മലമടക്കുകളിൽ ഇന്നും മുഴങ്ങുന്നു ഇന്ദിരയുടെ ആ പ്രഖ്യാപനം; ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് നാളെ 50 വയസ്
തൊടുപുഴ: ഇടുക്കി വൈദ്യുത പദ്ധതിയിലെ ഒന്നാമത്തെ ജനറേറ്റർ പ്രവർത്തിപ്പിച്ച് 'ഇടുക്കി രാഷ്ട്രത്തിന് 'എന്ന് വൈദ്യുതി ദീപങ്ങളാൽ എഴുതിക്കാട്ടിയ അനർഘനിമിഷത്തിന് നാളെ 50 വയസ്. 1976 ഫെബ്രുവരി 12ന് മുഖ്യമന്ത്രി സി.അച്യുതമേനോന്റെ അധ്യക്ഷതയിൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഇന്ത്യാ-കാനഡ പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചത്.
മൂലമറ്റം ഭൂഗർഭ വൈദ്യുതി നിലയത്തിന് മുന്നിൽ ഒരുക്കിയ അതിവിശാലമായ മൈതാനത്ത് സൂചികുത്താനിടമില്ലാതെ ജനം തിങ്ങിനിറഞ്ഞ നിമിഷം. കിഴക്ക് വെള്ളകീറും മുമ്പെ ദേശീയ നേതാവിനെ ഒരുനോക്കുകാണാൻ ജനം മൂലമറ്റത്തേക്ക് പ്രവഹിച്ചു. സമ്മേളന നഗറിന് പുറത്തു കിടന്നിരുന്ന പൊലിസ് ജീപ്പിലെ വയർലസ് സെറ്റിൽ പ്രധാനമന്ത്രി 15 മിനിട്ടിനുള്ളിൽ എത്തുമെന്ന അറിയിപ്പ് മുഴങ്ങി. പെട്ടെന്ന് പടിഞ്ഞാറെ ചക്രവാളത്തിൽ പൊട്ടുപോലെ പ്രത്യക്ഷപ്പെട്ട ഹെലിക്കോപ്ടർ പറന്നിറങ്ങി.
റഷ്യൻ നിർമിത റെഡ് അല്യൂട്ട് ഹെലിക്കോപ്ടറിന്റെ മുൻ സീറ്റിൽ നിന്നും ആഭ്യന്തരമന്ത്രി കെ.കരുണാകരനും പിന്നിൽ നിന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഇറങ്ങിവന്നു. രാഷ്ട്രപുരോഗതിക്കായി ഇടുക്കി പദ്ധതി രാഷ്ട്രത്തിന് സമർപ്പിക്കുന്നുവെന്ന സമ്മേളന വേദിയിലെ ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപനവും ജയ്ഹിന്ദ് വിളികളും ഇന്നും ആ മലമടക്കുകളിൽ പ്രതിധ്വനിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."