പിണറായി വിജയൻ മോദിയുടെ പ്രതിരൂപം: തുറന്നടിച്ച് സച്ചിൻ പൈലറ്റ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിരൂപമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. കോൺഗ്രസിനെ അധിക്ഷേപിക്കുന്ന കാര്യത്തിലും തങ്ങളുടെ ഫോട്ടോ മാത്രമുള്ള ഫ്‌ളക്‌സ് വച്ച് പ്രചാരണം നടത്തുന്ന കാര്യത്തിലും പിണറായിയും മോദിയും ഒരുപോലെയാണ്. അവർ പറയുന്നത് കോൺഗ്രസ് വിമുക്ത രാഷ്ട്രീയമാണ്. കോൺഗ്രസ് മുക്തഭാരതം പ്രഖ്യാപിച്ച ബി.ജെ.പി എന്തുകൊണ്ടാണ് സി.പി.എം മുക്ത കേരളം എന്ന് പ്രഖ്യാപിക്കാത്തതെന്നും സച്ചിൻ ചോദിച്ചു.
രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെയും സി.പി.എം നേതാക്കളുടെയും പ്രചാരണം ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ്. പാചകവാതക പ്രതിസന്ധി യുൾപ്പെടെ നിരവധി വിഷയങ്ങൾ ജനങ്ങളെ ബാധിക്കുമ്പോൾ ബി.ജെ.പിക്കെതിരേ ഒന്നും പറയാതെ മുഖ്യമന്ത്രി രാഹുൽ ഗാന്ധിക്കെതിരേ നിരന്തരം ആരോപണം ഉന്നയിക്കുകയാണ്.
കേന്ദ്ര ഏജൻസികൾ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും അടക്കമുള്ള കോൺഗ്രസ് നേതാക്കളെ അനാവശ്യമായി ബുദ്ധിമുട്ടിച്ചപ്പോഴും ഗുരുതരമായ ആരോപണങ്ങളുയർന്ന സി.പി.എം നേതാക്കളെ ചോദ്യംചെയ്യാൻ പോലും തയാറായിട്ടില്ല. ഇത് ബി.ജെ.പി -സി.പി.എം ഡീലിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അഴിമതിക്കാരായ സി.പി.എം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്നത് ബി.ജെ.പി ആണ്. കേരളവികസനം ലക്ഷ്യമാക്കി കോൺഗ്രസ് ബ്ലൂ പ്രിന്റ് തയാറാക്കുകയാണ്. അധികാരത്തിൽ എത്തിയാൽ വാഗ്ദാനം ചെയ്ത അഞ്ച് ഉറപ്പുകൾ ഉടൻ നടപ്പാക്കും. രാഹുൽ ഗാന്ധി നേരത്തെ ഉന്നയിച്ച വോട്ട് മോഷണം അടക്കമുള്ള ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് സീൽ വിവാദമെന്നും സച്ചിൻ പറഞ്ഞു. ഹൈബി ഈഡൻ എംപി, അജയ് തറയിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."