കോങ്ങാട്-മലമ്പുഴ ഡീൽ വിവാദം: എ.കെ ബാലനെതിരെ ആഞ്ഞടിച്ച് വികെ ശ്രീകണ്ഡൻ; ബാലന് പ്രായാധിക്യം മൂലം കിളി പോയെന്ന് ആരോപണം
പാലക്കാട്: തിരഞ്ഞെടുപ്പ് ചൂടിനിടയിൽ പാലക്കാട് സി.പി.എം, കോൺഗ്രസ്, ബി.ജെ.പി വാക്പോര് ശക്തമാകുന്നു. എ.കെ. ബാലന്റെ കോങ്ങാട്-മലമ്പുഴ 'ഡീൽ' പരാമർശത്തിന് കടുത്ത ഭാഷയിലാണ് വി.കെ. ശ്രീകണ്ഠൻ എം.പി മറുപടി നൽകിയത്.
പ്രായാധിക്യത്താൽ എ.കെ. ബാലന്റെ കിളി പോയെന്നും സ്ഥലകാല വിഭ്രമം സംഭവിച്ചിരിക്കുകയാണെന്നും ശ്രീകണ്ഠൻ പരിഹസിച്ചു. പാലക്കാട് സീറ്റ് ബി.ജെ.പിക്ക് തൂക്കിവിൽക്കാൻ എ.കെ. ബാലന്റെ നേതൃത്വത്തിൽ നീക്കം നടക്കുകയാണ്, പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ഹോട്ടൽ വ്യവസായിയെ സ്ഥാനാർത്ഥിയാക്കിയത് മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കാനാണ്, ഇതിന് ജനങ്ങൾ മറുപടി നൽകും, വികെ ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു. അതേസമയം, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സി.പി.എമ്മിനെ കാഴ്ചബംഗ്ലാവിൽ വെക്കേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു.
മലമ്പുഴയിൽ ബി.ജെ.പിയെ ജയിപ്പിക്കാൻ കോൺഗ്രസ് ദുർബല സ്ഥാനാർത്ഥിയെ നിർത്തിയെന്നായിരുന്നു എ.കെ. ബാലന്റെ ആരോപണം. കൂടാതെ, കോങ്ങാട് മണ്ഡലത്തിൽ വോട്ട് മറിക്കാമെന്ന് ആർഎസ്എസ് യുഡിഎഫിന് ഉറപ്പുനൽകിയിട്ടുണ്ടെന്നും, ഈ ധാരണയുടെ ഭാഗമായാണ് വി.കെ. ശ്രീകണ്ഠന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയതെന്നും എകെ ബാലൻ പറഞ്ഞിരുന്നു. വി.എസിന് കസേര വലിച്ചു കൊടുത്ത ആളാണ് മലമ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥി. അയാൾക്ക് കോൺഗ്രസുകാർ പോലും വോട്ട് ചെയ്യില്ല. ഇതൊക്കെയാണ് പാലക്കാട്ടെ 'ഡീൽ' എന്ന് എ.കെ. ബാലൻ തുറന്നടിച്ചു.
അതേസമയം, പാലക്കാട്ട് യഥാർത്ഥത്തിൽ അവിശുദ്ധ കൂട്ടുകെട്ട് ഉള്ളത് കോൺഗ്രസും സി.പി.എമ്മും തമ്മിലാണെന്ന് മലമ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ആരോപിച്ചു. പാലക്കാട് ഷാഫി പറമ്പിൽ വിജയിച്ചപ്പോൾ എ.കെ. ബാലൻ ആദ്യം അഭിനന്ദിക്കാൻ എത്തിയത് കാലങ്ങളായി തുടരുന്ന ഈ ഡിലിന്റെ തെളിവാണെന്നും കൃഷ്ണകുമാർ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."