രാജസ്ഥാന്റെ നായകനായി ചെന്നൈക്കൊപ്പം; ചരിത്രത്തിൽ മൂന്നാമനായി സഞ്ജു സാംസൺ
ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ എട്ട് വിക്കറ്റുകൾക്ക് തകർത്തുകൊണ്ട് രാജസ്ഥാൻ റോയൽസ് തേരോട്ടം തുടങ്ങിയിരിക്കുകയാണ്. രാജസ്ഥാന്റെ തട്ടകമായ ബർസപാര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 19.4 ഓവറിൽ 127 റൺസിനാണ് രാജസ്ഥാൻ എറിഞ്ഞു വീഴ്ത്തിയത്. വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടന്നു.
അർദ്ധ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് രാജസ്ഥാൻ ചെന്നൈയെ തകർത്തത്. മത്സരത്തിൽ 17 പന്തിൽ 52 റൺസ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് ഫോറുകളും അഞ്ചു സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. 36 പന്തിൽ 38 റൺസ് നേടി യശ്വസി ജെയ്‌സ്വാളും രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായി.
രാജസ്ഥാന്റെ ബൗളിങ്ങിൽ രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നന്ദ്രേ ബർഗർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും ബ്രിജേഷ് ശർമ്മ, സന്ദീപ് ശർമ്മ, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടിയപ്പോൾ ചെന്നൈ ബാറ്റിംഗ് നിര തകരുകയായിരുന്നു.
അതേസമയം മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തിയ പ്രകടനമാണ് നടത്തിയത്. തന്റെ പഴയ ടീമിനെതിരെ ഏഴു പന്തിൽ ആറ് റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. ഒരു ഫോർ മാത്രമാണ് മലയാളി താരത്തിന് നേടാനായത്. നാന്ദ്രേ ബർഗറിന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് സഞ്ജു പുറത്തായത്.
രാജസ്ഥാൻ റോയൽസിന്റെ നായകനായി ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഐപിഎല്ലിൽ കളിക്കുന്ന മൂന്നാമത്തെ താരമാണ് സഞ്ജു. ഇതിന് മുമ്പ് രാജസ്ഥാന്റെ ക്യാപ്റ്റനായതിന് ശേഷം സിഎസ്കെക്ക് വേണ്ടി കളിച്ചത് ഷെയ്ൻ വാട്സണും അജിങ്ക്യ രഹാനെയുമാണ്. 2008 മുതൽ 2013 വരെയുള്ള സീസണുകളിൽ 21 മത്സരങ്ങളിലാണ് വാട്സൺ രാജസ്ഥാനെ നയിച്ചത്. രഹാനെ 24 മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചിട്ടുണ്ട്.
2021ൽ ആയിരുന്നു സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്. തൊട്ടടുത്ത വർഷം രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കാനും സഞ്ജുവിന് സാധിച്ചു എന്നാൽ ഗുജറാത്ത് ടൈറ്റ്സിനോട് പരാജയപ്പെട്ട് രാജസ്ഥാന് കിരീടം നഷ്ടമാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."