പറയുന്നതിൻ്റെ ആഴമറിയൂ സൈബർകൂട്ടങ്ങളേ; വീണ്ടും വിമർശിച്ച് സച്ചിദാനന്ദൻ
തൃശൂർ: തുടർഭരണം നല്ലതല്ലെന്ന അഭിപ്രായം പ്രകടിപ്പിച്ചതിൻ്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ തന്നെ വേട്ടയാടുന്നവർക്ക് മറുപടിയുമായി സാഹിത്യ അക്കാദമി പ്രസിഡൻ്റും ഇടതുസഹയാത്രികനുമായ കെ. സച്ചിദാനന്ദൻ. ഞാൻ പറയുന്നതിൻ്റെ ആഴമറിയൂ സൈബർകൂട്ടങ്ങളേ; അദൃശ്യരെയും ശബ്ദമില്ലാത്തവരെയും കേൾക്കുന്നതാണ് യഥാർഥ ജനാധിപത്യം. മാർക്‌സിസത്തിനു മുന്നോട്ടുപോകാനുള്ള ഏകവഴി ഇതാണ്. ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്തിപ്പെടുത്താൻ ശ്രമിക്കണം. അല്ലാതെ ഉപരി-മധ്യവർഗത്തെ വികസനം പറഞ്ഞ് സന്തോഷിപ്പിക്കുകയല്ല വേണ്ടത്. ആധുനിക മാർക്‌സിസ്റ്റ് ചിന്തകൻ ജാക്വെസ് റാൻസിയറിനെ ഉദ്ധരിച്ചുള്ള സമൂഹമാധ്യമ പോസ്റ്റ് സി.പി.എം നേതൃത്വത്തെയും സൈബർ വിമർശകരെയും പ്രതിരോധത്തിലാക്കി.
മേൽപ്പത്തി വർഗത്തെ തൃപ്തിപ്പെടുത്തുന്നത് മാർക്‌സിസത്തിന് ചേരില്ല. സൈബർ ലോകത്തെ വിഡ്ഢികൾ തന്റെ വിമർശനം എന്തെന്ന് മനസിലാക്കുന്നുപോലുമില്ല. അവർ എന്നെ വായിച്ചിട്ടില്ലെന്നും നടക്കുന്നത് വാക്കുകളുടെ കാളയുദ്ധമാണെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. അടിയന്തരാവസ്ഥ കാലത്തെ അറസ്റ്റ് മുതൽ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്നുള്ള രാജി വരെ വിശദമാക്കിയാണ് കുറിപ്പ്.
ഒരു പദവിക്ക് വേണ്ടിയും ആരുടെ പിന്നാലെയും പോയിട്ടില്ല. സൈബർ ലോകത്തെ അജ്ഞരായ വിമർശകർക്ക് വേണ്ടി ഇതൊക്കെ വിശദീകരിക്കുന്നതിൽ നാണക്കേടുണ്ടെന്നും സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഇടതു സൈബർ ഹാൻഡിലുകൾ സച്ചിദാനന്ദനെതിരേ കടുത്ത വിമർശനമുന്നയിച്ചു രംഗത്തുവന്നിരുന്നു. ഇതോടെ അദ്ദേഹം ഇന്നലെ രാവിലെ വിമർശനത്തിനു മറുപടി പറയുന്ന പുതിയ ഇംഗ്ളിഷ് കുറിപ്പിട്ടു. റൻസിയറിൻ്റെ പുസ്തകങ്ങളുടെ ചിത്രവും കുറിപ്പിനൊപ്പം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."