടില്ല എന്നതിനാല്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജയില്‍ മോചിതനാകാന്‍ കഴിഞ്ഞിട്ടില്ല.
the enforcement directorate intensifies investigation into the sabarimala gold heist case, signaling possible property attachment and strict action against the accused.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."