ഡിജിറ്റൽ അറസ്റ്റ്: പണം തിരികെ നൽകാൻ മാർഗരേഖ; വാട്സ്ആപ്പിൽ ഉൾപ്പെടെ സിം ബൈൻഡിങ് നടപ്പാക്കുമെന്ന് കേന്ദ്രം
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളിൽ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും സാധ്യമാകുന്നിടത്തെല്ലാം തട്ടിയെടുത്ത പണം സമയബന്ധിതമായി തിരിച്ചു നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി മാർഗരേഖ തയാറാക്കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇന്നലെ സുപ്രിംകോടതിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് എൻ.വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണ് ഇക്കാര്യം അറിയിച്ചത്. 10 കോടിയോ, അതിൽ കൂടുതലോ നഷ്ടം വരുത്തിയ ഡിജിറ്റൽ അറസ്റ്റ് കേസുകൾ സി.ബി.ഐ അന്വേഷിക്കും.
എൻ.സി.ആർ.പി സംവിധാനം വഴി സൈബർ തട്ടിപ്പ് സംഭവങ്ങളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. തട്ടിയെടുത്ത തുകകൾ യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകുന്നതിനുള്ള കേന്ദ്ര സംവിധാനമായ ഓൺലൈൻ മണി റീസ്റ്റോറേഷൻ മൊഡ്യൂൾ ഉപയോഗിച്ച് സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം വഴി സുരക്ഷിതമാക്കിയ ഫണ്ടുകൾ റീഫണ്ട് ചെയ്യുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ രൂപീകരിച്ചു.
അനാവശ്യമായ മരവിപ്പിക്കൽ, എൻഫോഴ്സ്മെന്റ് നടപടികൾ തുടങ്ങിയവയാൽ പ്രയാസപ്പെടുന്ന വ്യക്തികൾക്കായി സുതാര്യവും സമയബന്ധിതവും ഉത്തരവാദിത്തമുള്ളതുമായ ഒരു ഓൺലൈൻ പരാതി പരിഹാര സംവിധാനമുണ്ടാകുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്‌നൽ, ആറാട്ടൈ തുടങ്ങി ഇന്ത്യയിൽ ആപ്പ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങൾ നൽകുന്ന ടെലികമ്മ്യൂണിക്കേഷൻ ഐഡന്റിഫയർ യൂസർ എന്റിറ്റികൾക്ക് സിം ബൈൻഡിങ്ങിനുള്ള നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് ടെലകോം വകുപ്പ് അറിയിച്ചു. തട്ടിപ്പിൽ ഭൂരിഭാഗവും വാട്സ്ആപ്പ് വഴിയാണ് നടക്കുന്നതെന്നും ഡിജിറ്റൽ അറസ്റ്റുകളുടെ വിഷയത്തിൽ ദീർഘകാലമായി ഇടപെട്ടിട്ടും വാട്ട്സ്ആപ്പ് മതിയായ പരിഹാര നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."