നിയമസഭാ തെരഞ്ഞെടുപ്പ് 2026: കേരളമടക്കം 5 സംസ്ഥാനങ്ങളിലേക്ക് 1444 നിരീക്ഷകർ; പരിശീലനം ഡൽഹിയിൽ തുടങ്ങി
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ (കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി) നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകരെ നിയോഗിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷകർക്കായി ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്‌മെന്റിൽ (IIIDEM) രണ്ട് ദിവസത്തെ പരിശീലന പരിപാടികൾക്ക് ഇന്ന് തുടക്കമായി.
നിരീക്ഷകരുടെ വിഭാഗങ്ങളും എണ്ണവും
സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ആകെ 1,444 മുതിർന്ന ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിരിക്കുന്നത്. ഇവരെ മൂന്ന് പ്രധാന വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്:
- ജനറൽ ഒബ്സർവർമാർ (477 പേർ):
മണ്ഡലങ്ങളിലെ പൊതുവായ ക്രമീകരണങ്ങൾ, സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക സമർപ്പണം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ നിരീക്ഷിക്കുന്നു.
- പൊലിസ് ഒബ്സർവർമാർ (451 പേർ):
ക്രമസമാധാന നില, സേന വിന്യാസം, സുരക്ഷാ വെല്ലുവിളികൾ എന്നിവയുടെ ചുമതല ഇവർക്കാണ്.
- ചെലവ് നിരീക്ഷകർ (516 പേർ):
സ്ഥാനാർത്ഥികളുടെയും പാർട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കാനും പണമൊഴുക്ക് തടയാനും ഇവരെ നിയോഗിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശം
പരിശീലന പരിപാടിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നിരീക്ഷകർക്ക് കർശന നിർദ്ദേശങ്ങൾ നൽകി.
"തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണും കാതുമായാണ് നിരീക്ഷകർ പ്രവർത്തിക്കേണ്ടത്. മണ്ഡലങ്ങളിൽ നേരിട്ട് സന്ദർശനം നടത്തി വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ഒഴിവാക്കണമെന്നും ഭയരഹിതമായി വോട്ട് ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും" അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിലെ അപാകതകൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക സംഗ്രഹ പരിഷ്കരണ (SIR) പ്രക്രിയയെക്കുറിച്ചും ഐടി ആപ്ലിക്കേഷനുകളെക്കുറിച്ചും ഉദ്യോഗസ്ഥർക്ക് ക്ലാസുകൾ നൽകി. വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനുകളിൽ മിനിമം സൗകര്യങ്ങൾ (Assured Minimum Facilities) ഉറപ്പാക്കുന്നതിലും ഇത്തവണ പ്രത്യേക ശ്രദ്ധ നൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."